കോവിഡ് ലോക്ക് ഡൗണില്‍ 20000 പന്തുകള്‍ എറിഞ്ഞ് തലങ്ങും വിലങ്ങും പറത്താന്‍ സഞ്ജുവിന് കരുത്തായ മെന്റര്‍; ആ കഠിനാദ്ധ്വാനം ഐപിഎല്ലില്‍ റോയലായി; ഒരോവറില്‍ അഞ്ചു സ്‌കിസെന്ന സ്വപ്‌നം നല്‍കിയതും അതേ റൈഫി ചേട്ടന്‍; ഹൈദരാബാദില്‍ സൃഷ്ടിച്ചത് കൊടുങ്കാറ്റ്; സഞ്ജു ത്രസിപ്പിക്കുമ്പോള്‍

ഒരു ഓവറില്‍ അഞ്ചു സിക്‌സ് എന്നത് തന്റെ സ്വപ്‌നമായിരുന്നു. കളിക്കളത്തില്‍ പ്രചോദനമായ മെനന്ററുടെ കൂടെ സ്വപ്‌നം.

Update: 2024-10-13 01:31 GMT

ഹൈദരാബാദ്: ആറു പന്തില്‍ അഞ്ചു സിക്‌സ്...... ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനത്തോടെ ഇന്ത്യക്ക് വമ്പന്‍ ജയം നേടുമ്പോള്‍ മാന്‍ ഓഫ് ദി മാച്ചും സഞ്ജു വി സാംസണ്‍. ദേവ്ദര്‍ ട്രോഫിയിലെ സെഞ്ച്വറിക്ക് പിന്നാലെയാണ് ഈ ബാ്റ്റിംഗ് മികവ്. അതുകൊണ്ട് തന്നെ തല്‍കാലം സഞ്ജുവിനെ പരിഗണിക്കാതിരിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഇനി കഴിയില്ല. ഹൈദരാബാദിലെ വെടിക്കെട്ടിന് ശേഷം സഞ്ജു പറഞ്ഞ വാക്കുകള്‍ വൈറലാണ്. ഒരു ഓവറില്‍ അഞ്ചു സിക്‌സ് എന്നത് തന്റെ സ്വപ്‌നമായിരുന്നു. കളിക്കളത്തില്‍ പ്രചോദനമായ മെനന്ററുടെ കൂടെ സ്വപ്‌നം.

ക്രിക്കറ്റില്‍ തന്റെ മെന്ററായ റൈഫി വിന്‍സന്റ് ഗോമസ് എന്നും എപ്പോഴും പറയുമായിരുന്നു ഒരു ഓവറില്‍ അഞ്ചു സിക്‌സ് അടിക്കണമെന്ന്. അതിന് വേണ്ടി നിരന്തരം പ്രയത്‌നിച്ചു. ഒടുവില്‍ അത് സഫലമായി-സഞ്ജു പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ കരുത്തിന്റെ പ്രതീകമാണ് താനെന്ന് അറിയിക്കാന്‍ സഞ്ജുവിന് ഇതു പോലൊരു വെടിക്കെട്ട് അനിവാര്യതയായിരുന്നു. അതു തന്നെയാണ് കേരളത്തിന്റെ മുന്‍ രഞ്ജി ട്രോഫി ക്യാപ്ടന്‍ കൂടിയായ റൈഫി നിരന്തരം സഞ്ജുവിനെ ഓര്‍മ്മിപ്പിച്ചത്. കോവിഡ് കാലത്ത് കളിക്കളങ്ങള്‍ നിര്‍ജ്ജീവമായപ്പോള്‍ പോലും പ്രത്യേക സംവിധാനമൊരുക്കി സഞ്ജുവിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയ പരിശീലകനാണ് റൈഫി. മുമ്പും റൈഫിയുടെ ഇടപെടലിനെ കുറിച്ച് സഞ്ജു വാചാലനായിട്ടുണ്ട്.

കേരളാ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റിംഗ് പ്രതിഭയായിരുന്നു റൈഫി. ബോര്‍ഡര്‍-ഗവാസ്‌കര്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ച താരം. അണ്ടര്‍ 19 ഇന്ത്യ കളിച്ച പ്രതിഭ. കേരളത്തിന് വേണ്ടിയും ബാറ്റു കൊണ്ടു ബോളുകൊണ്ടും വിസ്മയം തീര്‍ത്തു റൈഫി. റൈഫി പരിശീലിച്ചിരുന്ന കോച്ച് ബിജു ജോര്‍ജ്ജിന് കീഴിലായിരുന്നു പതിമൂന്നാം വയസ്സില്‍ സഞ്ജുവും തുടങ്ങിയത്. അന്ന് തുടങ്ങിയ ആത്മബന്ധം ഇന്നും റൈഫിയ്ക്കും സഞ്ജുവിനും ഇടയിലുണ്ട്. രാജസ്ഥാന്‍ റോല്‍സിന്റെ പരിശീലകനായ രാഹുല്‍ ദ്രാവിഡില്‍ നിന്നും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നേടി ബംഗ്ലാ പരമ്പരയ്ക്ക് എത്തിയ സഞ്ജുവിന്റെ മനസ്സില്‍ റൈഫിയുടെ നിര്‍ദ്ദേശവും തീയായുണ്ടായിരുന്നു. ഇതാണ് ഹൈദരാബാദിലെ കൊടുങ്കാറ്റായത്.

ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന് കാരണം ലോക്ക്ഡൗണ്‍ കാലത്തെ കഠിനാദ്ധ്വാനമെന്ന് സഞ്ജു സാംസണ്‍ നേരത്തെ പറഞ്ഞിരുന്നു. 2020ല്‍ സഞ്ജു പറഞ്ഞത് ഇങ്ങനെയാണ്. കേരള മുന്‍ നായകനും ഐപിഎല്‍ താരവുമായിരുന്ന റൈഫി വിന്‍സന്റ് ഗോമസിന്റെ പിന്തുണയും ഉപദേശവും സഹായമായി. കഴിഞ്ഞ 10 വര്‍ഷമായി റൈഫി ചേട്ടന്‍ എന്നെ പിന്തുണയ്ക്കുന്നുണ്ടെന്നും അന്ന് സഞ്ജു പറഞ്ഞിരുന്നു. കോവിഡിന്റെ ലോക്ഡൗണ്‍ കാലത്ത് സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് സഞ്ജുവിനായി 20000 പന്തുകളാണ് റൈഫി എറിഞ്ഞു കൊടുത്തത്. ഐപിഎല്ലില്‍ ഈ പരിശീലനം വലിയ ഗുണകരമായെന്ന് സഞ്ജു തുറന്നു പറഞ്ഞിരുന്നു. അതേ റൈഫിയെ വീണ്ടും ചര്‍ച്ചയാക്കുകായണ് ഇന്ത്യയ്ക്കായുള്ള ആദ്യ ട്വന്റി ട്വന്റി സെഞ്ച്വറിയുടെ സമയത്തും.

ഒരോവറില്‍ അഞ്ച് സിക്‌സ് പറത്തുക എന്ന ലക്ഷ്യം ഒരു വര്‍ഷത്തോളമായി തന്റെ മനസിലുണ്ടായിരുന്നതായി സഞ്ജു സാംസണ്‍. ഓവറില്‍ അഞ്ച് പന്തിലും സിക്‌സ് പറത്തുന്നത് കാണാന്‍ തന്റെ മെന്റര്‍ ഏറെ ആഗ്രഹിച്ചിരുന്നതായും ഹൈദരാബാദിലെ ക്ലാസിക് ഇന്നിങ്‌സിന് പിന്നാലെ സഞ്ജു പറയുന്നു. എന്റെ കഴിവ് എന്താണെന്ന് അറിയാമെന്നും എന്ത് സംഭവിച്ചാലും പിന്തുണയ്ക്കുമെന്നുമുള്ള സന്ദേശമാണ് ഡ്രസ്സിങ് റൂമില്‍ നിന്നും ലീഡര്‍ഷിപ്പ് ഗ്രൂപ്പില്‍ നിന്നും എനിക്ക് ലഭിച്ചത്. വാക്കുകൊണ്ട് മാത്രമല്ല, പ്രവര്‍ത്തികൊണ്ടും അവരത് കാണിച്ചു തന്നു. കഴിഞ്ഞ പരമ്പരയില്‍ ഞാന്‍ രണ്ട് വട്ടം ഡക്കായി. തിരികെ കേരളത്തിലേക്ക് പോയി ഞാന്‍ ചിന്തിച്ചത് എന്താണ് ഇനി സംഭവിക്കുക എന്നാണ്. എന്നാല്‍ അവര്‍ ഈ പരമ്പരയിലും എന്നെ പിന്തുണച്ചു. ക്യാപ്റ്റന്റേയും കോച്ചിന്റേയും മുഖത്ത് ചിരി കൊണ്ടുവരാന്‍ സാധിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്, സഞ്ജു പറയുന്നു.

ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ സംഹാരമൂര്‍ത്തിയായ സഞ്ജുവിനെയാണ് ബംഗ്ലാദേശ് ബൗളര്‍മാര്‍ കണ്ടത്. തുടക്കത്തില്‍ അഭിഷേക് ശര്‍മ പുറത്തായപ്പോള്‍ അല്‍പം പതറിയ സഞ്ജു, പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് കൂട്ടിനെത്തിയതോടെ കത്തിക്കയറുകയായിരുന്നു. റിഷാദ് ഹുസൈന്‍ എറിഞ്ഞ പത്താം ഓവറില്‍ അഞ്ചു സിക്സറുകളടക്കം 30 റണ്‍സ്. ഒടുവില്‍ 40-ാം പന്തില്‍ സെഞ്ചുറിയടിച്ച സഞ്ജു ഡഗ്ഔട്ടിലേക്ക് തന്റെ മസില്‍ കാണിച്ചുകൊടുത്തപ്പോള്‍ ആരാധകരുടെ മനസ്സ് നിറഞ്ഞു. ഇനിയും ഈ താരം ഇന്ത്യന്‍ ടീമിന്റെ ഭാഗമായുണ്ടാകുമെന്ന് ഉറപ്പായി. ഏകദിനത്തിന് പിന്നാലെ സഞ്ജു ട്വന്റി ട്വന്റിയിലും സെഞ്ച്വറി നേടി.

133 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ സ്വന്തമാക്കിയത്. നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 297 റണ്‍സടിച്ചെടുത്തു. ബംഗ്ലാദേശിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരി (30). അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം സ്‌കോറാണ് ഇന്ത്യ ഹൈദരാബാദില്‍ സ്വന്തമാക്കിയത്. 42 പന്തില്‍ നിന്ന് 63 റണ്‍സെടുത്ത തൗഹിദ് ഹൃദോയിയും 25 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത ലിട്ടണ്‍ ദാസും മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ പിടിച്ചുനിന്നത്.

പര്‍വേസ് ഹുസൈന്‍ ഇമോന്‍ (0), ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (14), തന്‍സിദ് ഹസ്സന്‍(15) മെഹ്ദി ഹസന്‍ മിറാസ് (3) എന്നിവരെല്ലാം നേരത്തെ കൂടാരം കയറി. ഇന്ത്യയ്ക്കായി രവി ബിഷ്ണോയ് മൂന്ന് വിക്കറ്റുകള്‍ നേടി. മായങ്ക് യാദവ് രണ്ടും, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റും നേടി. നേരത്തെ, രണ്ടാം വിക്കറ്റില്‍ സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്ന വെടിക്കെട്ട് കൂട്ടുക്കെട്ടാണ് ഇന്ത്യക്ക് പടുകൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. സഞ്ജു 47 പന്തില്‍ നിന്ന് 111 റണ്‍സടിച്ചു. 40 പന്തില്‍ നിന്ന് തന്റെ കന്നി സെഞ്ചുറിയും മലയാളി താരം സ്വന്തമാക്കി. ഓരോവറില്‍ പറത്തിയ അഞ്ചെണ്ണം അടക്കം എട്ട് സിക്‌സറുകളും 11 ഫോറുകളും അടങ്ങിയതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്.

35 പന്തില്‍നിന്ന് 75 റണ്‍ ആണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നേടിയത്. ആറ് സിക്‌സറുകളും എട്ട് ഫോറുകളും ഇതിലുണ്ട്. ഇരുവരുടെയും കൂട്ടിക്കെട്ടിന് ശേഷമെത്തിയ റിയാന്‍ പരാഗും ഹര്‍ദിക് പാണ്ഡ്യയും തകര്‍പ്പന്‍ പ്രകടനംതന്നെയാണ് കാഴ്ചവെച്ചത്. പരാഗ് 13 പന്തില്‍ നിന്ന് 34 അടിച്ചു. 18 പന്തില്‍ നിന്ന് 47 റണ്ണായിരുന്നു പാണ്ഡ്യയുടെ സമ്പാദ്യം.

Tags:    

Similar News