'കഞ്ചാവ് ആവശ്യമുണ്ടോ' എന്നു ചോദിച്ച് അപ്രതീക്ഷിത വിളി; 'വെയ്റ്റ്' എന്ന് മറുപടി; ആ വാട്‌സാപ്പ് ചാറ്റുകള്‍ കുരുക്കുമെന്ന ഭയം; അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസിയെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് അന്വേഷണ സംഘം; പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് നടന്‍

മുന്‍കൂര്‍ ജാമ്യ ഹര്‍ജി നടന്‍ ശ്രീനാഥ് ഭാസി പിന്‍വലിച്ചു

Update: 2025-04-07 14:03 GMT

കൊച്ചി: ആലപ്പുഴയില്‍ രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി നടന്‍ ശ്രീനാഥ് ഭാസി പിന്‍വലിച്ചു. കേസ് അന്വേഷിക്കുന്ന എക്‌സൈസ് സംഘം നിലവില്‍ താരത്തെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പിന്‍വലിച്ചത്. നടന്റെ ഹര്‍ജി ഈ മാസം 22 ന് പരിഗണിക്കാന്‍ ഹൈക്കോടതി നേരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് അപേക്ഷ പിന്‍വലിച്ചത്.

നേരത്തേ, ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് എക്‌സൈസിനോടു നിര്‍ദേശിച്ചിരുന്നു. മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലിമ സുല്‍ത്താന എന്ന ക്രിസ്റ്റീനയും കെ.ഫിറോസ് എന്നയാളും ഈ മാസമാദ്യം പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍, ശ്രീനാഥ് ഭാസി അടക്കം സിനിമാ മേഖലയിലെ ചിലര്‍ക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നെന്നു വിവരം ലഭിച്ചിരുന്നു. തസ്‌ലിമയുടെ ഫോണില്‍ ഇതിനു തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

ശ്രീനാഥ് ഭാസി ഉള്‍പ്പെടെ ഉള്ളവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് നടന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ തന്നെ പ്രതിയാക്കി അറസ്റ്റു ചെയ്യുമെന്ന പേടിയുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. താന്‍ നിരപരാധിയാണെന്നും അറസ്റ്റിലായാല്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ നവംബറില്‍ കോഴിക്കോട് ഒരു ഷൂട്ടിങ് ലൊക്കേഷനില്‍ തസ്ലിമ തന്നെ കാണാനെത്തിയിരുന്നെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അന്ന് ക്രിസ്റ്റീന എന്നാണ് പേരു പറഞ്ഞത്. ആരാധികയാണെന്നു പറഞ്ഞ് ഒരു സുഹൃത്തു വഴിയായിരുന്നു പരിചയപ്പെടല്‍. അന്നു ഫോണ്‍ നമ്പറും വാങ്ങിയിരുന്നു. പിന്നെ ഏപ്രില്‍ ഒന്നിന് 'കഞ്ചാവ് ആവശ്യമുണ്ടോ' എന്നു ചോദിച്ച് അപ്രതീക്ഷിതമായി വിളിക്കുകയായിരുന്നു. കളിയാക്കുകയാണ് എന്നു കരുതി ഫോണ്‍ കട്ട് ചെയ്തു. പിന്നാലെ, 'ആവശ്യമുള്ളത് ചെയ്തുകൊടുക്കണം' എന്ന രീതിയില്‍ മെസേജ് വന്നു. കളിയാക്കുകയാണ് എന്നു കരുതി 'വെയ്റ്റ്' എന്ന് മറുപടി അയച്ചെന്നും തസ്‌ലിമ അയച്ച മറ്റു മെസജുകള്‍ക്കൊന്നും മറുപടി അയച്ചിട്ടില്ലെന്നും ഹര്‍ജിയിലുണ്ടായിരുന്നു.

താന്‍ ലഹരി വില്‍ക്കുകയോ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ലെന്നു ശ്രീനാഥ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് എറണാകുളത്ത് നടക്കുന്നുണ്ട്. അറസ്റ്റിലായാല്‍ ഷൂട്ടിങ് മുടങ്ങും. തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാനും സാധ്യതയുണ്ട്. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിലെ ആവശ്യം.

Tags:    

Similar News