കപ്പലിന്റെ മിക്ക ഭാഗങ്ങളിലുമുള്ള തീ അണച്ചു കഴിഞ്ഞെങ്കിലും ചില ഭാഗങ്ങളില്‍ പൊടുന്നനെയാണ് അഗ്‌നിബാധയുണ്ടാകുന്നു; വെളുത്തതും ചാര നിറത്തിലുള്ളതുമായ പുകയ്ക്കു പുറമെ ചില ഭാഗങ്ങളില്‍നിന്നു കറുത്ത പുകയും പുറത്തു വരുന്നു; ഈ പുകയില്‍ രാസവസ്തുക്കള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെ; വാന്‍ ഹായ് കപ്പലും ഭീതിയായി തുടരുന്നു; ആര്‍ത്തുങ്കലില്‍ ഡിഎന്‍എ പരിശോധന നടത്തും

Update: 2025-06-18 02:39 GMT

കൊച്ചി: വാന്‍ ഹായ് 503 കപ്പലിന് തീപിടിച്ച സംഭവത്തിലും കേസെടുത്ത പൊലീസ് ശക്തമായ നടപടികള്‍ എടുക്കും. ക്യാപ്ടന്റെ അടക്കം പാസ് പോര്‍ട്ട് പിടിച്ചെടുക്കും. അപകടരമായ വിധത്തില്‍ കപ്പല്‍ ഓടിച്ച് അപകടം വരുത്തി തുടങ്ങിയവ അടക്കം ബിഎന്‍എസിലെ 282, 285, 286, 287, 288, 3(5) വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. വടകര ഒഞ്ചിയം സ്വദേശി പി.വി.സുനീഷാണ് പരാതിക്കാരന്‍. ഈ മാസം ഒമ്പതിന് അഴീക്കല്‍ തീരത്തുനിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് തീപിടിച്ച കപ്പലാണ് ഇപ്പോഴും കത്തിക്കൊണ്ട് ഒഴുകി നടക്കുന്നത്. കപ്പലിലെ ജീവനക്കാരില്‍ 5 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതില്‍ 3 പേര്‍ ഐസിയുവിലും. കാണാതായ 4 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം അര്‍ത്തുങ്കലിന് അടുത്ത് അടിഞ്ഞ മൃതദേഹങ്ങളിലൊന്ന് കപ്പല്‍ ജീവനക്കാരന്റേതാണെന്ന് സൂചനയുണ്ട്. ഇതുറപ്പിക്കാന്‍ ഡി എന്‍ എ പരിശോധന അടക്കം നടത്തേണ്ടതുണ്ട്.

വാന്‍ ഹായ് 503 എന്ന ചരക്കു കപ്പലിലുള്ള കണ്ടെയ്‌നറുകളില്‍ എളുപ്പത്തില്‍ തീ പിടിക്കാന്‍ സാധ്യതയുള്ള ചരക്കുകളും സ്‌ഫോടക വസ്തുക്കളും അപകടകരമായ രാസവസ്തുക്കളും ഉണ്ടെന്ന് അറിയാമെന്നിരിക്കെ, മനുഷ്യജീവന് അപകടം ഉണ്ടാക്കുംവിധം അപകടകരമായും ഉദാസീനമായും കൈകാര്യം ചെയ്‌തെന്നും ഇതു കാരണം ജൂണ്‍ 9ന് ബേപ്പൂര്‍ പുറംകടല്‍ ഭാഗത്ത് വച്ച് കപ്പലിന് തീപിടിക്കുകയും തുടര്‍ന്ന് ഇന്ധനവും മറ്റ് എണ്ണകളും കണ്ടെയ്‌നറുകളും കടലിലേക്ക് വീഴുകയും ചെയ്തു. കൂടാതെ തീപിടിത്തത്തിലൂടെ കണ്ടെയ്‌നറുകളില്‍നിന്ന് ഉപദ്രവകാരികളായ വാതകങ്ങളും മറ്റു രാസവസ്തുക്കളും പുറന്തള്ളപ്പെട്ടു. ഇതു പരാതിക്കാരനെയും മറ്റു മത്സ്യത്തൊഴിലാളികളെയും കൂടാതെ കടലിലെയും കരയിലെയും ആവാസ വ്യവസ്ഥയെയും ജീവജാലങ്ങളെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കാന്‍ ഇടയാക്കുകയും മത്സ്യബന്ധനത്തിനും കപ്പല്‍ ചാലില്‍ സഞ്ചരിക്കുന്ന യാനങ്ങളുടെ പൊതുസഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തു എന്നാണ് എഫ്‌ഐആര്‍.

കപ്പലിന്റെ ഉടമയെയും കപ്പലിന്റെ ക്യാപ്റ്റനെയും കപ്പലിലെ ജീവനക്കാരെയും പ്രതിചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കടലില്‍ അമിത വേഗത്തില്‍ സഞ്ചരിച്ചതിന് ബിഎന്‍എസ് 282 വകുപ്പ് ചുമത്തി. വിഷ പദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്തതിലെ അശ്രദ്ധയുടെ പേരില്‍ ബിഎന്‍എസ് സെക്ഷന്‍ 286, കത്തുന്ന വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതില്‍ ബിഎന്‍എസ് സെക്ഷന്‍ 287, സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് മനുഷ്യ ജീവന് അപകടം ഉണ്ടാക്കിയതില്‍ ബിഎന്‍എസ് 288 വകുപ്പ് എന്നിവ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനിടെ കപ്പലിനെ ഉള്‍ക്കടലില്‍ കേരളാ തീരത്ത് നിന്ന് സുരക്ഷിത അകലത്തിലേക്ക് വലിച്ചെത്തിച്ചതായി തീരസംരക്ഷണ സേനയും നാവിക സേനയും അറിയിച്ചു. നിലവില്‍ 57 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള കപ്പലില്‍ നിന്ന് ഇടക്ക് പുക ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ കാറ്റില്‍ വീണ്ടും കപ്പല്‍ കേരള തീരത്തോട് അടുത്താല്‍ പ്രതിസന്ധിയായി അത് മാറും.

നിലവില്‍ കൊച്ചി തീരത്തു നിന്ന് 70 നോട്ടിക്കല്‍ മൈല്‍ (120 കിമീ) വരെ കപ്പലിനെ എത്തിക്കാന്‍ കഴിഞ്ഞെങ്കിലും ശക്തമായ മഴയും കലിതുള്ളുന്ന കടലും പടിഞ്ഞാറു നിന്ന് കരയിലേക്ക് ആഞ്ഞടിക്കുന്ന കാറ്റും രക്ഷാദൗത്യത്തെ ദുഷ്‌കരമാക്കുന്നുണ്ട്. കപ്പലിന്റെ മിക്ക ഭാഗങ്ങളിലുമുള്ള തീ അണച്ചു കഴിഞ്ഞെങ്കിലും ചില ഭാഗങ്ങളില്‍ പൊടുന്നനെയാണ് അഗ്‌നിബാധയുണ്ടാകുന്നത്. വെളുത്തതും ചാര നിറത്തിലുള്ളതുമായ പുകയ്ക്കു പുറമെ ചില ഭാഗങ്ങളില്‍നിന്നു കറുത്ത പുകയും പുറത്തു വരുന്നുണ്ട്. ഈ പുകയില്‍ രാസവസ്തുക്കള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഫോമിന് (പത) ഇപ്പോള്‍ കാര്യമായ ഫലം തരാന്‍ കഴിയുന്നില്ല എന്നു കണ്ടതോടെ യുഎസില്‍ നിന്ന് പൈറോകൂള്‍ എന്ന തീ അണയ്ക്കുന്ന പത ഇറക്കുമതി ചെയ്ത് ഉപയോഗിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

കപ്പലിനെ നിലവില്‍ ഓഫ്‌ഷോര്‍ വാരിയര്‍ എന്ന ടഗ്ഗാണ് കെട്ടിവലിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു പകരം കൂടുതല്‍ ശേഷിയുള്ള ബോക്കാ വിങ്ങര്‍ ടഗ്ഗുമായി കപ്പലിനെ ബന്ധിപ്പിക്കുന്നതും പരിഗണനയിലുണ്ട്. കപ്പലിനെ കേരളത്തിന്റെ തീര മേഖലയ്ക്ക് പുറത്തേക്ക് പൂര്‍ണമായി എത്തിച്ച് അപകടം പൂര്‍ണമായി ഒഴിവാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. പ്രതികൂല കാലാവസ്ഥയില്‍ കെട്ടിവലിക്കുന്നതിന് പരിമിതിയുണ്ട്, കപ്പലിലെ മാരക രാവസ്തുക്കള്‍ ഉയര്‍ത്തുന ഭീഷണി വലുതാണ്. ഒപ്പം കപ്പല്‍ തകരുകയോ മറ്റോ ചെയ്യുന്ന സാഹചര്യം കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കും.

Tags:    

Similar News