കട്ടകളായും പൊടിയായും കാത്സ്യം കാര്‍ബണേറ്റ് സൂക്ഷിക്കാം; ജലവുമായി സമ്പര്‍ക്കത്തിലായി കടലില്‍ സ്‌ഫോടനം സംഭവിച്ചാല്‍ തീ അണയും; കണ്ടെയ്‌നറുകള്‍ കരയ്ക്ക് അടിയുമ്പോള്‍ രാസപ്രവര്‍ത്തനം നടക്കുന്നതെങ്കില്‍ സ്ഥിതി നിയന്ത്രണാതീതമാകും; മുങ്ങി താണ കപ്പല്‍ ഉയര്‍ത്തുന്നത് വലിയ ഭീഷണി

Update: 2025-05-26 01:54 GMT

കൊച്ചി: മുങ്ങി താണ കപ്പല്‍ ഉയര്‍ത്തുന്നത് വലിയ ഭീഷണി. 16 കണ്ടെയ്നര്‍ കാത്സ്യം കാര്‍ബൈഡ് കപ്പലി?ലുണ്ട്. വെള്ളവുമായി സമ്പര്‍ക്കമുണ്ടായാല്‍ ഇത് അസറ്റിലിന്‍ വാതകമായി മാറി വന്‍സ്‌ഫോടനം സംഭവിക്കാം. മറ്റു 13 കണ്ടെയ്നറില്‍ ഹാനികരമായ വസ്തുക്കളും കപ്പല്‍ ടാങ്കില്‍ 450 ടണ്ണോളം ഇന്ധനവുമുണ്ട്. സംസ്ഥാനം നേരിടാന്‍ പോകുന്നത് വമ്പന്‍ ഭീഷണിയാണ്. കപ്പലിലെ ഭാരമുള്ള കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചെന്നാണ് സൂചന. കടലിലെ സമ്മര്‍ദ്ദം കാരണം കാല്‍സ്യം കാര്‍ബൈഡ് വെള്ളവുമായി സമ്പര്‍ക്കത്തിലായാല്‍ അത് പ്രതിസന്ധി രൂക്ഷമാക്കും. കപ്പല്‍ പാതയിലൂടെ പോകുന്ന കപ്പലുകളും അപകടത്തില്‍ പെടും. അതുകൊണ്ട് തന്നെ കൊച്ചി തീരത്ത് വലിയ ജാഗ്രതയാണ്. കടലിനുള്ളില്‍ അപകടകരമായ കണ്ടെയ്‌നറുകള്‍ വീണിട്ടുണ്ടെങ്കില്‍ അത് എപ്പോള്‍ ജലവുമായി സമ്പര്‍ക്കത്തില്‍ ആകുമെന്ന് പ്രവചിക്കാനും കഴിയില്ല. അതായത് കടലില്‍ വീണെങ്കില്‍ ദീര്‍ഘകാലം ഭീതി തുടരും.

ജലവുമായി കടലില്‍ വച്ച് സ്‌ഫോടനം സംഭവിച്ചാല്‍ തീ അണയും. കണ്ടെയ്‌നറുകള്‍ കരയ്ക്ക് അടിയുന്ന ഘട്ടത്തിലാണ് വെള്ളവുമായി കലര്‍ന്ന് രാസപ്രവര്‍ത്തനം നടക്കുന്നതെങ്കില്‍ സ്ഥിതി നിയന്ത്രണാതീതമാകും. നിശ്ചിത അകലം പാലിച്ച് കണ്ടെയ്‌നറുകളെ വിഴിഞ്ഞം,കൊച്ചി പോര്‍ട്ടുകളിലേക്ക് വലിച്ച് കയറ്റുകയാണ് പോംവഴി. അതീവസുരക്ഷയില്‍ പ്രത്യേക സജ്ജീകരണങ്ങളോടെയാണ് രാസപ്രവര്‍ത്തനം നടത്തി അസറ്റ്‌ലിന്‍ വാതകമുണ്ടാക്കുന്നത്. ഇത് സിലിണ്ടറുകളില്‍ നിറച്ച് വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. കട്ടകളായും പൊടിയായും കാത്സ്യം കാര്‍ബണേറ്റ് സൂക്ഷിക്കാം, കണ്ടെയ്‌നറില്‍ എങ്ങനെയെന്ന് വ്യക്തമല്ല. കണ്ടെയ്‌നറുകള്‍ കരയ്ക്ക് അടിയുന്നത് അപകടമാണ്. അതിനാല്‍ പ്രത്യേക ജാഗ്രതവേണം.കണ്ടെയ്‌നറുകള്‍ മാറ്റുന്നതും വെള്ളത്തിനിന്നുള്ള ഓയില്‍ നീക്കവും ശ്രമകരമാണ്.

അപകടത്തില്‍പ്പെട്ട് മുങ്ങിയ ചരക്കു കപ്പല്‍ എംഎസ്സി എല്‍സ 3ല്‍ നിന്നു നൂറോളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണിട്ടുണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതല യോഗത്തില്‍ വിലയിരുത്തല്‍. കപ്പല്‍ മുങ്ങിയ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. കപ്പലിലെ ഇന്ധനമായ എണ്ണ ചോര്‍ന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കണ്ടെയ്‌നറുകള്‍ ഏകദേശം മണിക്കൂറില്‍ 3 കിലോമീറ്റര്‍ വേഗത്തില്‍ ആണ് കടലില്‍ ഒഴുകി നടക്കുന്നത്. നിലവില്‍ കോസ്റ്റ് ഗാര്‍ഡ് രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ തടയാന്‍ നടപടിയെടുത്തിട്ടുണ്ട്. ഒരു ഡോണിയര്‍ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കാനുള്ള പൊടി എണ്ണ പാടയ്ക്ക് മേല്‍ തളിക്കുന്നുണ്ട്.

കൊച്ചി പുറങ്കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ 3 എന്ന കപ്പലിലെ കണ്ടെയ്‌നര്‍ കൊല്ലം തീരത്തടിഞ്ഞിട്ടുണ്ട്. കപ്പലില്‍ നിന്നു കടലില്‍ വീണ കണ്ടെയ്‌നറുകള്‍ ഒഴുകിയെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് (80%) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയുടെ തീര മേഖലകളിലാണെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ദി ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്റെ (ഇന്‍കോയ്‌സ്) വിലയിരുത്തല്‍. അടുത്ത 96 മണിക്കൂറിനകം ഈ ഭാഗത്തേക്കു കപ്പലുകളിലെ വസ്തുക്കള്‍ ഒഴുകിയെത്തിയേക്കാം.

അറുനൂറിലേറെ കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച കൊച്ചി പുറങ്കടലില്‍ ചെരിഞ്ഞ എംഎസ്സി എല്‍സ 3 എന്ന കപ്പല്‍ ഞായറാഴ്ച പൂര്‍ണമായി മുങ്ങിയിരുന്നു. ശനിയാഴ്ച ഉച്ചയോടെ 26 ഡിഗ്രി ചെരിഞ്ഞു വെള്ളം കയറിയ കപ്പല്‍ ഞായറാഴ്ച രാവിലെ 7.50ന് ആണ് മുഴുവനായി മുങ്ങിയത്.

Similar News