കടപ്പയില്‍ ജനനം; എ എസ് പിയായി നെടുമങ്ങാട്ട് തുടക്കം; ഐക്യരാഷ്ട്ര സംഘടനയ്ക്ക് വേണ്ടി കോസവോയിലും പ്രവര്‍ത്തിച്ചു; കേരളാ പോലീസിലെ എല്ലാ പ്രധാന സ്ഥാനത്തും ഇരുന്നു; പോലീസ് മേധാവിയായപ്പോള്‍ ഭൂമി തര്‍ക്ക കേസില്‍ പ്രതിയായി; എംആര്‍ അജിത് കുമാറിനെ ആസ്ഥാനത്ത് നിന്നും പുകച്ചു; ദര്‍വേഷ് സാഹിബ് വിരമിക്കുമ്പോള്‍

Update: 2025-06-30 01:03 GMT

തിരുവനന്തപുരം:സംസ്ഥാന പൊലീസ് മേധാവി ഡോ. എസ്.ദര്‍വേഷ് സാഹിബ് ഇന്നു വിരമിക്കും. 2023 ജൂണ്‍ 30 മുതല്‍ 2 വര്‍ഷമാണ് അദ്ദേഹം പൊലീസ് മേധാവിയായി പ്രവര്‍ത്തിച്ചത്. പൊലീസ് മേധാവി ഡോ.എസ്.ദര്‍വേഷ് സാഹിബിന് പൊലീസ് സേന നല്‍കുന്ന വിടവാങ്ങല്‍ പരേഡ് എസ്എപി പരേഡ് ഗ്രൗണ്ടില്‍ നടക്കും. കേരള പൊലീസിന്റെ ഔദ്യോഗിക യാത്രയയപ്പു ചടങ്ങ് ഉച്ചയ്ക്ക് 12ന് പൊലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുണ്ട്. വിവാദങ്ങളൊന്നും ഉണ്ടാക്കാത്ത പോലീസ് ഉദ്യോഗസ്ഥനായാണ് സാഹിബ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ പോലീസ് മേധാവിയായ ശേഷം ഉണ്ടായ വസ്തു തര്‍ക്ക കേസ് ഇതിന് അപവാദമായി.

പിവി അന്‍വറുമായുള്ള വിവാദത്തില്‍ സര്‍ക്കാരിനൊപ്പം സാഹിബ് നിന്നില്ലെന്നും ആരോപണമുണ്ട്. എഡിജിപി എംആര്‍ അജിത് കുമാറിനെ നിരന്തരം ലക്ഷ്യമിട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ടുകള്‍ നല്‍കി. അജിത് കുമാറിനെ പോലീസ് ആസ്ഥാനത്ത് നിന്നും സര്‍ക്കാരിന് മാറ്റേണ്ടി വന്നതും പോലീസ് മേധാവിയുടെ നിര്‍ബന്ധം കാരണമാണ്. അതുകൊണ്ട് അവസാന ഘട്ടത്തില്‍ സര്‍ക്കാരുമായി നല്ല ബന്ധം സാഹിബിനുണ്ടായിരുന്നില്ല. പോലീസ് മേധാവിയായിരിക്കെ ഭൂമി തര്‍ക്ക കേസില്‍ കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കേസ് വന്നു. പിന്നീട് കോടതിക്ക് പുറത്ത് ഇത് ഒത്തു തീര്‍പ്പാക്കുകയും ചെയ്തു. സര്‍ക്കാരില്‍ നിന്നും വിരമിക്കലിന് ശേഷം സാഹിബിന് പദവികളൊന്നും കിട്ടാന്‍ സാധ്യതയില്ല.

1991 ബാച്ചില്‍ ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ കേരള കേഡറില്‍ പ്രവേശിച്ച ഷെയ്ഖ് ദര്‍വേശ് സാഹിബിന് ഐപിഎസ് അസോസിയേഷനും വിരമിക്കല്‍ ചടങ്ങൊരുക്കും. നിയമത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇനി അഭിഭാഷകനാകാനും സാധ്യതയുണ്ട്. ഹൈദരാബാദ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ നാഷനല്‍ പൊലീസ് അക്കാദമിയില്‍നിന്ന് ക്രിമിനോളജിയില്‍ മെഡല്‍ നേടിയാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തു നിന്നാണ് അദ്ദേഹം സംസ്ഥാന പൊലീസ് മേധാവി പദവിയിലെത്തിയത്. പരേതനായ മെഹബൂബ് പീര സാഹിബിന്റെയും ഗൗസുന്നീസ ബീഗത്തിന്റെയും മൂത്തമകനായി 1964 ജൂലൈ 10നു ആന്ധ്രയിലെ കടപ്പ ജില്ലയിലാണ് ജനനം.

കേരള കേഡറില്‍ എഎസ്പിയായി നെടുമങ്ങാട് സര്‍വീസ് ആരംഭിച്ച അദ്ദേഹം വയനാട്, കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്പിയായും എംഎസ്പി കെഎപി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമന്‍ഡാന്റ് ആയും പ്രവര്‍ത്തിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായും ഗവര്‍ണറുടെ എഡിസിയായും പ്രവര്‍ത്തിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ ദൗത്യത്തിന്റെ ഭാഗമായി കോസവോയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ നാഷനല്‍ പൊലീസ് അക്കാദമിയില്‍ അസിസ്റ്റന്റ് ഡയറക്ടറായും ഡിഐജി റാങ്കില്‍ ഡപ്യൂട്ടി ഡയറക്ടറുമായി സേവനമനുഷ്ഠിച്ചു.

എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പൊലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ മേഖലകളിലും കേരള പൊലീസ് അക്കാദമി ഡയറക്ടര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. വിശിഷ്ടസേവനത്തിന് 2016ല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡലും സ്തുത്യര്‍ഹസേവനത്തിന് 2007ല്‍ ഇന്ത്യന്‍ പൊലീസ് മെഡലും ലഭിച്ചു. അതി ഉല്‍ക്കൃഷ്ട സേവാ പഥക്, യുണൈറ്റഡ് നേഷന്‍സ് പീസ് കീപ്പിങ് മെഡല്‍ എന്നിവ നേടിയിട്ടുണ്ട്.

Tags:    

Similar News