ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര സീറ്റ് ചോദിച്ച് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; ചാനല്‍ ചര്‍ച്ചകളിലൂടെ കളം പിടിച്ചുവരവേ രോഹിത് ശര്‍മ തടിയനെന്നും ഏറ്റവും മോശം ക്യാപ്റ്റനെന്നും പോസ്റ്റ്; ഹൈക്കമാന്‍ഡ് ഇടപെട്ടതോടെ പോസ്റ്റ് പിന്‍വലിച്ച് ഷമ മുഹമ്മദ്; കണ്ണൂരിലെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് കോണ്‍ഗ്രസ് വക്താവ്

കണ്ണൂരിലെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് കോണ്‍ഗ്രസ് വക്താവ്

Update: 2025-03-03 16:39 GMT

കണ്ണൂര്‍: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര സീറ്റ് ചോദിച്ചു പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട ഷമാ മുഹമ്മദ് വീണ്ടും വിവാദ കുരുക്കില്‍.

ഇന്ത്യ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ വിമര്‍ശിച്ചുപോസ്റ്റിട്ടതിനാണ് എ ഐ.സി.സി വക്താവ് ഷമാ മുഹമ്മദ് വാരിക്കുഴിയില്‍ വീണത്. സംഭവം ദേശീയ വിവാദമായി ബി.ജെ.പി ഉയര്‍ത്തിയതിനെ തുടര്‍ന്ന് എ.ഐ.സി.സി നേതൃത്വം ഇടപെട്ടതിനാല്‍ പോസ്റ്റ് പിന്‍വലിച്ചു തലയൂരുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് രോഹിതിനെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന എക്‌സ് പോസ്റ്റ് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് പിന്‍വലിച്ചത്. സംഭവം ദേശീയ വിവാദമായതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് കുറിപ്പ് പിന്‍വലിപ്പിട്ടതെന്നാണ് സൂചന. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് ഷമയ്ക്ക് പാര്‍ട്ടി താക്കീത് നല്‍കിയിട്ടുണ്ട്. പരാമര്‍ശം പാര്‍ട്ടിയുടെ നിലപാട് അല്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പവന്‍ ഖേര വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ ന്യൂസിലന്‍ഡ് ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിന് പിന്നാലെയാണ് രോഹിത് ശര്‍മ്മ തടിയനെന്നും കായികതാരത്തിന് ചേര്‍ന്ന ശരീരപ്രകൃതിയല്ല, ഭാരം കുറയ്‌ക്കേണ്ടതുണ്ടെന്നുമാണ് ഷമ എക്‌സില്‍ കുറിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മോശം ക്യാപ്റ്റനാണ് രോഹിത് എന്നുമായിരുന്നു ഷമയുടെ പോസ്റ്റ്. ഗാംഗുലി, തെണ്ടുല്‍ക്കര്‍, ദ്രാവിഡ്, ധോണി, വിരാട് കോഹ്ലി, കപില്‍ ദേവ്, ശാസ്ത്രി തുടങ്ങിയ മുന്‍ഗാമികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ രോഹിത്തിന് എന്ത് ലോകോത്തര നിലവാരമാണ് ഉള്ളതെന്നും അദ്ദേഹം ഒരു ശരാശരി ക്യാപ്റ്റനാണ്, ഇന്ത്യയുടെ ക്യാപ്റ്റനാകാന്‍ ഭാഗ്യം ലഭിച്ച ഒരു ശരാശരി കളിക്കാരന്‍ മാത്രമാണ് രോഹിത്തെന്നും ഷമ കുറിച്ചു.

അതേസമയം, ഇന്ത്യന്‍ ക്യാപ്റ്റനെതിരെയുള്ള ബോഡി ഷെയിമിങ് പരാമര്‍ശത്തില്‍ വിമര്‍ശനവുമായി രാഷ്ട്രീയ പാര്‍ട്ടികളുമെത്തി. രാഹുല്‍ ഗാന്ധിക്ക് കീഴില്‍ 90 തെരഞ്ഞെടുപ്പുകളില്‍ തോറ്റ കോണ്‍ഗ്രസാണ് രോഹിത്തിനെ മോശം ക്യാപ്റ്റനെന്ന് വിമര്‍ശിക്കുന്നതെന്ന് ബിജെപി നേതാവ് പ്രതികരിച്ചു. ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യന്‍മാരാക്കിയ രോഹിത്തിനെ വിമര്‍ശിക്കാന്‍ എന്തവകാശമാണ് കോണ്‍ഗ്രസിനുള്ളതെന്നും ബിജെപി വക്താവ് ചോദിച്ചു. സോഷ്യല്‍ മീഡിയയിലും ഷമയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഷമാ മുഹമ്മദ് എക്‌സ് പോസ്റ്റ് പിന്‍വലിച്ചത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എക്‌സ്‌പോസ്റ്റിനെ കുറിച്ചു വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന വിവരമുണ്ട്. ഷമാ മുഹമ്മദിന്റെ വിവാദ പോസ്റ്റില്‍ കണ്ണൂര്‍ ഡി.സി.സി നേതൃത്വത്തിനും അതൃപ്തിയുണ്ട്.

Tags:    

Similar News