പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണം: കുടുംബത്തിന് 8 ശതമാനം പലിശ സഹിതം 7 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിന് പുല്ലുവില; അനങ്ങാപ്പാറ നയം തുടര്‍ന്നതോടെ ജൂലൈ 10 ന് ചീഫ് സെക്രട്ടറി ഹാജരാകണമെന്ന് ഉത്തരവിട്ട് കമ്മീഷന്‍; ഉത്തരവിന് എതിരെ ഹൈക്കോടതിയില്‍ അപ്പീലും

സിദ്ധാര്‍ഥന്റെ മരണം: ചീഫ് സെക്രട്ടറി ഹാജരാകണം

Update: 2025-06-27 16:22 GMT

തൃശൂര്‍: പൂക്കോട് വെറ്ററിനറി കോളേജില്‍ ക്രൂരമായ റാംഗിംഗിന് ഇരയായി മരണപ്പെട്ട സിദ്ധാര്‍ഥന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് നടപ്പാക്കാത്ത സര്‍ക്കാരിന് എതിരെ വിമര്‍ശനവുമായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ജൂലൈ 10 ന് സംസ്ഥാന ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. ബിജെപി നേതാവ് സന്ദീപ് വാചസ്പതിയാണ് കമ്മീഷന് പരാതി നല്‍കിയത്.

കുടുംബത്തിന് ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധി പുറപ്പെടുവിച്ചിട്ട് ഒരുമാസമായെങ്കിലും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ 8 ശതമാനം പലിശ സഹിതം തുക നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. എന്നാല്‍ ഇനിയും നഷ്ടപരിഹാരത്തിന് ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതോടെയാണ് ജൂലൈ 10ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടത്. റാഗിങ്ങിന്റെ ഭാഗമായി ക്രൂര മര്‍ദനംനേരിട്ട സിദ്ധാര്‍ഥനെ കഴിഞ്ഞവര്‍ഷം ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

2024 ഒക്ടോബര്‍ 1 നാണ് സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ചെറുവിരലനക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കമ്മീഷന്‍ ഉത്തരവ് മന: പൂര്‍വം അനുസരിക്കാത്തത് ഗൗൗരവമായാണ് എടുക്കുന്നതെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. അതേസമയം, ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന ഉത്തരവിന് എതിരെ ഹൈക്കോടതിയില്‍ കേസിന് പോയിരിക്കുകയാണ് സര്‍ക്കാര്‍. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും.

സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ 19 വിദ്യാര്‍ഥികളെയും സര്‍വകലാശാല പുറത്താക്കിയിരുന്നു. പ്രതികള്‍ക്ക് തുടര്‍ പഠനത്തിന് അവസരമില്ലെന്ന് ഹൈക്കോതി വിധിച്ചിരുന്നു. പ്രതികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി െൈഹക്കോടതി ശരിവച്ചു. കേസില്‍ പ്രതികളായ 19 പേര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ഒരു കാമ്പസിലും പ്രവേശനം നേടാനാവില്ല. സിദ്ധാര്‍ഥന്റെ മാതാവ് എം ആര്‍ ഷീബയുടെ അപ്പീലിലാണ് കോടതി നടപടി. മണ്ണുത്തി ക്യാമ്പസില്‍ തുടര്‍ പഠനം നടത്താനുള്ള സിംഗിള്‍ ബഞ്ച് ഉത്തരവ്് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു.

2024, ഫെബ്രുവരി 18നാണ് ബി വി എസ് സി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ സിദ്ധാര്‍ഥനെ (21) വെറ്ററിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആള്‍ക്കൂട്ട വിചാരണക്കും മര്‍ദനത്തിനും ഇരയായതിനെ തുടര്‍ന്നാണ് സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. ആത്മഹത്യയെന്ന വരുത്തി തീര്‍ക്കാന്‍ പൊലീസ് കൊണ്ടുപിടിച്ച് ശ്രമിച്ചെന്നും പ്രതികളെ രക്ഷിക്കാന്‍ ഹോസ്റ്റല്‍ വാര്‍ഡനും ഡീനും പ്രയത്‌നിച്ചുവെന്നും കുടുംബം അടക്കം ആരോപണം ഉയര്‍ത്തി. ഒടുവില്‍ സമ്മര്‍ദ്ദം ശക്തമായതോടെയാണ് കേസില്‍ നടപടികള്‍ ഉണ്ടായത്. കുടുംബത്തിന്റെ ആവശ്യപ്രകാരം കേസ് പിന്നീട് സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടെങ്കിലും രേഖകള്‍ അടക്കം കൈമാറുന്നതില്‍ താമസം വരുത്തി കേസ് അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമവും ഉണ്ടായി.

കേസില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയ സന്ദീപ് വാചസ്പതിയുടെ പോസ്റ്റ് വായിക്കാം:

മരിച്ചിട്ടും സിദ്ധാര്‍ത്ഥിനെ പീഡിപ്പിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍. വയനാട് പൂക്കോട്ടൂര്‍ വെറ്റിനറി കോളേജില്‍ എസ്എഫ്‌ഐ നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന റാഗിങ്ങിനെ തുടര്‍ന്ന് കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥിന് നീതി നല്‍കണം എന്നാവശ്യപ്പെട്ട് 2024 മാര്‍ച്ച് മൂന്നാം തിയതി ഞാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതിയില്‍ സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കമ്മീഷന്‍ വിധിച്ചിട്ട് ഒരു മാസമായി. നാളിത് വരെ നഷ്ടപരിഹാരം നല്‍കാതെ ഉരുണ്ടു കളിച്ച സംസ്ഥാന സര്‍ക്കാര്‍ 8% പലിശ സഹിതം തുക നല്‍കാനും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഇതും പാലിക്കാന്‍ തയ്യാറാകാഞ്ഞതോടെ ജൂലൈ 10 ന് സംസ്ഥാന ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. ഇതിനെതിരെ ഹൈക്കോടതിയില്‍ കേസിന് പോയിരിക്കുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും.

Full View


Tags:    

Similar News