വെട്ടടാ കൊല്ലടാ എന്ന് അക്രോശിച്ചുകൊണ്ട് യോഗേഷ് സൂരജിന്റെ കഴുത്തിന് ആഞ്ഞുവെട്ടി; മഴു കൊണ്ട് തലയ്ക്ക് വെട്ടിയത് ടി കെ രജീഷ്; പി എം മനോരാജ് വെട്ടിയത് വാളുകൊണ്ട്; സൂരജിനെ കൊന്നത് അതിക്രൂരമായി; 19 വര്‍ഷത്തിന് ശേഷം നീതി എത്തുമ്പോള്‍ കൊലയാളികള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ സിപിഎം

വെട്ടടാ കൊല്ലടാ എന്ന് അക്രോശിച്ചുകൊണ്ട് യോഗേഷ് സൂരജിന്റെ കഴുത്തിന് ആഞ്ഞുവെട്ടി

Update: 2025-03-24 06:37 GMT

തലശ്ശേരി: സൂരജ് വധക്കേസില്‍ നീതിയെത്തുന്നത് നീണ്ട 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകനായ മുഴപ്പിലങ്ങാട് എളമ്പിലായി ചന്ദ്രന്റെ മകന്‍ സൂരജിനെ രാഷ്ട്രീയ വിരോധം വെച്ച് മനപ്പൂര്‍വ്വം കൊല്ലണമെന്ന് ഉദ്ദേശത്തോടുകൂടി 2005 ആഗസ്ത് 5 ന് സിപിഎം നേതാക്കന്മാരായ പ്രഭാകരന്‍ മാസ്റ്റര്‍, കെ.വി. പത്മനാഭന്‍, മന്ദംമ്പേത്ത് രാധാകൃഷ്ണന്‍ തെക്കുമ്പാടന്‍ പൊയില്‍ രവീന്ദ്രന്‍ എന്നിവര്‍ മുഴപ്പിലങ്ങാട് കുളം ബസാറിലുള്ള ലോട്ടറി സ്റ്റാളിനടുത്തുവെച്ചും കൂടക്കടവ് കൃഷ്ണപിള്ള സ്മാരക മന്ദിരത്തിനകത്തു വച്ചും ഗൂഢാലോചന നടത്തി. സൂരജിനെ കൊല ചെയ്യാന്‍ പി.കെ. ഷംസുദ്ദീനെ ചുമതലപ്പെടുത്തി.

കുറ്റകൃത്യം ഏറ്റെടുത്ത ഷംസുദ്ദീന്‍ എന്‍.വി. യോഗേഷിനെയും ഷംജിത്തിനെയും പി.എം. മനോരാജിനെയും ഏര്‍പ്പാടാക്കി. മനോരാജ് ടി.കെ. രജീഷിനെയും ചുമതലപ്പെടുത്തിയ ശേഷം 2005 ആഗസ്ത് 7 ന് രാവിലെ 8.40 ന് മഴു, വാള്‍ തുടങ്ങിയ മാരകായുധങ്ങളുമായി നെയ്യോത്ത് സജീവന്‍ ഓടിച്ച കെഎല്‍ 13 ഇ 4587 ഓട്ടോറിക്ഷയില്‍ മുഴപ്പിലങ്ങാട് എഫ്സിഐ ജംഗ്ഷനിലെത്തി. ആയുധങ്ങളുമായി പ്രതികളെ കണ്ട വീട്ടിലേക്ക് ഓടി രക്ഷപ്പെടുന്നതിനിടയില്‍ സൂരജ് ബിഎസ്എന്‍എല്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിനടുത്തുള്ള മൈല്‍ക്കുറ്റിയില്‍ തട്ടി വീഴുകയും വെട്ടടാ കൊല്ലടാ എന്ന് അക്രോശിച്ചുകൊണ്ട് യോഗേഷ് സൂരജിന്റെ കഴുത്തിന് ആഞ്ഞ് വെട്ടുകയും പിന്നാലെ ഓടിയെത്തിയ ടി.കെ. രജീഷ് മഴു കൊണ്ട് തലയ്ക്കു വെട്ടുകയും ഷംസുദ്ദീന്‍, ഷംജിത്ത്, മനോരാജ് എന്നിവര്‍ വാളു കൊണ്ട് ശരീര മാസകലം വെട്ടിക്കൊലപ്പെടുത്തി. പുതിയ പുരയില്‍ പ്രദീപന്‍ പ്രതികളെ ഒളിവില്‍ താമസിപ്പിച്ചുവെന്നുമാണ് പ്രൊസിക്യൂഷന്‍ കേസ്സ്.

2012 ല്‍ ടി.കെ. രജീഷിനെ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റ് ചെയ്ത സമയത്താണ് സൂരജ് വധക്കേസില്‍ ഞാനും നാരായണ്‍ എന്ന മനോരാജും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന കുറ്റസമ്മത മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെ. ദാമോദരന്‍, ടി.കെ രത്‌നകുമാര്‍ എന്നിവര്‍ കേസ് പുനരന്വേഷിക്കുകയും പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തുകയും ചെയ്തു. ശിക്ഷിക്കപ്പെട്ട അഞ്ചാം പ്രതി പി.എം. മനോരാജ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്സ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരനാണ്.

ടി.പി. ചന്ദ്രശേഖരന്‍ കേസ് ജയിലില്‍ കിടക്കുന്ന ടി.കെ. രജീഷ് പാനൂര്‍ വിനയന്‍ വധ കേസിലെ പ്രതിയും ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിനെയും പിണറായിയിലെ പ്രേംജിത്തിനെയും വധിക്കാന്‍ ശ്രമിച്ച കേസിലെയും പ്രതിയാണ്. കേസ്സില്‍ 42 സാക്ഷികളില്‍ 28 സാക്ഷികളെ വിസ്തരിക്കുകയും 51 രേഖകള്‍ പരിശോധിക്കുകയും ചെയ്തു. കണ്ണൂര്‍ സിറ്റി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കെ.ദാമോദരനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. ടി.കെ രത്‌നകുമാര്‍ തുടരന്വേഷണം നടത്തി രണ്ടു പേരെ കൂടി പ്രതി ചേര്‍ത്തു. കോടതി വിധിയറിയാന്‍ സി.പി.എം ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കളും കോടതിയിലെത്തിയിരുന്നു.

സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന് കണ്ടെത്തിയ ഒന്‍പത് സിപിഎം പ്രവര്‍ത്തകരെയാണ് തലശേരി കോടതി ശിക്ഷിച്ചത്. തലശ്ശേരി സെഷന്‍സ് ജഡ്ജി നിസാര്‍ അഹമ്മദാണ്് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി എട്ടു പേര്‍ക്ക് ജീവപര്യന്തം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും പ്രതികളെ ഒളിപ്പിച്ചുവെന്ന കുറ്റത്തിന് പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷവും കഠിന തടവും പിഴയും ശിക്ഷ വിധിച്ചത്. നഷ്ടപരിഹാര തുക സൂരജിന്റെ അമ്മ സതിയുടെ സതിക്ക് നല്‍കണം. ഇല്ലെങ്കില്‍ കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചത്.

സ്പെഷല്‍ പ്രോസിക്യൂട്ടറായി അഡ്വ. പി. പ്രേമരാജനാണ് ഹാജരായത്. 2005 ആഗസ്റ്റ് ഏഴിന് രാവിലെ എട്ടര മണിയോടെ മുഴപ്പിലങ്ങാട് ടെലിഫോണ്‍ ഭവന് സമീപത്തു വെച്ചാണ് കൊലപാതകം. കേസിലെ രണ്ടു മുതല്‍ ഒന്‍പതു വരെയുള്ള പ്രതികള്‍ക്കാണ് ജീവപര്യന്തം 'കേസിലെ ഒന്നാം പ്രതി ഷംസുദ്ദീന്‍, പന്ത്രണ്ടാം പ്രതി പെരളശേരികിലാലൂരിലെ ടി.പി രവീന്ദ്രന്‍ എന്നിവര്‍ വിചാരണ വേളയില്‍ മരിച്ചിരുന്നു. പത്താം പ്രതി നാഗത്താന്‍കോട്ടയിലെ പ്രകാശനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി പൊലിസ് വെറുതെ വിട്ടിരുന്നു.

കേസിലെ രണ്ടാം പ്രതി പത്തായക്കുന്ന് സ്വദേശിയായ ടി.കെ. രജീഷ് (55), കൊളശ്ശേരി കാവുംഭാഗം കോമത്തുപാറ പുതിയേടത്ത് എന്‍.വി. യോഗേഷ് (47), എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കണ്ട്യന്‍ ഷംജിത്ത് എന്ന ജിത്തു (48), കൂത്തുപറമ്പ് നരവൂര്‍ പഴയ റോഡില്‍ പുത്തലത്ത് മമ്മാലി വീട്ടില്‍ പി.എം. മനോരാജ് എന്ന നാരായണന്‍കുട്ടി (53), മുഴപ്പിലങ്ങാട് വാണിയന്റെ വളപ്പില്‍ നെയ്യോത്ത് സജീവന്‍ (57), മുഴപ്പിലങ്ങാട് പന്നിക്കാന്റവിട പ്രഭാകരന്‍ മാസ്റ്റര്‍ (60), മുഴുപ്പിലങ്ങാട് ബീച്ച് റോഡില്‍ പുതുശ്ശേരി വീട്ടില്‍ പി.വി. പത്മനാഭന്‍ എന്ന ചോയി പപ്പന്‍ (68), മുഴപ്പിലങ്ങാട് കരിയില വളപ്പില്‍ മന്ദമ്പേത്ത് രാധാകൃഷ്ണന്‍ എന്ന ബാങ്ക് രാധാകൃഷ്ണന്‍ (61), സോപാനത്തില്‍ പുതിയപുരയില്‍ പ്രദീപന്‍ (59)എന്നിവരെയാണ് കോടതി 147, 148, 302,120 (ബി) വകുപ്പു പ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തിയത്.

എടക്കാട് കണ്ടത്തില്‍ മൂല നാഗത്താന്‍ കോട്ട പ്രകാശനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. പതിനൊന്നാം പ്രതി പ്രദീപനെയാണ് കൊലപാതക കേസിലെ പ്രതികളെന്ന് അറിഞ്ഞിട്ടും സംരക്ഷിച്ചതിന് കോടതി മൂന്ന് വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. കോടതി വിധിയില്‍ സംതൃപ്തിയുണ്ടെന്നും പത്താം പ്രതി നാഗത്താന്‍കോട്ടയില്‍ പ്രകാശനെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്നും സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ അഡ്വ. പി. പ്രേമരാജന്‍ മാധ്യമങ്ങളോട് അറിയിച്ചു. അതേസമയം കുറ്റവാളികളായവരെ രക്ഷിക്കാന്‍ മേല്‍കോടതിയെ സമീപിക്കാനാണ് സിപിഎം ശ്രമിക്കുക.

Tags:    

Similar News