ഭര്‍തൃ വീട്ടില്‍ ഷൈനി നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങള്‍; മര്‍ദ്ദനം അടക്കം സഹിച്ചു കഴിഞ്ഞു; മകനെ കൊണ്ട് പരാതി കൊടുപ്പിച്ചതോടെ മടുത്ത് പെണ്‍മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയി; ബി.എസ്.സി പാസായിട്ടും നഴ്‌സിംഗ് ജോലിയില്‍ മുടക്കം; വാഴക്കുല ചുമത്തും ജീവിക്കാന്‍ ശ്രമിച്ചു; ചേര്‍ത്തു നിര്‍ത്താന്‍ ആരുമില്ലെന്ന തോന്നലില്‍ കൂട്ടആത്മഹത്യ

ഭര്‍തൃ വീട്ടില്‍ ഷൈനി നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങള്‍

Update: 2025-03-04 08:36 GMT

കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിന്‍ മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തണമെന്ന് നിര്‍ദേശിച്ച് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചത് കഴിഞ്ഞ ദിവസമാണ്. സൈബറിടത്തില്‍ അടക്കം ഈ വിഷയം സജീവമായി ചര്‍ച്ചയായതോടയാണ് വിശദമായി അന്വേഷിക്കണമെന്ന ആവശ്യം ശക്തമായത്. ഇതോട അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയോട് നിര്‍ദേശം നല്‍കുകയാിയുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാറോലിക്കല്‍ സ്വദേശി ഷൈനിയും മക്കളായ അലീനയും ഇവാനെയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്.

ഷൈനിയെയും മക്കളെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ഭര്‍തൃവീട്ടുകാരുടെ കണ്ണില്‍ ചോരയില്ലാത്ത പെരുമാറ്റമായിരുന്നു എന്നാണ അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഭര്‍ത്താവിന്റെ നിരന്തര മര്‍ദ്ദനം അടക്കം സഹിക്കാന്‍ കഴിയാതെയാണ് അവര്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോന്നതും. ജോലിനേടി കുടുംബത്തെ പോറ്റാന്‍ ശ്രമിച്ചെങ്കിലും ജീവിതത്തില്‍ ഒറ്റപ്പെട്ടു എന്ന തോന്നല്‍ ഉണ്ടായതോടെ കൂട്ട ആത്മഹത്യയിലേക്ക് നീങ്ങുകയായിരുന്നു. ഇന്നലെ തൊടുപുഴ ചുങ്കം സെന്റ്. മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ പള്ളിയിലായിരുന്നു സംസ്‌കാരം നടന്നത്. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്.

ഷൈനിയുടെ ആത്മഹത്യക്ക് ശേഷവും ഈ വിഷയത്തില്‍ പോലീസ് അന്വേഷണം തുടരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ജീവിതത്തില്‍ കഠിനമായി പോരാടാന്‍ ഷൈനി ശ്രമിച്ചിരുന്നു എന്നാണ് അയല്‍വാസികള്‍ അടക്കം പറയുന്നത്. ഭര്‍ത്താവ് നോബിയുടെ വീട്ടില്‍ കഴിയവേ കഠിനമായ പീഡനങ്ങള്‍ അവര്‍ നേരിടേണ്ടി വന്നു. ഭര്‍ത്താവിന്റെ മര്‍ദ്ദനം അടക്കം സഹിച്ചു കഴിയേണ്ട അവസ്ഥയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ കുടുംബ വഴക്കില്‍ മകനെയും ഭര്‍തൃവീട്ടുകാര്‍ കരുവാക്കിയതോടെ ആകെ തകര്‍ന്ന അവസ്ഥയിലായി ഷൈനി. മകനെ കൊണ്ട് കേസ് കൊടുപ്പിച്ചതോടെയാണ് ഷൈനി ഭര്‍തൃ വീടു വീട്ട് സ്വന്തം വീട്ടിലേക്ക് പോയതും.

മക്കള്‍ക്കൊപ്പം സ്വന്തം വീട്ടില്‍ കഴിയുമ്പോഴാണ് ജോലിക്കായി അവര്‍ കൂടുതല്‍ പരിശ്രമങ്ങള്‍ നടത്തിയത്. എന്നാല്‍, ചിലരുടെ ഇടപെടലു കൊണ്ട് ആ വഴികളെല്ലാം അടഞ്ഞു. എങ്കിലും തളരാതെ അവര്‍ സ്വന്തം വീട്ടുകാരുടെ പറമ്പില്‍ കഠിനാധ്വനം ചെയ്യുകയായിരുന്നു. മക്കളുടെ പഠനത്തിന് ചിലവുകള്‍ കണ്ടെത്താന്‍ അടക്കം കൃഷിയായിരുന്നു അവരുടെ മുന്നിലുണ്ടായ വഴി. പന്നിയും കോഴിയും വളര്‍ത്തി. വാഴക്കൃഷി നടത്തി അത് ചന്തയില്‍ എത്തിച്ചു വിറ്റും സമ്പാദിച്ചു. മീന്‍കൃഷി അടക്കം ചെയ്തിരുന്ന ഷൈനി.


Full View

ഇങ്ങനെ തന്നാല്‍ കഴിയുന്ന വിധത്തില്‍ തളരാതിരിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ജീവിതത്തില്‍ തനിച്ചായുമെന്ന ഭയത്താലാകണം അവര്‍ ജീവനൊടുക്കിയത്. ഇവരുടെ മരണത്തില്‍ അയല്‍വാസികള്‍ അടക്കം വീട്ടുകാര്‍ക്കെതിരെ രംഗത്തുണ്ട്. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കൊലക്കേസെടുക്കണമെന്ന് അയല്‍ക്കാര്‍ ആവശ്യപ്പെടുന്നു. ഷൈനി അതിക്രൂരമായ പീഡനത്തിന് ഇരയായതായി അയല്‍വാസികള്‍ പറഞ്ഞത്. ബിഎസ് സി നഴ്സായ ഷൈനിയെ കെട്ടിക്കൊണ്ടുവന്നത് വീട്ടുജോലിക്കായാണ് എന്ന് തോന്നിക്കും വിധമാണ് പണിയെടുപ്പിച്ചത്. 9 വര്‍ഷമായിട്ട് വീട്ടില്‍ തന്നെ പിടിച്ചിരുത്തുകയായിരുന്നു. ഷൈനിയെ ദ്രോഹിക്കാന്‍ കൂട്ടുനിന്നത് പളളീലച്ചനായ ബോബിയും ഭര്‍തൃവീട്ടുകാരുമാണ്.

ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ വൈദികവൃത്തി ചെയ്യുന്ന ഫാദര്‍. ബോബി ചിറയിലാണ് ഈ വിവാദ വ്യക്തിത്വം. ഏതാനും ദിവസങ്ങളായി ഈ വൈദികനെ ചുറ്റിപ്പറ്റി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇദ്ദേഹത്തിനെതിരെ പരാതിപ്രവാഹമാണ് എന്നതാണ് പുറത്തുവരുന്ന വിവരം. മൂന്ന് പേരുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ വൈദികന് പങ്കുണ്ടെന്ന് ആരോപിച്ചു ഓസ്‌ട്രേലിയയിലെ ഇടവകയിലേക്ക് ഇമെയിലുകള്‍ പ്രവഹിക്കുകയാണ്.

ഷൈനി ജോലിക്കായി പല സ്ഥാപനങ്ങളിലും ജോലി തേടിയെങ്കിലും അതെല്ലാം ഈ വൈദികന്‍ ഇടപെട്ട് മുടക്കുകയായിരുന്നു. നിരന്തരം പ്രശ്‌നക്കാരിയാണെന്ന് ആരോപിച്ചു കൊണ്ടാണ് വൈദികന്‍ ജോലി മുടക്കിയത്. ഇത് നിരന്തരം ആവര്‍ത്തിച്ചിരുന്നു എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാല്‍ മതിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ 5.20ന് കോട്ടയം നിലമ്പൂര്‍ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ട്രെയിന് മുന്നിലേക്ക് മൂന്ന് പേര്‍ ചാടുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് അറിയിച്ചത്. മരണത്തിലേക്ക് നയിച്ച കാരണങ്ങളില്‍ വ്യക്തതയില്ല. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഷൈനിയും ഭര്‍ത്താവ് തൊടുപുഴ സ്വദേശി നോബി ലൂക്കോസും തമ്മില്‍ പിരിഞ്ഞു കഴിയുകയാണ്. കോടതിയില്‍ ഡിവോഴ്സ് കേസ് നടക്കുന്നതിനിടെയാണ് ദാരുണമായ സംഭവങ്ങളുണ്ടായത്. കഴിഞ്ഞ 9 മാസമായി ഷൈനി പാറോലിക്കലിലെ വീട്ടില്‍ ആണ് കഴിയുന്നത്. രാവിലെ പള്ളിയില്‍ പോകാനെന്ന് പറഞ്ഞാണ് ഷൈനിയും മക്കളും വീട്ടില്‍ നിന്ന് ഇറങ്ങിയത്.

Tags:    

Similar News