സൗദി പോലീസ് ജയിലുകളില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും മര്‍ദ്ദിക്കാറുണ്ടോ? ദൃശ്യങ്ങള്‍ പുറത്തുവിട്ടു പാശ്ചാത്യ മാധ്യമങ്ങള്‍; കുടുംബങ്ങളില്‍ അനുസരണക്കേട് കാണിക്കുന്ന സ്ത്രീകളെ വര്‍ഷങ്ങളോളം തടവിലാക്കി ശിക്ഷിക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍

സൗദി പോലീസ് ജയിലുകളില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും മര്‍ദ്ദിക്കാറുണ്ടോ?

Update: 2025-05-30 06:17 GMT

ദുബായ്: സൗദി പോലീസ് രഹസ്യ ജയിലുകളില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും മര്‍ദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. പാശ്ചാത്യ മാധ്യമങ്ങളാണ് ഇത്തരത്തിലുള്ള വീഡിയോകള്‍ പുറത്തുവിട്ടത്. കുടുംബങ്ങളില്‍ അനുസരണക്കേട് കാണിക്കുന്ന സ്ത്രീകളെ ഈ ജയിലുകളില്‍ വര്‍ഷങ്ങളോളം തടവിലാക്കി ശിക്ഷിക്കുകയാണ് എന്ന വിധത്തിലാണ് ഡെയ്‌ലി മെയില്‍ ഈ വീഡിയോ പുറത്തുവിട്ടു കൊണ്ട് റിപ്പോര്‍ട്ടു ചെയ്തത്. അസിര്‍ പ്രവിശ്യയിലെ ഖമീസ് മുഷൈറിലെ ഇത്തരമൊരു കേന്ദ്രത്തില്‍ മോശം ജീവിത സാഹചര്യങ്ങള്‍ക്കെതിരെ അവിടെ കഴിയുന്നവര്‍ സമാധാനപരമായി കുത്തിയിരിപ്പ് സമരം നടത്തിയതായും പറയപ്പെടുന്നു.

പെണ്‍കുട്ടികള്‍ക്കായുള്ള സോഷ്യല്‍ എഡ്യൂക്കേഷന്‍ ഹോമിലെ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും സ്ത്രീകളെ മര്‍ദ്ദിക്കുന്നതായി കാണാം. ചിലര്‍ ആകട്ടെ നിസ്സഹായരായി നിലത്ത് കിടക്കുകയാണ്. സ്ത്രീകളെ തലമുടിയില്‍ പിടിച്ചു വലിച്ചിഴയ്ക്കുന്നതും, ബെല്‍റ്റും വടിയും ഉപയോഗിച്ച് തല്ലുന്നതും മറ്റ് തരത്തിലുള്ള ശാരീരിക പീഡനങ്ങള്‍ക്ക് വിധേയരാക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 2022 ലാണ് ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ ആദ്യമായി പുറത്തു വന്നത്.

അന്ന് സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന നിരവധി പേര്‍ ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു. ദാല്‍-അല്‍ റെയ എന്ന് പേരിട്ടിരിക്കുന്ന ഇത്തരം കേന്ദ്രങ്ങളില്‍ നേരത്തേ കഴിഞ്ഞിട്ടുള്ള പല സ്ത്രീകളും തങ്ങളുടെ അനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ചിരുന്നു. ലണ്ടനിലെ റോയല്‍ ഹോളോവേ സര്‍വ്വകലാശാലയിലെ സൗദി അക്കാദമിക് ആയ ഡോ. മറിയം അല്‍ദോസാരി പറയുന്നത് സമീപകാലങ്ങളില്‍ സൗദിയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ ഉണ്ടായിരുന്നിട്ടും ഒട്ടേറെ സ്ത്രീകള്‍ ഈ ജയിലുകളില്‍ തടവിലാണ് എന്നാണ്.


Full View

ഒരു പുരുഷ രക്ഷകര്‍ത്താവ് അനുമതി നല്‍കുന്നത് വരെ അവര്‍ക്ക് പുറത്തുപോകാന്‍ കഴിയില്ല. ക്രൂരമായ പീഡനത്തിന് ഇരയായ ചില സ്ത്രീകള്‍ ജീവനൊടുക്കി എന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്ക് എപ്പോള്‍ പുറത്ത് പോകാന്‍ കഴിയുമെന്ന് ദൈവത്തിന് മാത്രം അറിയാമെന്നാണ് ഡോ.മറിയം പറയുന്നത്. എല്ലാ മുറികളിലും ഇവിടെ സി.സി.ടി.വി ക്യാമറകളുണ്ട്. ആരെങ്കിലും മോശമായി പെരുമാറി എന്ന് അധികൃതര്‍ക്ക് തോന്നിയാല്‍ ക്രൂരമായ രീതിയുള്ള മര്‍ദ്ദനമായിരിക്കും തുടര്‍ന്ന് നടക്കുന്നത്.

2008 ല്‍ സൗദി അറേബ്യ വിട്ട് യു.കെയില്‍ പഠിക്കാനും ജോലി ചെയ്യാനുമായി പോയ ഡോ. അല്‍ദോസാരി ഇപ്പോള്‍ സൗദി അറേബ്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയാണ്. അല്‍ ക്വസ്റ്റ് എന്നൊരു സംഘടനയും ഇവര്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുകയാണ്. സൗദി അറേബ്യ ഒരു പോലീസ് രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് അവര്‍ ആരോപിക്കുന്നത്. അതേ സമയം സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. 2015 ല്‍ ഇത്തരമൊരു കേന്ദ്രത്തില്‍ തടവിലാക്കപ്പെട്ട സ്ത്രീ ആത്മഹത്യ ചെയ്തിരുന്നു. അവരുടെ ആത്മഹത്യാ കുറിപ്പില്‍ ഈ നരകത്തില്‍ നിന്ന് രക്ഷപ്പെടാനായി താന്‍ ജീവനൊടുക്കുന്നു എന്നാണ് എഴുതിയിരുന്നത്.

Tags:    

Similar News