കേക്കില്‍ പുതിയ ഡിസൈനില്‍ പേരെഴുതി അവൾക്കായി കാത്തിരുന്നു; പക്ഷെ എത്തിയത് മരണവാര്‍ത്ത; കേട്ടത് സത്യമാവല്ലേ എന്ന് വരെ പ്രാർത്ഥിച്ച നിമിഷം; പിറന്നാള്‍ദിനത്തില്‍ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചത് വിശ്വസിക്കാൻ കഴിയാതെ കൂട്ടുകാരും അധ്യാപകരും; കരഞ്ഞ് തളർന്ന് ഉറ്റവർ; ചിറവട്ടത്തെ നോവായി ആ 18-കാരി!

Update: 2025-06-14 11:02 GMT

ചിറ്റൂര്‍: ചിറവട്ടത്തെ നോവായി മാറിയിരിക്കുകയാണ് ശ്രേയ എന്ന പതിനെട്ടുകാരി. തന്റെ പിറന്നാള്‍ദിനത്തിലാണ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് ദാരുണമായി മരിച്ചത്. പൊല്പുള്ളി ചിറവട്ടത്ത് രാജന്റെയും ബിന്ദുവിന്റെയും ഏകമകള്‍ ശ്രേയയാണ് (18) മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്. കുളിമുറിയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടനെ തന്നെ എല്ലാവരും കൂടി ചേർന്ന് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.

സംഭവം നടക്കുമ്പോൾ ബിന്ദു മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാജന്‍ കോഴിക്കോട്ട് ജോലിസ്ഥലത്തായിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി പോലീസ് പറഞ്ഞു. നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 90% മാര്‍ക്കോടെ പ്ലസ് ടു പാസായശേഷം ബിരുദപ്രവേശനത്തിനായി കാത്തിരിക്കയായിരുന്നു.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി പോലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വെള്ളിയാഴ്ച വൈകീട്ട് പട്ടഞ്ചേരി വാതകശ്മശാനത്തില്‍ സംസ്‌കരിക്കുകയും ചെയ്തു.

അതേസമയം, പിറന്നാള്‍ദിനമായ വെള്ളിയാഴ്ച, ടിസി വാങ്ങുന്നതിനായി ശ്രേയ സ്‌കൂളില്‍ എത്തുന്നു ഉണ്ടെന്ന് അറിഞ്ഞ് കൂട്ടുകാരും അധ്യാപകരും ശ്രേയയ്ക്ക് സ്‌കൂളില്‍ സര്‍പ്രൈസ് നല്‍കാനുള്ള ഒരുക്കത്തിലായിരുന്നു. കേക്കില്‍ പുതിയ ഡിസൈനില്‍ തന്നെ പേരെഴുതി ശ്രേയയ്ക്കായി കാത്തിരുന്നു. പക്ഷെ അധ്യാപകരെയും കൂട്ടുകാരെയും തേടിയെത്തിയത് ഉള്ളുലയ്ക്കുന്ന മരണവാര്‍ത്തയായിരുന്നു. ശ്രേയയുടെ വേര്‍പാട് കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് കേട്ടത് സത്യമാവല്ലേ എന്ന് പ്രാര്‍ഥിച്ചവര്‍ക്ക്, ഒടുവിൽ യാഥാര്‍ഥ്യം അംഗീകരിക്കേണ്ടി വന്നു. പിറന്നാളാഘോഷത്തിനായി തയ്യാറെടുത്ത സ്‌കൂള്‍ സങ്കടക്കടലായി.

ഉച്ചയ്ക്ക് ഒരുമണിയോടെ പൊല്‍പ്പുള്ളി ചിറവട്ടത്തെ വീട്ടിലെത്തിച്ച ശ്രേയയെ അവസാനമായി കാണാനെത്തിയവര്‍ക്ക് വിഷമം അടക്കാൻ സാധിച്ചില്ല. 'ഏഴുവര്‍ഷം കാത്തിരുന്ന് കിട്ടിയിട്ട്, ഇപ്പോള്‍ ഞങ്ങളെ ഒറ്റയ്ക്കാക്കിയില്ലേ' എന്ന് അമ്മയുടെ പൊട്ടിക്കരച്ചില്‍ എല്ലാവരെയും കണ്ണീരിലാഴ്ത്തി. അച്ഛന്റെ സങ്കടംപറച്ചിലും കണ്ടുനിന്നവര്‍ക്ക് സഹിക്കാനായില്ല. കോഴിക്കോട്ട് ജോലിചെയ്തിരുന്ന അച്ഛന്‍ രാജന്‍ ആഴ്ചയില്‍ ഒരിക്കല്‍മാത്രം വീട്ടില്‍വന്നിരുന്നതില്‍ ശ്രേയ പരിഭവം പറഞ്ഞിരുന്നു.

ഹ്യുമാനിറ്റീസ് വിഷയത്തില്‍ 90 ശതമാനം മാര്‍ക്കോടെ പ്ലസ് ടു ജയിച്ച ശ്രേയയ്ക്ക് സിവില്‍ സര്‍വീസ് എടുക്കണമെന്നതായിരുന്നു ആഗ്രഹമെന്ന് കൂട്ടുകാരി സ്മിത പറഞ്ഞു. ഇനി പുതിയ കോളേജില്‍ ചേരുന്നതിന്റെ സന്തോഷത്തിലായിരുന്നു ശ്രേയയെന്ന് ബന്ധുക്കളും പറയുന്നു. തലേദിവസംവരെ നിറചിരിയോടെ കണ്ട ശ്രേയ ഇന്ന് നിശബ്ദയായി മടങ്ങുമ്പോള്‍ യാത്രപറയാനാവാതെ വിതുമ്പലിലാണ് ഉറ്റവര്‍.

Tags:    

Similar News