ചരക്കുകപ്പല്‍ തീപിടിത്തം നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ ആളിക്കത്തുന്നു; ഇനിയും കണ്ടെത്താനുള്ളത് നാലുപേരെ; രക്ഷപ്പെടുത്തി മംഗളുരു ആശുപത്രിയില്‍ എത്തിച്ച രണ്ടുപേരുടെ നില അതീവ ഗുരുതരം; ശ്വാസകോശത്തിന് അടക്കം പൊള്ളലേറ്റ നിലയില്‍; ചികിത്സയില്‍ കഴിയു്‌നത് ആറ് പേര്‍; നിയന്ത്രണം നഷ്ടപ്പെട്ട കപ്പലും കണ്ടെയ്‌നറുകളും ഒഴുകി നടക്കുന്നു
ചരക്കുകപ്പല്‍ തീപിടിത്തം നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ ആളിക്കത്തുന്നു
മംഗളുരു: കേരളത്തിന്റെ പുറംകടലില്‍ കപ്പലിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇവരുടെ ശ്വാസകോശത്തിനടക്കം സാരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവവരം. മംഗളൂരു എസ്‌ജെ ആശുപത്രിയില്‍ ചികിത്സയിലുള്ള ചൈനീസ് സ്വദേശി ലൂ എന്‍ലി, തായ്വാന്‍ സ്വദേശി സോണിറ്റൂര്‍ എസൈനി എന്നിവരാണ് അത്യാസന്ന നിലയില്‍ കഴിയുന്നത്. അതേസമയം കപ്പലപകടത്തില്‍ കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അതേസമയം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോഴും കപ്പലിലെ തീ നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. കോസ്റ്റ് ഗാര്‍ഡിന്റെയും നാവിക സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കപ്പലും കണ്ടെയ്‌നറുകളും ഒഴുകി നടക്കുന്നതും തീ ആളിപ്പടര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയായി.
കപ്പലിലുണ്ടായ തീപിടിത്തം നിയന്ത്രിക്കാനായി കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളാണ് ബേപ്പൂരില്‍ നിന്ന് 88 നോട്ടിക്കല്‍ മൈല്‍ മാറി നിലയുറപ്പിച്ചിരിക്കുന്നത്. കൊളംബോയില്‍ നവി മുംബൈയിലേക്ക് പോയ ചരക്കുകപ്പലാണ് ഇന്നലെ കത്തിയത്. കണ്ടെയ്‌നറുകളിലുളള 20 ടണ്‍ വെടിമരുന്ന്, പെയിന്റ് അടക്കമുള്ള ചരക്കുകളാണ് ഉഗ്രശബ്ദത്തോടെ കത്തുന്നത്. ഫയര്‍ ഫൈറ്റിങ് യൂണിറ്റുകള്‍ക്ക് തീപിടിച്ച കപ്പലിന് അടുത്തേക്ക് എത്താന്‍ സാധിച്ചിട്ടില്ല. കപ്പലിന്റെ മധ്യഭാഗത്തെ കണ്ടെയ്‌നറുകളാണ് ആദ്യം കത്തിയമര്‍ന്നത്. ഇതിനിടെ നിരവധി കണ്ടെയ്‌നറുകള്‍ കടലില്‍ വീഴുകയും ചെയ്തു.
ആകെ 22 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരില്‍ 18 പേരെ രക്ഷിക്കാന്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് സാധിച്ചു. നാല് പേരെയാണ് കാണാതായിരിക്കുന്നത്. രക്ഷിച്ച 18 പേരില്‍ ഗുരുതരമായി പരിക്കേറ്റ 2 പേരടക്കം ആറ് പേരാണ് ചികിത്സയില്‍ കഴിയുന്നത്. തിങ്കളാഴ്ച കൊളംബോയില്‍ നിന്നു മുംബൈയിലേക്കുള്ള യാത്രാ മധ്യേ കേരളാ തീരത്ത് നിന്ന് 78 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് വാന്‍ഹായ് 503 എന്ന ചരക്കു കപ്പലില്‍ അഗ്‌നി ബാധ ഉണ്ടായത്.
പരിക്കേറ്റ ആറ് പേരെ മംഗളൂരു എ ജെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ഐഎന്‍എസ് വിക്രാന്തില്‍ മംഗളൂരു പോര്‍ട്ടില്‍ എത്തിച്ച ജീവനക്കാരെ പ്രത്യേക ആംബുലന്‍സിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ചൈന ,തായ്വാന്‍ സ്വദേശികള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. 30 മുതല്‍ 45 ശതമാനം വരെയാണ് ജീവനക്കാര്‍ക്ക് പൊള്ളലേറ്റിട്ടുള്ളത്.
അതേസമയം അടുത്ത മൂന്നുദിവസത്തിനുള്ളില്‍ കപ്പലില്‍ നിന്നുള്ള കണ്ടെയ്നറുകള്‍ കേരള തീരത്ത് അടിയുമെന്ന് മുന്നറിയിപ്പുണ്ട്. കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരളതീരത്തിന്റെ സമാന്തര ദിശയില്‍ നീങ്ങാന്‍ സാധ്യതയുണ്ട്. 22 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. അതില്‍ 8 ചൈനാക്കാരും, ആറ് തായ് വാന്‍കാരും 5 മ്യാന്‍മാര്‍കാരും, 3 ഇന്തോനേഷ്യക്കാരും ഉള്‍പ്പെടുന്നു.
കപ്പലിന്റെ പ്രൈമറി ഡെക്കിലെ ഒരു കണ്ടെയ്നറില്‍ ഉണ്ടായ പൊട്ടിത്തെറിയിലൂടെ ഉണ്ടായ തീ മറ്റുകണ്ടെയ്നറുകളിലേക്കും പടര്‍ന്നു. ഇതോടെ, ലൈഫ് ബോട്ടിലും ലൈഫ് റാഫ്റ്റുകളിലുമായി ജീവക്കാര്‍ രക്ഷപ്പെട്ടു. ലൈഫ് ബോട്ടില്‍ രക്ഷപ്പെട്ട ജീവനക്കാരില്‍ ചിലര്‍ക്കാണ് പൊള്ളലേറ്റത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 145 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. ബേപ്പൂരില്‍ നിന്ന് 88 നോട്ടിക്കല്‍ മൈല്‍ അകലെയാണ്് അപകടം സംഭവിച്ചിരിക്കുന്നത്. ക്യാപ്റ്റനടക്കം 18 പേരെ ഇന്ത്യന്‍ നേവിയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് രക്ഷപ്പെടുത്തി.
ബിഎസ്എം എന്ന കമ്പനിക്കാണ് കപ്പലിന്റെ നടത്തിപ്പ് ചുമതല. ഈ കമ്പനിയുമായും ഷിപ്പിംഗ് മന്ത്രാലയം ബന്ധപ്പെട്ടു. 157 കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കളുണ്ടെന്നാണ് വിവരം. വിവിധ തരം ആസിഡുകള്‍, ലിഥിയം ബാറ്ററികള്‍, ഗണ്‍ പൗഡര്‍, ടര്‍പെന്റൈന്‍ അടക്കം തീപിടിത്തത്തിന് സാധ്യതയുള്ള വസ്തുക്കളും കണ്ടെയ്നറുകളിലുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. തനിയെ തീപിടിക്കുന്നത് ഉള്‍പ്പടെ നാലുതരം രാസവസ്തുക്കള്‍ കണ്ടെയ്നറുകളിലുണ്ടെന്നാണ് തനിക്ക് വിവരം ലഭിച്ചതെന്ന് തീപിടിത്തമുണ്ടായതിന് 44 നോട്ടിക്കല്‍ മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന അഴീക്കല്‍ പോര്‍ട്ടിന്റെ ഓഫീസറും വ്യക്തമാക്കി. എന്നാല്‍ കണ്ടെയിനറുകളില്‍ എന്താണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കമ്പനി ഇതുവരെയും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.