എഡിജിപി റാങ്കിലുള്ളവരെ പരിഗണിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചില്ല; 30 വര്‍ഷത്തെ സര്‍വീസ് ഇല്ലാത്തതും കുറവായി; എം ആര്‍ അജിത് കുമാറിനെ ഡിജിപി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന് തിരിച്ചടി; മനോജ് എബ്രഹാമും ഇല്ലാത്ത മൂന്നംഗ ചുരുക്ക പട്ടിക തയ്യാറാക്കി യു പി എസ് സി; ഇനി പന്ത് മുഖ്യമന്ത്രിയുടെ കോര്‍ട്ടില്‍

സംസ്ഥാന പൊലീസ് മേധാവി ചുരുക്ക പട്ടിക തയ്യാറായി

Update: 2025-06-26 09:51 GMT

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള മൂന്നംഗ ചുരുക്ക പട്ടിക തയ്യാറായി. റോഡ് സേഫ്റ്റി കമ്മിഷണര്‍ നിതിന്‍ അഗര്‍വാള്‍, ഐബി സ്‌പെഷ്യല്‍ ഡയറക്ടര്‍ റവാഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയില്‍ ഉള്ളത്. ഡല്‍ഹിയില്‍ ചേര്‍ന്ന യുപിഎസ് സി യോഗത്തിലാണ് ചുരുക്കപ്പട്ടികയ്ക്ക് അന്തിമരൂപമായത്. പട്ടികയില്‍ നാലാമനായിരുന്ന മലയാളി മനോജ് എബ്രഹാമിന്റെ പേര് യുപിഎസ്സി പരിഗണിച്ചില്ല. ആദ്യ മൂന്ന് പേരുകാരെ പരിഗണിച്ചതോടെയാണ് മനോജ് എബ്രഹാമിനെ ഒഴിവാക്കിയത്.

ഈ മാസം 30നാണ് ഷെയ്ക്ക് ദര്‍വേസ് സാഹിബ് പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. അന്ന് തന്നെ പുതിയ പൊലീസ് മേധാവി സ്ഥാനമേല്‍ക്കേണ്ടതുണ്ട്.

എഡിജിപിമാരെ കൂടി പട്ടികയില്‍ പരിഗണിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചില്ല. ഇതോടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമും, എം ആര്‍ അജിത്കുമാറും പട്ടികയില്‍ നിന്ന് പുറത്തായി. അജിത് കുമാറിനെ ഡിജിപി സ്ഥാനത്തേക്് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. സുരേഷ് രാജ് പുരോഹിതും പട്ടികയില്‍ നിന്ന് ഒഴിവായി.

സംസ്ഥാനം നല്‍കിയ ആറംഗ പട്ടികയിലെ അവസാന പേരുകാരന്‍ എംആര്‍ അജിത് കുമാര്‍ ചുരുക്ക പട്ടികയില്‍ എത്തുമോ എന്നതാണ് ഏവരും ഉറ്റു നോക്കിയത്. ചുരുക്ക പട്ടികയില്‍ പിണറായിയ്ക്ക് ഏറെ താല്‍പ്പര്യമുള്ള വ്യക്തിയാകും അടുത്ത പോലീസ് മേധാവി. ബി എസ് എസ് ഡയറക്ടറായിരുന്ന നിതിന്‍ അഗര്‍വാളിനോട് കേന്ദ്രത്തിന് അനിഷ്ടമുണ്ട്. രവതാ ചന്ദ്രശേഖറും പട്ടികയിലെ അഞ്ചാമനായ സുരേഷ് രാജ് പുരോഹിതും കേന്ദ്ര ഡെപ്യുട്ടേഷനിലാണ്. കേന്ദ്ര ആഭ്യന്തര വകുപ്പിലെ രണ്ടാം പദവിയിലാണ് രവതയുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശ്വസ്തനുമാണ്.

യുപി എസ് സി യോഗത്തില്‍ കേരളത്തില്‍ നിന്നും ചീഫ് സെക്രട്ടറി ഡോ കെ ജയതിലകും നിലവിലെ പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബും പങ്കെടുത്തു. ഇതില്‍ ചീഫ് സെക്രട്ടറിയാകും കേരളത്തിന്റെ താല്‍പ്പര്യം യോഗത്തെ അറിയിച്ചത്. എന്നാല്‍, എഡിജിപിമാരുടെ കാര്യം യുപിഎസ് സി തള്ളി.

നിതിന്‍ അഗര്‍വാളിന് സാധ്യത

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് ഡിജിപി നിതിന്‍ അഗര്‍വാളിന് സാധ്യത എന്നും റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെന്നതും വിവാദങ്ങളിലൊന്നും ഉള്‍പ്പെടാത്തതും പരിഗണിച്ചാണിത്. യുപിഎസ്സി പട്ടികയില്‍ നിതിന്‍ അഗര്‍വാള്‍ തന്നെയാണ് ഒന്നാമത്. സംസ്ഥാനം യുപിഎസ്സിക്ക് ആറംഗപട്ടിക കൈമാറിയതിനുപിന്നാലെത്തന്നെ വിവാദങ്ങളും തുടങ്ങിയിരുന്നു.

പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ പരാതികളും കോടതിയില്‍ ഹര്‍ജിയുമൊക്കെയുണ്ടായി. കേന്ദ്രസര്‍വീസില്‍ ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരോട് പട്ടികയില്‍ നിന്ന് സ്വമേധയാ ഒഴിവാകണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതും പ്രശ്നമായി. രവതാ ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പോലീസ് മേധാവിയാകാനുള്ള താത്പര്യം അറിയിച്ചിരുന്നു. എന്നാല്‍, കൂത്തുപറമ്പ് വെടിവെപ്പുകാലത്ത് കേസില്‍ ഉള്‍പ്പെട്ട എഎസ്പിയായ റവാഡയോട് സര്‍ക്കാരിന് താത്പര്യമുണ്ടാകുമോയെന്നതില്‍ സംശയമുണ്ട്.

ഈ സാഹചര്യത്തിലാണ് നിലവില്‍ റോഡ് സുരക്ഷാ കമ്മിഷണറായ നിതിന്‍ അഗര്‍വാളിന്റെ സാധ്യത തെളിയുന്നത് എന്നാണ് റിപ്പോര്‍ട്ട്. അടുത്തവര്‍ഷം ജൂലായില്‍ വിരമിക്കാനിരിക്കുന്ന അദ്ദേഹത്തിന് പോലീസ് മേധാവിയായാല്‍ ഒരു വര്‍ഷത്തെ സര്‍വീസ് നീട്ടിക്കിട്ടും. ഡല്‍ഹി സ്വദേശിയായ നിതിന്‍ അഗര്‍വാള്‍ 1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. സിആര്‍പിഎഫ്, ഇന്‍ഡോ ടിബിറ്റന്‍ ബോര്‍ഡര്‍ പോലീസ്, എസ്എസ്ബി വിഭാഗങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പോലീസ് മേധാവി സ്ഥാനത്തേക്ക് എത്തില്ലെന്ന് മനസ്സിലാക്കിയതോടെയാണ് യോഗേഷ് ഗുപ്ത കേന്ദ്രസര്‍വീസിലേക്ക് പോകാന്‍ ഒരുങ്ങിയതെന്നാണ് സൂചന. നിലവില്‍ താത്കാലിക ഡയറക്ടറുള്ള ഇഡിയിലേക്ക് യോഗേഷ് എത്തുന്നതും സിബിഐയുടെ നേതൃസ്ഥാനത്ത് എത്തുന്നതും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയേക്കും എന്നതിനാലാണ് സര്‍ട്ടിഫിക്കറ്റ് വൈകിപ്പിക്കുന്നതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

ഏപ്രില്‍ അവസാനമാണ് കേന്ദ്രം ക്ലിയറന്‍സ് ആവശ്യപ്പെട്ടത്. വിജിലന്‍സ് കേസോ അന്വേഷണമോ ഉണ്ടോയെന്നതുസംബന്ധിച്ച് പോലീസ് മേധാവിയില്‍നിന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് വാങ്ങിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. തുടര്‍ന്ന് ജൂണ്‍ ഒന്നിന് യോഗേഷ് ഗുപ്ത മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ പരാതിനല്‍കി. സംസ്ഥാനത്തിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലേ കേന്ദ്ര അന്വേഷണ ഏജന്‍സികളിലെ നിയമനത്തിനുള്ള പാനലിലേക്ക് യോഗേഷ് ഗുപ്തയെ പരിഗണിക്കൂ. സിബിഐയിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും ജോലിചെയ്തിട്ടുള്ള യോഗേഷ് ഗുപ്ത ഈ ഏജന്‍സികളുടെ തലപ്പത്തെത്താന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥനാണ്. കേരളം കേന്ദ്രത്തിനു കൈമാറിയ പോലീസ് മേധാവി പട്ടികയില്‍ യോഗേഷ് ഗുപ്ത മൂന്നാമനായുണ്ടായിരുന്നു. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവരെയാണ് പോലീസ് മേധാവിയാക്കി നിയമിക്കുക. അത്രയും സര്‍വീസുള്ളവര്‍ പട്ടികയില്‍ ഇല്ലെങ്കില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെയും പരിഗണിക്കും. സംസ്ഥാനപട്ടികയിലുള്ള സുരേഷ് രാജ് പുരോഹിത്, എം.ആര്‍. അജിത്കുമാര്‍ എന്നിവര്‍ക്ക് 30 വര്‍ഷത്തെ സര്‍വീസില്ല.

Tags:    

Similar News