ശരീരത്തിൽ ദിവ്യജലം തളിച്ചു; രൂക്ഷഗന്ധമുള്ള ദ്രാവകം വീണതോടെ അനങ്ങാൻ പറ്റാതെയായി; ഈ അവസരത്തിൽ അയാൾ കടന്ന് പിടിച്ചു; വഴങ്ങിക്കൊടുത്താല്‍ അനുഗ്രഹം ലഭിക്കുമെന്നും സാധാരണക്കാർക്ക് ഈ വിശുദ്ധ ജലം നൽകാറില്ലെന്നും പറഞ്ഞത് ഇന്ത്യൻ പൂജാരി; ദുരനുഭവത്തിന്റെ ഞെട്ടൽ മാറാനെടുത്തത് ദിവസങ്ങൾ; ക്ഷേത്ര പൂജാരിക്കെതിരെ ഇന്ത്യന്‍ വംശജയായ മലേഷ്യന്‍ നടി
ക്വലാലംപുര്‍: ക്ഷേത്ര പൂജാരിക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി ഇന്ത്യൻ വംശജയായ നടിയും ടെലിവിഷന്‍ അവതാരകയുമായ ലിഷാല്ലിനി കനാരന്‍. മലേഷ്യയിലെ ഒരു ഹിന്ദുക്ഷേത്രത്തിലെ ഇന്ത്യക്കാരനായ പൂജാരിയ്ക്കെതിരെയാണ് പരാതി. അതിക്രമം നടത്തിയെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. അനുഗ്രഹം നല്‍കാനെന്ന വ്യാജേനയാണ് പൂജാരി സ്വകാര്യ ഓഫീസിലേക്ക് കൊണ്ട് പോകുകയും കടന്ന് പിടിക്കുകയുമായിരുന്നു. ഇന്ത്യയില്‍ നിന്ന് കൊണ്ട് വന്ന വിശുദ്ധ ജലം എന്നവകാശപ്പെട്ട ദ്രാവകം ശരീരത്തിലേക്ക് തളിച്ച ശേഷമായിരുന്നു അതിക്രമം. സെപാങ്ങിലെ മാരിയമ്മന്‍ ക്ഷേത്രത്തില്‍വെച്ചായിരുന്നു സംഭവമെന്നും പോസ്റ്റില്‍ വെളിപ്പെടുത്തുന്നു.
ജൂൺ 21 ന് സെപാങ്ങിലെ മാരിയമ്മൻ ക്ഷേത്രത്തിൽ വെച്ചാണ് സംഭവമുണ്ടാകുന്നത്. അമ്മ ഇന്ത്യയിലായിരുന്നതിനാൽ താൻ ഒറ്റയ്ക്കാണ് ദർശനം നടത്തിയിരുന്നതെന്ന് ലിഷാല്ലിനി പോസ്റ്റിൽ വെളിപ്പെടുത്തുന്നു. ക്ഷേത്രദര്‍ശനത്തിനിടെ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ക്ഷേത്രത്തിലെ പൂജാരിയാണ് നിര്‍ദേശങ്ങള്‍ നല്‍കുന്നതെന്നും അതിനാല്‍ത്തന്നെ പൂജാരിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. താന്‍ പ്രാര്‍ഥനയിലായിരുന്ന സമയത്ത് പൂജാരി സമീപത്തെത്തുകയും 'ദിവ്യജലം' തളിക്കുകയും പൂജിച്ച ചരട് നല്‍കുകയും ചെയ്തു. പ്രാര്‍ഥനയ്ക്ക് ശേഷം ചെന്നുകാണാന്‍ പൂജാരി ആവശ്യപ്പെട്ടതായും നടി പറയുന്നു.
പ്രാർത്ഥനകൾ പൂർത്തിയാക്കിയ ശേഷം അനുഗ്രഹത്തിനായി സ്വകാര്യ ഓഫീസിലേക്ക് തന്നെ അനുഗമിക്കാൻ ആവശ്യപ്പെട്ടതായും നടി പറയുന്നു. അപ്പോഴേക്കും ക്ഷേത്രദര്‍ശനത്തിനെത്തിയ മറ്റുള്ളവര്‍ പോയി കഴിഞ്ഞിരുന്നു. പ്രാർത്ഥനകൾ പൂർത്തിയാക്കി ഏകദേശം 90 മിനിറ്റുകൾ കഴിഞ്ഞാണ് പൂജാരി വീണ്ടും സമീപിക്കുന്നത്. ഓഫീസിനുള്ളിലെത്തിയപ്പോള്‍ പുരോഹിതൻ പുഷ്പ സത്ത് എന്ന് വിശേഷിപ്പിച്ച ശക്തമായ മണമുള്ള ഒരു ദ്രാവകം വിശുദ്ധ ജലത്തിലേക്ക് ഒഴിച്ചു. അത് ഇന്ത്യയിൽ നിന്ന് കൊണ്ടുവന്നതാണെന്നും സാധാരണക്കാർക്ക് നൽകുന്നതല്ലെന്നും പറഞ്ഞു. ശേഷം ശരീരത്തില്‍ തളിക്കാന്‍ തുടങ്ങി. രൂക്ഷഗന്ധമുള്ള ദ്രാവകം വീണതോടെ കണ്ണുകള്‍ നീറുകയും, തുറക്കാൻ കഴിയാത്ത അവസ്ഥയിലുമായി. ഈ അവസരത്തില്‍ അയാള്‍ വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ ശകാരിക്കാന്‍ തുടങ്ങുകയും പിന്നിലൂടെ ബ്ലൗസിലും അടിവസ്ത്രത്തിലും കൈവയ്ക്കുകയും ചെയ്തു.
ശരീരത്തില്‍ മുറുക്കിപ്പിടിച്ച ആയാള്‍ വഴങ്ങിക്കൊടുത്താല്‍ അനുഗ്രഹം ലഭിക്കുമെന്ന് പറഞ്ഞതായും നടി വെളിപ്പെടുത്തി. അയാളുടെ പ്രവൃത്തി തെറ്റാണെന്ന് മനസ്സിലാകുന്നുണ്ടെങ്കിലും ആ സമയത്ത് തനിക്ക് അനങ്ങാനോ സംസാരിക്കാനോ കഴിയാതെ മരവിച്ചുപോയെന്നും അത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ലെന്നും നടി പറഞ്ഞു. ക്ഷേത്രത്തിനുള്ളില്‍വെച്ച് നടന്നതുകൊണ്ടായിരിക്കാം തനിക്ക് പ്രതികരിക്കാനാകാത്തത്. തനിക്കുണ്ടായ ദുരനുഭവത്തിന്റെ ഞെട്ടലില്‍നിന്ന് പുറത്തു കടക്കാന്‍ ദിവസങ്ങളെടുത്തുവെന്നും ലിഷാല്ലിനി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍നിന്ന് അമ്മ മടങ്ങിവന്നശേഷം നടന്ന കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. അമ്മ കുടുംബത്തിലെ മറ്റുള്ളവരെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് ജൂലൈ 4ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. ക്ഷേത്രത്തിലെ സ്ഥിരം പുരോഹിതന്‍ വിദേശത്തായതിനാൽ താൽക്കാലികമായി ആ സ്ഥാനം വഹിച്ചിരുന്ന ആളാണ് നടിയോട് മോശമായി പെരുമാറിയതെന്ന് സെപാങ് പോലീസ് മേധാവി നോര്‍ഹിസാം ബഹാമന്‍ പറഞ്ഞു. വിവരം ആരോ പൂജാരിയെ അറിയിച്ചതായും അയാള്‍ നാടുവിട്ടതായും പോലീസ് പറഞ്ഞു. പൂജാരിക്ക് വേണ്ടി മലേഷ്യന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു കഴിഞ്ഞതായാണ് വിവരം. 2021 ലെ മിസ് ഗ്രാന്‍ഡ് മലേഷ്യ പട്ടം നേടിയ താരം കൂടിയാണ് പരാതിക്കാരിയായ ലിഷാല്ലിനി കനാരന്‍.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥനെതിരെയും നടി ആരോപണം ഉന്നയിച്ചു. തനിക്കെതിരെ നടന്ന അതിക്രമത്തെ കുറിച്ച് പരസ്യപ്പെടുത്തരുതെന്ന് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടതായും അവര്‍ കൂട്ടിച്ചേര്‍ത്തു. 2021 ലെ മിസ് ഗ്രാന്‍ഡ് മലേഷ്യ പട്ടം നേടിയ താരം കൂടിയാണ് ലിഷാല്ലിനി.