'അറസ്റ്റിന് പിന്നില്‍ എം.എ. ബേബിയുമായുള്ള ബന്ധം'; വാതില്‍ പൊളിച്ചുള്ള അറസ്റ്റില്‍ പോലീസിന് കോടതിയുടെ വിമര്‍ശനം, സംവിധായകന്‍ ഷംസു സൈബയ്ക്ക് ജാമ്യം കിട്ടുമ്പോള്‍ ഉയരുന്നത് നിരവധി ചോദ്യങ്ങള്‍; ആ സിനിമാ സെറ്റില്‍ മറ്റൊരു നിര്‍മ്മാതാവുണ്ടാക്കിയ 'പുകില്‍' എന്ത്? സിപിഎം ബന്ധം ചര്‍ച്ചകളിലേക്ക്

Update: 2026-02-19 04:55 GMT

കൊച്ചി: സിനിമയുടെ ഹാര്‍ഡ് ഡിസ്‌ക് മോഷ്ടിച്ചെന്ന പരാതിയില്‍ വാതില്‍ പൊളിച്ച് അറസ്റ്റ് ചെയ്ത 'അഭിലാഷം' സിനിമയുടെ സംവിധായകന്‍ ഷംസു സൈബയ്ക്ക് (ഷംസുദീന്‍) ജാമ്യം കിട്ടുമ്പോള്‍ ഉയരുന്നത് നിരവധി ചോദ്യങ്ങള്‍. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുമായുള്ള നിര്‍മ്മാതാവിന്റെ ബന്ധവും രാഷ്ട്രീയ സമ്മര്‍ദ്ദവുമാണ് അര്‍ദ്ധരാത്രിയിലുള്ള ഈ നാടകീയ അറസ്റ്റിന് പിന്നിലെന്ന സംവിധായകന്‍ ആരോപിക്കുന്നു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഇന്നലെ രാത്രി എന്തിനായിരുന്നു തിരക്കുപിടിച്ച അറസ്റ്റെന്ന് ചോദിച്ച തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതി, നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ തൃപ്പൂണിത്തുറ എസ്.എച്ച്.ഒയ്ക്ക് നിര്‍ദ്ദേശവും നല്‍കി.

സിനിമയുടെ നിര്‍മാതാവായ ആന്‍ സരിഗ ആന്റണി ഫെബ്രുവരി രണ്ടിന് നല്‍കിയ പരാതിയിലായിരുന്നു ഷംസുവിനെ അറസ്റ്റ് ചെയ്തത്. എം.എ. ബേബിയുടെ മരുമകളുടെ സഹോദരിയാണ് പരാതിക്കാരിയായ ആന്‍ സരിഗ. തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 18-ാം തീയതി പരിഗണിക്കാനിരിക്കെ, 17-ാം തീയതി രാത്രി വാതില്‍ ചവിട്ടിപ്പൊളിച്ച് അറസ്റ്റ് ചെയ്തതിന് പിന്നില്‍ വലിയ ബാഹ്യസമ്മര്‍ദ്ദമുണ്ടെന്ന് ഷംസു സൈബ ആരോപിച്ചു. അറസ്റ്റ് ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് ചെയ്‌തേ പറ്റൂ എന്ന രീതിയില്‍ ഉന്നത രാഷ്ട്രീയക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദം പോലീസിനുണ്ടായിരുന്നു. 'അഭിലാഷ'ത്തിന്റെ സെറ്റില്‍ എം.എ. ബേബി സന്ദര്‍ശനം നടത്തിയിരുന്നതായും സംവിധായകന്‍ പറഞ്ഞു.

സൈജു കുറുപ്പും തന്‍വി റാമും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് അഭിലാഷം. 2 കോടി 25 ലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കാമെന്ന് പറഞ്ഞ സിനിമയ്ക്ക് 3 കോടി 25 ലക്ഷം രൂപ ചെലവാക്കി വിശ്വാസവഞ്ചന കാണിച്ചുവെന്നും, സിനിമയുടെ മാസ്റ്റര്‍ കോപ്പി അനുവാദമില്ലാതെ മറിച്ച് നല്‍കിയെന്നുമാണ് നിര്‍മ്മാതാവിന്റെ പരാതി. സംവിധായകന് പുറമേ അസോസിയേറ്റ് ഡയറക്ടര്‍, എഡിറ്റര്‍, ക്യാമറമാന്‍ എന്നിവരും കേസില്‍ പ്രതികളാണ്. എന്നാല്‍ ഈ പരാതി പൂര്‍ണ്ണമായും വ്യാജമാണെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു. നിര്‍മ്മാണത്തില്‍ പങ്കാളിയായ മറ്റൊരാള്‍ സിനിമയുടെ ആദ്യദിവസം ഒരു വനിതാ അസിസ്റ്റന്റ് ഡയറക്ടറുമായി പ്രശ്‌നമുണ്ടാക്കിയിരുന്നു. താനുള്‍പ്പെടെയുള്ളവര്‍ ആ പെണ്‍കുട്ടിക്ക് പിന്തുണ നല്‍കിയതോടെ ആന്‍ സരിഗ സെറ്റില്‍ നിന്ന് പോയി. പിന്നീട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇടപെട്ടാണ് പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്തെ തര്‍ക്കങ്ങള്‍ പരിഹരിച്ച് സിനിമ റിലീസ് ചെയ്തത്.

ഹാര്‍ഡ് ഡിസ്‌ക് താന്‍ കൈവശപ്പെടുത്തിയിട്ടില്ലെന്നും, പുതിയ സിനിമകളുമായി മുന്നോട്ട് പോകുന്ന തന്റെ കരിയര്‍ നശിപ്പിക്കാനാണ് വ്യക്തിവൈരാഗ്യത്തിന്റെ പേരിലുള്ള ഈ വ്യാജ കേസിലൂടെ ശ്രമിക്കുന്നതെന്നും ഷംസു കൂട്ടിച്ചേര്‍ത്തു. സിനിമയുടെ ഹാര്‍ഡ് ഡിസ്‌കിന്റെ കോപ്പി സംവിധായകന്‍ ഉള്‍പ്പെട്ടവര്‍ കൈവശപ്പെടുത്തിയെന്നും കരാറില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ തുക മുടക്കുമുതല്‍ വന്നു എന്നതുമാണ് നിര്‍മാതാവ് പരാതി നല്‍കാനുള്ള കാരണം. ഇതില്‍ പതിനെട്ടാം തീയതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കേ പോലീസ് പതിനേഴാം തീയതി രാത്രി ധൃതിപ്പെട്ട് വന്ന് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ഷംസു സൈബ പറഞ്ഞു. ഇതില്‍ ബാഹ്യ സമ്മര്‍ദമുണ്ടായിട്ടുണ്ട്. താനൊരു സാധാരണക്കാരനായ പൗരനാണ്. അറസ്റ്റ് ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് ചെയ്‌തേ പറ്റൂ എന്ന രീതിയില്‍ പോലീസിന് കടുത്ത സമ്മര്‍ദമുണ്ടായിരുന്നു എന്നാണ് മനസിലാക്കുന്നത്. അത് ഉന്നത രാഷ്ട്രീയക്കാരില്‍ നിന്നാണെന്നാണ് അറിയാനായതെന്നും ഷംസു പറഞ്ഞു.

മറ്റൊരാള്‍ കൂടി നിര്‍മാണത്തില്‍ പങ്കാളിയാണ്. സിനിമയുടെ ആദ്യദിവസം സിനിമയുടെ വനിതാ അസിസ്റ്റന്റ് ഡയറക്ടറുമായി ഇയാള്‍ ഒരു പ്രശ്‌നമുണ്ടാക്കിയിരുന്നു. അത് മറ്റൊരു കേസുമായി മുന്നോട്ടുപോകേണ്ടതിനാല്‍ കൂടുതല്‍ ഇപ്പോള്‍ പറയുന്നില്ല. നമ്മളെല്ലാവരും ആ അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് പിന്തുണയുമായെത്തിയപ്പോള്‍ ആന്‍ സരിഗ സെറ്റില്‍നിന്ന് മുങ്ങുകയായിരുന്നു. ഈ പ്രശ്‌നമുണ്ടായിട്ടും പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോവുകയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്തും തര്‍ക്കമുണ്ടായി. അത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മുന്നിലെത്തി. അവിടെ ഇതെല്ലാം പരിഹരിച്ചാണ് സിനിമ റിലീസ് ചെയ്തത്. സ്വാഭാവികമായും അന്നത്തെ വ്യക്തിവൈരാഗ്യമുണ്ടാകും.

ഞാന്‍ പുതിയ സിനിമകളുമായി മുന്നോട്ടുപോവുകയാണ്. അതിന്റെ ജോലികള്‍ നടക്കുന്നതിനിടയിലുണ്ടായ ഈ അറസ്റ്റ് എന്റെ കരിയര്‍ ഇല്ലാതാക്കുകയാണ്. എന്റെ ഭാവി എന്താകുമെന്ന് അറിയില്ല. നിര്‍മാതാക്കളുമായി രമ്യതയില്‍ പോകാത്ത സംവിധായകനാണ് ഞാനെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. ഞാന്‍ ചെയ്യാനിരുന്ന സിനിമകള്‍ ഇവര്‍ മുടക്കിയിട്ടുണ്ട്.' ഷംസുവിന്റെ വാക്കുകള്‍. പോലീസുമായി പൂര്‍ണമായും സഹകരിക്കുകയും തന്റെ ഭാഗം പറഞ്ഞതുമാണെന്നും ഷംസു സൈബ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News