രാത്രിയില്‍ വീടുകളുടെ മുന്‍വശത്ത് ചുവപ്പ് പെയിന്റ് വാരിയെറിയും; ചുമരുകളില്‍ രേഖാ ചിത്രങ്ങള്‍ വരയ്ക്കും; ലക്ഷ്യം വയ്ക്കുന്നത് ചൈനീസ് വംശജരുടെ വീടുകള്‍; ദുരൂഹ സംഘത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹോം ഓഫീസിന് കത്ത്; വായ്പ ഭീമന്മാരും, നിയമവിരുദ്ധമായി പലിശ വാങ്ങുന്ന ചൈനീസ് ക്രിമിനല്‍ സംഘങ്ങളാണ് ഇതിന് പിന്നില്‍ എന്ന് ചൈനീസ് വംശജര്‍

Update: 2025-03-21 06:13 GMT

ലണ്ടന്‍: ചൈനീസ് വംശജരുടെ വീടുകള്‍ക്ക് നേരെ ചുവപ്പ പെയിന്റ് വാരിയെറിയുകയും, ചുമരുകളില്‍ രേഖാ ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്യുന്ന ദുരൂഹ സംഘത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഒരു എം പി ഹോം ഡിപ്പാര്‍ട്ട്‌മെന്റിന് കത്തയച്ചു. ഇംഗ്ലണ്ടിലെ ഒട്ടുമിക്ക നഗരങ്ങളിലും സമാനമായ സംഭവങ്ങള്‍ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പല നഗരങ്ങളിലും വീടുകളുടെ മുന്‍ വാതിലുകളിലാണ് ചുവന്ന പെയിന്റ് തേച്ചിട്ടുള്ളത്. അതുകൂടാതെ വേശ്യാലയം എന്നെഴുതി ചില അക്കങ്ങളും എഴുതിയിട്ടുണ്ട്. ഈ സംഭവങ്ങള്‍ തമ്മില്‍ പരസ്പര ബന്ധമുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍.

ലിവര്‍പൂള്‍, ബ്രാഡ്‌ഫോര്‍ഡ്, റീഡിംഗ്, ഹഡേഴ്സ്ഫീല്‍ഡ്, ക്ലാക്റ്റണ്‍ ഓണ്‍ സീ എന്നിവിടങ്ങള്‍ക്ക് പുറമെ ലണ്ടനിലെ നിരവധി ബറോകളിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായിട്ടാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നത്. കിഴക്കന്‍ ലണ്ടനിലെ വാല്‍ത്താംസ്റ്റോ എം പി സ്റ്റെല്ല ക്രീസിയാണ് ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പോലീസിംഗ് മന്ത്രി ഡയാന ജോണ്‍സന് കത്തയച്ചിരിക്കുന്നത്. പ്രദേശവാസികളില്‍ ഈ സംഭവങ്ങള്‍ ഏറെ ആശങ്ക ജനിപ്പിക്കുന്നതായി കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

വായ്പ ഭീമന്മാരും, നിയമവിരുദ്ധമായി പലിശ വാങ്ങുന്നവരുമൊക്കെ അടങ്ങുന്ന, വിദേശ രാജ്യങ്ങളിലെ ചൈനീസ് ക്രിമിനല്‍ സംഘങ്ങള്‍ക്ക് നേരെയാണ് അക്രമത്തിന് ഇരയായ ചൈനീസ് വംശജര്‍ വിരല്‍ ചൂണ്ടുന്നത്. കടം വാങ്ങിയവരെ ഭയപ്പെടുത്തുന്നതിനായി ചുവന്ന പെയിന്റ് വീടിനു മുന്നില്‍ അടിക്കുന്ന ക്രിമിനല്‍ സംഘങ്ങളെ കുറിച്ച് നേരത്തെ യു എന്‍ റെഫ്യൂജി ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹോങ്കോംഗ്, സിംഗപ്പൂര്‍ തുടങ്ങിയ നഗരങ്ങളിലും സമാനമായ രീതിയിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വീടുകള്‍ക്ക് മുന്‍ഭാഗത്ത് ചുവന്ന പെയിന്റ് അടിക്കുകയും വേശ്യാലയം എന്ന് എഴുതി വയ്ക്കുകയുമൊക്കെ അവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടില്‍ സംഭവിച്ചതുപോലെ ചിലയിടങ്ങളില്‍ കൈയക്ഷരത്തിലുള്ള ചില കുറിപ്പുകളും അവര്‍ അക്രമത്തിനിരയായ വീടുകളില്‍ ഉപേക്ഷിച്ചിട്ടുണ്ട്.

വാള്‍ത്തം ഫോറസ്റ്റ് പ്രദേശത്ത് ഈ ആക്രമണങ്ങള്‍ പോലീസ് സീരിയസായി അന്വേഷിക്കുകയാണ്. ഇംഗ്ലണ്ടിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം ആക്രമണങ്ങള്‍ നടന്നിട്ടുണ്ടോ എന്നത് പരിശോധിക്കുന്നതിനായി ദേശീയതല അന്വേഷണം ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു. ഇതുവരെ ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ല, അന്വേഷണങ്ങള്‍ തുടരുന്നതായി പോലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ആക്രമണം നേരിടുന്ന പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും, സംശയാസ്പദമായ കാര്യങ്ങള്‍ ഉടന്‍ പോലീസിനെ അറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും, വീടുകളുടെ മുന്നില്‍ അന്യന്മാര്‍ ഏത് സമയത്താണ് എത്തുന്നതെന്ന് ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇംഗ്ലണ്ടില്‍ വ്യാപകമായി നടക്കുന്ന ഈ റെഡ് പെയിന്റ് ആക്രമണങ്ങള്‍ സുരക്ഷയേയും നിയമ സംവിധാനങ്ങളേയും ചോദ്യംചെയ്യുന്ന സംഭവങ്ങളായി മാറിയിരിക്കുകയാണ്. ദേശീയതല അന്വേഷണങ്ങള്‍ ആരംഭിച്ചാലേ ഇത്തിനുള്ള യഥാര്‍ത്ഥ ഉത്തരവാദികള്‍ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ.

Tags:    

Similar News