മൂന്നുപതിറ്റാണ്ടായിട്ടും ഉമയെ കുട്ടനാട്ടുകാര്‍ കൈവിട്ടിട്ടില്ല; പേരിടാനുള്ള അവകാശം കിട്ടിയപ്പോള്‍ ഡോ ദേവിക ഒറ്റ നിമിഷം കൊണ്ടിട്ടത് സ്വന്തം മകളുടെ പേര്; മൈക്രോ ഗ്രാവിറ്റി പഠനത്തിന് ശുഭാംശുവിനൊപ്പം 'ഉമ'യും; 51 വയസ്സുള്ള 'ജ്യോതി'യും ബഹിരാകാശത്ത്; ഇത് ബഹിരാകാശ യാത്രയിലെ മലയാളി പെരുമ

Update: 2025-06-27 03:08 GMT

ആലപ്പുഴ: ബഹിരാകാശത്തേക്ക് ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയ്‌ക്കൊപ്പം 'ഉമ'യും എത്തി. കുട്ടനാടുകാരിയാണ് 'ഉമ'. ഉമയെന്നാണ് പേരെങ്കിലും അത് മനുഷ്യനല്ല. നെല്ലാണ് നെല്ല. കുറിയ ഇനമായ പവിഴത്തിന്റെയും ഓരുവെള്ളത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പൊക്കാളിയുടെയും സങ്കരം. അത്യുത്പാദനശേഷിയും കീടപ്രതിരോധ ശേഷിയുമുള്ള നെല്‍ വിത്ത്. 120-140 ദിവസമാണ് നെല്ലിന്റെ മൂപ്പ്. വിളവും കൂടുതല്‍. ഈ നെല്ലും ശുഭാംശു ശുക്ലയ്‌ക്കൊപ്പം ബഹിരാകാശത്ത് എത്തി. ഈ നെല്‍വിത്ത് ആഗോള തലത്തില്‍ ചര്‍ച്ചയാവകുയാണ്. ഗവേഷണത്തിനു നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞ ദേവികയുടെ മകളുടെ പേരാണ് ഉമ. ആ പേര് നെല്‍വിത്തിനും ഇട്ടും. ചങ്ങനാശ്ശേരിയിലെ വീട്ടില്‍ ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ് ഡോ. ദേവിക. നല്ല മണവും രുചിയുമുള്ള ചോറ് നല്‍കുന്ന ഉമ കുട്ടനാടന്‍ ഉണ്ട മട്ട എന്ന പേരില്‍ മലയാളിയുടെ തീന്‍മേശ കീഴടക്കിയതോടെ നെല്‍കര്‍ഷകര്‍ ഏറ്റെടുത്തു. നിലവില്‍ കേരളത്തില്‍ ഏറ്റവുമധികം കൃഷി ചെയ്യുന്ന നെല്ലിനമാണിത്. ബഹിരാകാശത്തെ സൂക്ഷ്മ ഗുരുത്വാകര്‍ഷണത്തില്‍(മൈക്രോ ഗ്രാവിറ്റി) ഈ വിത്തുകള്‍ എങ്ങനെ അതിജീവിക്കുന്നു എന്നും അതിനു ശേഷം അവയ്ക്ക് എന്തു മാറ്റം വരുന്നു എന്നും അതിനു ശേഷം ഭൂമിയിലെത്തുമ്പോള്‍ ഇവയ്ക്ക് എന്തു സംഭവിക്കുന്നു എന്നുമുള്ള പരീക്ഷണമാണ് ശുഭാംശുവിന്റെ യാത്രയില്‍ നടക്കുന്നത്.

ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ അഭിമാനം പേറി ശുഭാംശു ശുക്ലയെയും സംഘത്തെയും വഹിച്ചുള്ള ബഹിരാകാശ വാഹനം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലിറങ്ങിയിരിക്കുന്നു. ശുഭാംശുവിന്റെ 7 വ്യത്യസ്ത പരീക്ഷണങ്ങളിലൊന്നായ വിത്തു പഠനത്തിനുള്ള വിത്തുകള്‍ മുഴുവനും കൊണ്ടു പോയത് നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നാണ്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായണി കാര്‍ഷിക കോളജ് ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ വികസിപ്പിച്ച വിത്തുകളുമായാണ് അദ്ദേഹം ബഹിരാകാശത്തെത്തിയിട്ടുള്ളത്. വിത്തുകളെ ബഹിരാകാശത്തെത്തിച്ചശേഷം വീണ്ടും ഭൂമിയിലെത്തിച്ചുണ്ടാകുന്ന മാറ്റം പഠന വിധേയമാക്കുകയാണ് ലക്ഷ്യം.

വര്‍ത്തമാന കാലത്തെ കാര്‍ഷിക വിളകള്‍ നേരിടുന്ന കാലവസ്ഥാ വ്യതിയാനം എന്ന പ്രതിസന്ധിയെ മറികടക്കാനുള്ള സാങ്കേതിക വിദ്യ ഇതിലൂടെ വികസിപ്പിക്കാനാകുമോ എന്ന പരീക്ഷണമാണിത്. തെരഞ്ഞെടുത്ത വിത്തുകളില്‍ നെല്ല്, തക്കാളി, വഴുതന, എള്ള്, കുറ്റിപ്പയര്‍ എന്നിവയാണുള്ളത്. ഇത് പൂര്‍ണമായും കേരള കാര്‍ഷിക സര്‍വ്വകലാശാല സ്വന്തമായി വികസിപ്പിച്ചതും കേരളത്തിലെ കര്‍ഷകര്‍ക്കേറെ പ്രിയപ്പെട്ടവയുമാണ്. കേരളത്തിലെ നെല്‍കര്‍ഷകര്‍ക്ക് ഏറെ പ്രയങ്കരമായ രണ്ട് അത്യുല്‍പ്പാദന നെല്ലിനങ്ങളാണ് ജ്യോതിയും ഉമയും. ഇന്നും കര്‍ഷകര്‍ നെല്‍കൃഷിക്കായി വ്യാപകമായി ഉപയോഗിക്കുന്ന വിത്തിനങ്ങളാണിവ. രൂചിക്കൂടുതലാണ് ജ്യോതിയെ കര്‍ഷകരുടെ പ്രിയങ്കരിയാക്കുന്നതെങ്കില്‍ ഉത്പാദന ശേഷി വളരെ കൂടുതലെന്നതാണ് ഉമയുടെ ആകര്‍ഷണം. 1974 ല്‍ കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴിലുള്ള പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രമാണ് ജ്യോതി നെല്‍വിത്ത് വികസിപ്പിച്ചത്. 1998 ല്‍ മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രമാണ് ഉമ നെല്‍ വിത്ത് വികസിപ്പിച്ചത്. ബഹിരാകാശത്തേക്ക് കുറെയധികം ഇനങ്ങള്‍ കൊടുത്തു വിടുക എന്നത് പ്രായോഗികമല്ലാത്തതിനാല്‍ നെല്‍ വിത്തുകളില്‍ നിന്ന് ഈ രണ്ട് ഇനങ്ങളെ പ്രാതിനിധ്യ സ്വഭാവത്തില്‍ തിരഞ്ഞെടുക്കുകയായിരുന്നു.

ഉമയുടെ കഥ

1995-ല്‍ പുതിയ വിത്തു വികസിപ്പിക്കുമ്പോള്‍ അതിനു പേരിടാനുള്ള അവകാശം പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ക്കായിരുന്നു. ഇതാണ് 'ഉമ' എന്ന പേര് അതിന് കിട്ടാന്‍ കാരണം. കര്‍ഷകര്‍ക്കു പറയാന്‍ എളുപ്പമാണെന്ന കാരണത്താലാണ് 'ഉമ' എന്ന പേരു സ്വീകരിച്ചത്. അതു ശാസ്ത്രജ്ഞ ദേവികയുടെ മകളുടെ പേരായി മാറുകയും ചെയ്തു. രേഖകള്‍ പ്രകാരം 1998-ലാണ് ഉമയെന്ന വിത്തിന്റെ പിറവി. കുട്ടനാട്ടുകാര്‍ക്കു ലഭിച്ച ഏറ്റവും മികച്ച നെല്‍വിത്തായി അത് മാരുകയും ചെയ്തു. . മൂന്നുപതിറ്റാണ്ടായിട്ടും കര്‍ഷകര്‍ ഉമയെ കൈവിട്ടിട്ടില്ല. കുട്ടനാടന്‍ പാടശേഖരങ്ങളില്‍ വിളയുന്നതില്‍ 90 ശതമാനവും ഉമയാണ്. വിത്തു വികസിപ്പിച്ചശേഷം 10-ാം വാര്‍ഷികത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും കുമരകത്തുവെച്ച് അന്നത്തെ മേഖലാ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. കെ.ജി. പദ്മകുമാര്‍ ആദരിച്ചിരുന്നു. സംഘത്തിലെ മറ്റു ശാസ്ത്രജ്ഞരായ ഡോ. ലീനാകുമാരി, ഡോ. രമാഭായി തുടങ്ങിയവരും അടക്കം എല്ലാവരുമുണ്ടായിരുന്നു. പിന്നീടും ഈ നെല്ലിനത്തില്‍ പരീക്ഷണം തുടര്‍ന്നു.

ബഹിരാകാശ സാങ്കേതികവിദ്യയായ റിമോട്ട് സെന്‍സിങ് ഉപയോഗിച്ച് ഉമ നെല്ലിനത്തിന്റെ സ്‌പെക്ടറല്‍ ലൈബ്രറി വികസിപ്പിക്കുന്നതില്‍ ശാസ്ത്രജ്ഞര്‍ വിജയം കണ്ടിരുന്നു. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിലെയും (കുഫോസ്) കോഴിക്കോട്ടെ ജല വിഭവ വികസന, വിനിയോഗ കേന്ദ്രത്തിലെയും (സി.ഡബ്ലിയു.ആര്‍.ഡി.എം) ശാസ്ത്രജ്ഞര്‍ സംയുക്തമായി നടത്തിയ ഗവേഷണമാണ് 'ഉമ'യുടെ സ്‌പെക്ടറല്‍ ലൈബ്രറി വികസിപ്പിക്കുന്നതില്‍ വിജയിച്ചത്. കുഫോസില്‍ ഡോ. ഗിരീഷ് ഗോപിനാഥും സി.ഡബ്ലിയു.ആര്‍.ഡി.എമ്മില്‍ ഡോ. യു. സുരേന്ദ്രനും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

സംസ്ഥാനത്ത് എവിടെ 'ഉമ' നെല്‍കൃഷി ഉണ്ടെങ്കിലും ബഹിരാകാശ സ്‌പെക്ടറല്‍ ലൈബ്രറിയിലൂടെ അറിയാനാകും. ഇതിലൂടെ നെല്‍ച്ചെടിയുടെ വളര്‍ച്ചക്കുറവ്, രോഗബാധ, വയലിലെ ജല ലഭ്യത, നെല്ലിന്റെ മൂപ്പ്, ലഭിക്കുന്ന വിളവിന്റെ അളവ് എന്നിവ മുന്‍കൂട്ടി കണ്ടെത്താനും വേണ്ട പ്രതിവിധികള്‍ ചെയ്യാനും കഴിയും. 'ഉമ' കൃഷി ചെയ്യുന്നവരുടെ ചെലവ് വലിയ തോതില്‍ കുറക്കാന്‍ ഈ സങ്കേതം സഹായിക്കുമെന്ന് ഡോ. ഗിരീഷ് പറഞ്ഞിരുന്നു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ് ഗവേഷണത്തിന് ധനസഹായമായി 83.5 ലക്ഷം നല്‍കിയത്.

പൂര്‍ണമായും കേരളത്തില്‍ തദ്ദേശീയമായി കൃഷി ചെയ്യുന്ന നെല്ലിനമാണ് ഉണ്ട മട്ട എന്ന ഉമ. 1998ല്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ മങ്കൊമ്പ് നെല്‍ ഗവേഷണ കേന്ദ്രമാണ് ഇത് വികസിപ്പിച്ച് പുറത്തിറക്കിയത്. മികച്ച ഉല്‍പാദനക്ഷമതയും രോഗ പ്രതിരോധ ശേഷിയുമുള്ള ഈ നെല്ലിനം പെട്ടെന്നുതന്നെ കുട്ടനാട്ടിലെ കര്‍ഷകരുടെ മനം കവര്‍ന്നു.

Tags:    

Similar News