രാഹുലുമായുള്ള ബന്ധം വഷളായി തുടരുന്നു; കെസി ഫാക്ടറും കേരളത്തിലെ സാധ്യത കുറയ്ക്കുന്നു; ബിജെപിയിലേക്ക് പോവുക തരൂരോ? പ്രതികരിക്കാതെ തിരുവനന്തപുരം എംപി; കോണ്‍ഗ്രസും ബദല്‍ ചര്‍ച്ചകളില്‍

ഒരു പ്രമുഖന്‍ പാര്‍ട്ടിയിലേക്ക് വരുമെന്നതിന്റെ ചില സൂചനകള്‍ കേന്ദ്ര നേതാക്കള്‍ സുരേന്ദ്രന് നല്‍കിയിട്ടുണ്ട്

Update: 2024-09-10 03:11 GMT

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു കോണ്‍ഗ്രസ് നേതാവിന്റെ ബിജെപി പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹം ശക്തമാകുമ്പോള്‍ കേന്ദ്ര ബിന്ദുവാകുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍. ബിജെപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകളാണ് ശക്തമാകുന്നത് എന്ന് കേരള കൗമുദിയും റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ശശി തരൂരോ അദ്ദേഹവുമായി അടുത്ത വൃത്തങ്ങളോ ഇനിയും തയ്യാറായിട്ടില്ല. അതിനിടെ മറ്റൊരു നേതാവിന്റെ പേരും ചര്‍ച്ചകളില്‍ സജീവം.

ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ അറിവോടെയാണ് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ നടക്കുന്നത്. തരൂരിന്റെ ബിജെപിയിലേക്കുള്ള ചുവട് മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരത്ത് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടേയും ഒപ്പം സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍മാരുടേയും യോഗം നടന്നിരുന്നു. ഈ യോഗത്തിന്റെ അജണ്ട എന്താണെന്ന് ആരാഞ്ഞ് ഡല്‍ഹിയിലെ എംപിയുടെ ഓഫീസില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഫോണ്‍കോളുകള്‍ എത്തിയിരുന്നു. എന്നാല്‍ യോഗത്തിലെ അജണ്ട സംബന്ധിച്ച വിവരങ്ങള്‍ എംപി ഓഫീസിന് ലഭിച്ചില്ല.- കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

രാഹുല്‍ ഗാന്ധിയുമായി ശശി തരൂരിനുള്ള ബന്ധം കാലങ്ങളായി മോശം അവസ്ഥയിലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി തരൂര്‍ രാഹുല്‍ ഗാന്ധിയെ നേരില്‍ക്കാണാനായി അപ്പോയിന്‍മെന്റിന് ശ്രമിക്കുന്നുവെങ്കിലും കൂടിക്കാഴ്ചയ്ക്ക് രാഹുല്‍ ഗാന്ധി തയ്യാറായില്ല. ഇത് ശശി തരൂരിനെ മാനസികമായി പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്നാണ് സൂചന. ഡല്‍ഹിയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം എംപിമാരുടെ സത്യപ്രതിജ്ഞാ വേളയില്‍ തരൂര്‍ വിദേശയാത്രയ്ക്ക് പോയതും രാഹുലിനെ ചൊടിപ്പിച്ചിരുന്നു-വാര്‍ത്ത ഇങ്ങനെ വിശദീകരിക്കുന്നു.

കേരളത്തിലെ കോണ്‍ഗ്രസിലും തരൂരിന് പിടി അയയുകയാണ്. സാധാരണ പ്രവര്‍ത്തകരുടെ പിന്തുണയുണ്ട്. മുസ്ലീം ലീഗ് പോലുള്ള യുഡിഎഫ് ഘടകകക്ഷികളും തരൂരിനെ ഉയര്‍ത്തിക്കാട്ടും. എന്നാല്‍ കോണ്‍ഗ്രസില്‍ കെസി വേണുഗോപാലിനാണ് കൂടുതല്‍ കരുത്ത്. ഈ സാഹചര്യത്തില്‍ തരൂരിന് വലിയ റോളൊന്നും കിട്ടുന്നില്ല. ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധി കരുത്ത് കാട്ടിയതോടെ കെസി വേണുഗോപാലും ശക്തനായി. കേരളത്തിലെ കോണ്‍ഗ്രസിലെ തീരുമാനമെല്ലാം കെസിയുടേതാണ്. ഇതും തരൂരിന് സംസ്ഥാന രാഷ്ട്രീയത്തിലും സാധ്യത കുറയ്ക്കുന്നുണ്ട്. അതിനിടെ വെറും ഊഹാപോഹം മാത്രമാണ് പ്രചരിക്കുന്നതെന്നും ചില കേന്ദ്രങ്ങള്‍ പ്രതികരിക്കുന്നു.

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തരൂരിനെ എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ നേട്ടമാകുമെന്ന് ബിജെപിയും കണക്ക്കൂട്ടുന്നു. കേരളത്തില്‍ ലോക്സഭയില്‍ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞത് ബിജെപിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. അതേസമയം ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹം ശക്തമായി നിലനിര്‍ത്തി പാര്‍ട്ടിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശശി തരൂര്‍ ശ്രമിക്കുന്നതെന്നും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കണക്ക്കൂട്ടുന്നു. ഇതാദ്യമായിട്ടല്ല തരൂരിന്റെ ബിജെപി പ്രവേശനം ചര്‍ച്ചയാകുന്നത്. എന്നാല്‍ ബിജെപിയെ ദേശീയ തലത്തില്‍ ശക്തമായി വിമര്‍ശിച്ചാണ് തരൂര്‍ ഇതിനെല്ലാം മറുപടി നല്‍കിയിരുന്നത്.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഒരു പ്രമുഖന്‍ പാര്‍ട്ടിയിലേക്ക് വരുമെന്നതിന്റെ ചില സൂചനകള്‍ കേന്ദ്ര നേതാക്കള്‍ സുരേന്ദ്രന് നല്‍കിയിട്ടുണ്ട്.

Tags:    

Similar News