കാലം മാറുമ്പോള്‍ വഴിമാറി നടക്കാന്‍ സൗദി അറേബ്യയും; സൗദിയില്‍ മദ്യനിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്; ജിദ്ദയിലും ദമാമിലും പുതിയ മദ്യ വില്പനശാലകള്‍ തുറക്കും; മദ്യം വാങ്ങാന്‍ അനുമതി അമുസ്ലീങ്ങളായ ഉന്നത വരുമാനമുള്ള വിദേശ പൗരന്മാര്‍ക്ക് മാത്രം; പ്രീമിയം റെസിഡന്‍സി വിസയുള്ള അമുസ്ലിംകള്‍ക്കും ഈ മദ്യശാലയില്‍ പ്രവേശനം

കാലം മാറുമ്പോള്‍ വഴിമാറി നടക്കാന്‍ സൗദി അറേബ്യയും

Update: 2025-12-07 06:06 GMT

റിയാദ്: കാലം മറുമ്പോള്‍ സൗദി അറേബ്യയും മാറ്റത്തിന്റെ പാതയിലാണ്. ടൂറിസം അടക്കം പരിപോഷിപ്പിച്ചു കൊണ്ടുപോകാന്‍ വേണ്ടി മദ്യശാലകള്‍ തുറക്കാനാണ് സൗദി ഒരുങ്ങുന്നത്. സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് മദ്യം വാങ്ങാനുള്ള നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ സാമൂഹിക-സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ ഈ പുതിയ നീക്കം.

റിയാദിലെ നയതന്ത്ര മേഖലയിലുള്ളതും നിലവില്‍ രാജ്യത്തെ ഏക അംഗീകൃത മദ്യശാലയുമായ 'മദ്യബങ്കറില്‍' നിന്നാണ് ഇപ്പോള്‍ കൂടുതല്‍ വിദേശികള്‍ക്ക് മദ്യം വാങ്ങാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. ഇത് കൂടാതെ കൂടുതല്‍ മദ്യശാലകള്‍ തുറക്കുകയാണ്. പ്രതിമാസം കുറഞ്ഞത് 50,000 റിയാല്‍ (ഏകദേശം 13,300 ഡോളര്‍) ശമ്പളമുള്ള അമുസ്ലിം വിദേശ പൗരന്മാര്‍ക്കാണ് നിലവില്‍ മദ്യം വാങ്ങാന്‍ അനുവാദം ലഭിച്ചിരിക്കുന്നത്.

ഇതിനുമുമ്പ്, നിക്ഷേപകര്‍ക്കും വിദഗ്ദ്ധര്‍ക്കുമായി നല്‍കുന്ന പ്രീമിയം റെസിഡന്‍സി വിസയുള്ള അമുസ്ലിംകള്‍ക്കും ഈ മദ്യശാലയില്‍ പ്രവേശനം അനുവദിച്ചിരുന്നു. 2026-ഓടെ രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും പുതിയ മദ്യശാലകള്‍ തുറക്കാന്‍ പദ്ധതികളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എണ്ണയിതര വരുമാനം വര്‍ദ്ധിപ്പിക്കാനും ലോകോത്തര പ്രതിഭകളെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കാനുമുള്ള വിഷന്‍ 2030 പദ്ധതിയുടെ ഭാഗമാണ് ഈ പരിഷ്‌കാരങ്ങള്‍. എങ്കിലും, രാജ്യത്തെ പൗരന്മാര്‍ക്കും സാധാരണ വിദേശികള്‍ക്കും മദ്യം ഇപ്പോഴും നിരോധിച്ചിരിക്കുകയാണ്.

ജിദ്ദയിലും ദമാമിലും പുതിയ മദ്യ വില്പന ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ സൗദി പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. രാജ്യത്ത് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സാമൂഹിക നിയന്ത്രണത്തിന് ക്രമേണ അയവ് വരുത്തുന്നതിനുള്ള ഒരു ചുവടുവെയ്പ്പാണ് സൗദിയുടെ ഈ നീക്കം. ജിദ്ദയിലും ദമാമിലും മദ്യ വില്പനശാലകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായാണ് വിവരം. അതേസമയം പദ്ധതി സംബന്ധിച്ച് സൗദി അറേബ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മദ്യം വാങ്ങുന്നതിനുള്ള വ്യവസ്ഥകളും സര്‍ക്കാര്‍ വിപുലീകരിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അര നൂറ്റാണ്ടിലേറെ നീണ്ട വിലക്കുകള്‍ക്ക് വിരാമമിട്ട് കഴിഞ്ഞ വര്‍ഷമാണ് സൗദിയില്‍ ആദ്യത്തെ മദ്യ വില്പനശാല തുറന്നത്. റിയാദിലാണ് ആദ്യ സ്റ്റോര്‍. ഇവിടെ വളരെ നിയന്ത്രിതമായ രീതിയിലാണ് മദ്യ വില്പന. തുടക്കത്തില്‍ വിദേശ നയതന്ത്രജ്ഞര്‍ക്ക് മാത്രമായിരുന്നു മദ്യം നല്‍കിയിരുന്നത്. ഇപ്പോള്‍ പ്രീമിയം റെസിഡന്‍സി പ്രോഗ്രാമിന് കീഴില്‍ പ്രത്യേക പെര്‍മിറ്റ് കൈവശമുള്ള ചില അമുസ്ലീം താമസക്കാര്‍ക്കും മദ്യം നല്‍കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

വിദഗ്ദ്ധരായ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 സാമ്പത്തിക വൈവിധ്യവല്‍ക്കരണ അജണ്ടയെ പിന്തുണയ്ക്കുന്നതിനുമുള്ള പരിഷ്‌കരണ നടപടികളിലൊന്നാണ് കൂടുതല്‍ നഗരങ്ങളില്‍ മദ്യ വില്പനശാലകള്‍ തുറക്കാനുള്ള തീരുമാനവും. ദീര്‍ഘകാല വിദേശ താമസക്കാര്‍ക്കായി രാജ്യം കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനുള്ള ഒരു നീക്കം കൂടിയാണിത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി പരിഷ്‌കരണങ്ങള്‍ കിരീടാവകാശി നടപ്പാക്കിയിട്ടുണ്ട്.

സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കുക, ലിംഗപരമായ വിവേചന നിയമങ്ങള്‍ ലഘൂകരിക്കുക, സംഗീതകച്ചേരികള്‍, സിനിമാ, പൊതുവിനോദപരിപാടികള്‍ എന്നിവ അനുവദിക്കുക തുടങ്ങി സുപ്രധാന സാമൂഹിക പരിഷ്‌കാരങ്ങള്‍ സൗദിയില്‍ നടപ്പാക്കിയിട്ടുണ്ട്. മത പോലീസിന്റെ അധികാരം നിയന്ത്രിക്കുകയും ചെയ്തു.

Tags:    

Similar News