അപൂര്‍വ കടല്‍ജീവികളുടെ സാന്നിധ്യം വര്‍ധിച്ചു; മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുന്ന നീല ഡ്രാഗണുകള്‍ കാണപ്പെട്ടു; സ്‌പെയിന്‍ അവധിക്കാല ഹോട്ട്സ്പോട്ടിലെ ഏഴ് മൈല്‍ നീളമുള്ള ബീച്ചുകള്‍ അടച്ചു

അപൂര്‍വ കടല്‍ജീവികളുടെ സാന്നിധ്യം വര്‍ധിച്ചു

Update: 2025-08-22 06:42 GMT

കോസ്റ്റ ബ്ലാങ്ക: സ്പെയിനിലെ കോസ്റ്റ ബ്ലാങ്കയില്‍ ഏഴ് മൈല്‍ ദൂരത്തില്‍ വിനോദസഞ്ചാരികള്‍ വെള്ളത്തില്‍ ഇറങ്ങുന്നത് നിരോധിച്ചു. മാരകമായേക്കാവുന്ന കുത്തേറ്റേക്കാവുന്ന അപൂര്‍വ കടല്‍ജീവികള്‍ ഉള്ളത് കാരണമാണ് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമുദ്രത്തിലെ ഏറ്റവും മനോഹരമായ കൊലയാളി എന്ന് വിളിക്കപ്പെടുന്ന നീല ഡ്രാഗണുകള്‍ ഈ മേഖലയില്‍ കാണപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കം.

ടോറെവീജയുടെ വടക്ക് ഭാഗത്തുള്ള ഗാര്‍ഡമര്‍ ഡെല്‍ സെഗുറ മുനിസിപ്പാലിറ്റിയിലെ ബീച്ചുകളില്‍ അപായ സൂചന നല്‍കുന്ന ചുവപ്പ് കൊടികള്‍ സ്ഥാപിച്ചാണ് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗ്ലോക്കസ് അറ്റ്ലാന്റിക്കസ് എന്നും അറിയപ്പെടുന്ന കടല്‍ ജീവികള്‍ പോര്‍ച്ചുഗീസ് മാന്‍ ഓവര്‍ പോലുള്ള ജീവികളുടെ വിഷകോശങ്ങളെ ഭക്ഷിക്കുകയും അവയെ അതിന്റെ ശരീരത്തിനുള്ളില്‍ സാന്ദ്രീകൃത അളവില്‍ സൂക്ഷിക്കുകയും ചെയ്യുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ വിഷം വളരെ ശക്തമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.

ആരെങ്കിലും ഇതിനെ തൊടുകയോ ചവിട്ടുകയോ ചെയ്താല്‍ അവ ശക്തമായി നമ്മുടെ ശരീരത്തില്‍ കുത്തുകയും ഇവയിലെ വിഷം ശരീരത്തിനുള്ളിലേക്ക് കടക്കുകയും ചെയ്യുന്നു. കുത്തേല്‍ക്കുന്നതിനെ തുടര്‍ന്ന് ഓക്കാനം, വേദന, ഛര്‍ദ്ദി, ചില സന്ദര്‍ഭങ്ങളില്‍ അപകടകരമായ അലര്‍ജി എന്നിവ ഉണ്ടാകും.

മിക്ക കുത്തുകളും മാരകമല്ലെങ്കിലും, കഠിനമായ അലര്‍ജിയുള്ള ആളുകള്‍, കുട്ടികള്‍ അല്ലെങ്കില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍, ഒന്നിലധികം തവണ കുത്തേറ്റവര്‍ എന്നിവര്‍ക്ക് അവ മാരകമായി മാറിയേക്കാം. ഈ ജീവികളെ കണ്ടെത്തിയാല്‍ അടിയന്തരമായി തന്നെ വിവരം അറിയിക്കണം എന്നാണ് അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൈയ്യില്‍ ഗൗസുകള്‍ ധരിച്ചിട്ടാണെങ്കിലും അവയെ സ്പര്‍ശിക്കരുത് എന്നും നിര്‍ദ്ദേശമുണ്ട്.

ഇവയുടെ കുത്തേറ്റാല്‍ ആ ഭാഗം ഉപ്പുവെള്ളം ഉപയോഗിച്ച് കഴുകിയതിന് ശേഷം അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്കോ പോകണമെന്നാണ് നിര്‍ദ്ദേശം. സെഗുര നദിയുടെ തെക്കും ലാ ബാബിലോണിയ ബീച്ചിന് വടക്കുമുള്ള പ്രകൃതിദത്ത തീരപ്രദേശമായ വൈവേഴ്‌സ് ബീച്ചിലും ഇന്നലെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. അതേ സമയം കുളിക്കാനുള്ള നിരോധന ഉത്തരവ് ലംഘിച്ച് കടലില്‍ ഇറങ്ങിയവര്‍ക്ക് കനത്ത പിഴയും നല്‍കേണ്ടി വന്നു.

Tags:    

Similar News