'തട്ടിപ്പ് കേസില്‍ ആദ്യം 60 കോടി രൂപ കെട്ടിവെക്കൂ': ശില്‍പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കും വിദേശ യാത്രാനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി; സാമ്പത്തിക കുറ്റകൃത്യ വിഭാഗം പുറപ്പെടുവിച്ച ലുക്ക്ഔട്ട് സര്‍ക്കുലര്‍ നിലവിലുണ്ടെന്ന് കോടതി

സാമ്പത്തിക കുറ്റകൃത്യ വിഭാഗം പുറപ്പെടുവിച്ച ലുക്ക്ഔട്ട് സര്‍ക്കുലര്‍ നിലവിലുണ്ടെന്ന് കോടതി

Update: 2025-10-08 11:46 GMT

മുംബൈ: കൊളംബോയില്‍ യൂട്യൂബ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിക്ക് ബോംബെ ഹൈക്കോടതി ബുധനാഴ്ച യാത്രാനുമതി നിഷേധിച്ചു. തട്ടിപ്പ് കേസില്‍ 60 കോടി രൂപ ആദ്യം അടച്ചതിനു ശേഷം വിഷയം പരിഗണിക്കാമെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും എതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് വിദേശ യാത്ര നടത്തണമെങ്കില്‍ അനുവാദം ആവശ്യമായ സാഹചര്യത്തിലാണ് ഇരുവരും കോടതിയെ സമീപിച്ചത്. എന്നാല്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട 60 കോടി രൂപ തിരികെ നല്‍കിയതിനുശേഷം യാത്രാ അനുമതി സംബന്ധിച്ചുള്ള കാര്യം പരിഗണിക്കാം എന്നാണു കോടതി വാക്കാല്‍ പറഞ്ഞത്. കേസ് ഒക്ടോബര്‍ 14 ന് വീണ്ടും പരിഗണിക്കും.

ഒക്ടോബര്‍ 25 മുതല്‍ 29 വരെ കൊളംബോയില്‍ നടക്കുന്ന യൂട്യൂബ് പരിപാടിയില്‍ പങ്കെടുക്കാനാണ് ശില്‍പ ഷെട്ടി യാത്രാനുമതി തേടിയത്. എന്നാല്‍, പരിപാടിയുടെ ഔദ്യോഗിക ക്ഷണം എവിടെയെന്ന് കോടതി ചോദിച്ചപ്പോള്‍, ഫോണിലൂടെ മാത്രമാണു പരിപാടിയുടെ കാര്യങ്ങള്‍ സംസാരിച്ചതെന്നും, യാത്രാനുമതി ലഭിച്ചതിനു ശേഷമേ ഔദ്യോഗിക ക്ഷണം ലഭിക്കുകയുള്ളൂ എന്നും അഭിഭാഷകന്‍ അറിയിച്ചു. ഇതോടെയാണ്, 60 കോടി രൂപ തിരികെ നല്‍കിയതിനു ശേഷം യാത്രാനുമതി പരിഗണിക്കാം എന്ന് കോടതി പറഞ്ഞത്. കോടതി ഈ ആവശ്യം നിരസിക്കുകയും യാത്രാനുമതി തേടുന്നതിന് മുന്‍പ് ദമ്പതികള്‍ തട്ടിപ്പ് കേസിലെ 60 കോടി രൂപ അടയ്ക്കണമെന്ന് പറഞ്ഞു. ഒക്ടോബര്‍ 14-ന് വാദം കേള്‍ക്കുന്നതിനായി കേസ് മാറ്റിവെക്കുകയും ചെയ്തു.

ഗുരുതരമായ കേസുകള്‍ നിലവിലുള്ളത് ചൂണ്ടിക്കാട്ടി, കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനായി തായ്‌ലന്‍ഡിലെ ഫുക്കറ്റിലേക്ക് യാത്ര ചെയ്യാന്‍ ഷെട്ടിക്കും കുന്ദ്രയ്ക്കും ബോംബെ ഹൈക്കോടതി കഴിഞ്ഞ ആഴ്ച അനുമതി നിഷേധിച്ചിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ തങ്ങളുടെ കമ്പനിയില്‍ 60 കോടി രൂപ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചെന്നും, എന്നാല്‍ ആ പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നും ആരോപിച്ച് വ്യവസായി ദീപക് കോത്താരിയാണ് ദമ്പതികള്‍ക്കെതിരെ രംഗത്തെത്തിയത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി കുന്ദ്ര സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് (Ecnomic Offences Wing) മുന്നില്‍ ഹാജരായിട്ടുണ്ട്.

ഷെട്ടി, കുന്ദ്ര, നടന്‍ അക്ഷയ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന ടെലിഷോപ്പിംഗ് കമ്പനിയുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. ഇന്ത്യയിലെ ആദ്യത്തെ സെലിബ്രിറ്റി അധിഷ്ഠിത ഷോപ്പിംഗ് ചാനല്‍ എന്ന നിലയില്‍ പ്രൊമോട്ട് ചെയ്യപ്പെട്ട ഈ കമ്പനി ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ട് ശില്‍പ ഷെട്ടി രാജ് കുന്ദ്ര ദമ്പതികള്‍ വ്യവസായി ദീപക് കോത്താരിയില്‍നിന്ന് 60 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. കേസില്‍ നടിയെ തിങ്കളാഴ്ച മുംബൈ പൊലീസ് ചോദ്യം ചെയ്തിരുന്നു.

Tags:    

Similar News