അന്‍വര്‍ സ്ഥാനാര്‍ഥിയെ അംഗീകരിക്കാത്തതാണ് പ്രധാന പ്രശ്‌നം; തൃണമൂലിനെ യുഡിഎഫിന്റെ അസോസിയേറ്റ് മെമ്പറായി പ്രഖ്യാപിക്കാന്‍ മടിയില്ല; അതിന് ധൃതി വെക്കേണ്ടെന്ന് സണ്ണി ജോസഫ്; മത്സരഭീഷണിയുമായി അന്‍വര്‍ രംഗത്തുവന്നതോടെ അനുനയ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്ത് കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും

അന്‍വര്‍ സ്ഥാനാര്‍ഥിയെ അംഗീകരിക്കാത്തതാണ് പ്രധാന പ്രശ്‌നം

Update: 2025-05-29 04:13 GMT

മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വറുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ യുഡിഎഫ് ശ്രമങ്ങള്‍ തുടരും. പ്രശ്‌നപരിഹാരത്തിനായി രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയുമാണ് മുന്‍കൈയെടുക്കുന്നത്. കേരളത്തിലെ നേതാക്കളുമായി അന്‍വര്‍ ചര്‍ച്ച നടത്തട്ടെ എന്നുള്ള തീരുമാനമാണ് കെസി വേണുഗോപാല്‍ അന്‍വറിനെ കാണാന്‍ വിസമ്മതിച്ചതിന് പിന്നിലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ കെസിയെ വിലക്കിയിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു.

അന്‍വര്‍ സ്ഥാനാര്‍ഥിയെ അംഗീകരിക്കാത്തതാണ് പ്രധാന പ്രശ്‌നമെന്നും തൃണമൂല്‍ ദേശീയ പാര്‍ട്ടി ആയതിനാല്‍ ഇവിടെ സഖ്യം ഉണ്ടാക്കാന്‍ തടസ്സമുണ്ടെന്നും സണ്ണി ജോസഫ് പറയുന്നു. എന്നാല്‍ അസോസിയേറ്റ് മെമ്പറായി പ്രഖ്യാപിക്കാന്‍ മടിയില്ല. അതിന് ധൃതി വെക്കേണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അന്‍വര്‍ തിരുത്തണം എന്നുള്ളത് തന്നെയാണ് തന്റെയും വിഡി സതീശന്റേയും നിലപാട്. അന്‍വര്‍ തിരുത്തി വരണം എന്ന് തന്നെയാണ് സുധാകരന്റയും നിലപാട് എന്നും സണ്ണി ജോസഫ് പറഞ്ഞു. അന്‍വര്‍ സ്വതന്ത്രമായി മത്സരിക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

അന്‍വറിനെ അസോസിയേറ്റ് മെമ്പറായി ഉടന്‍ പ്രഖ്യാപിക്കാന്‍ യുഡിഎഫ് ഒരുങ്ങിയേക്കും. കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും മുന്‍കൈയെടുത്താണ് അന്‍വറിന്റെ കാര്യത്തിലുള്ള ചര്‍ച്ച. അതേസമയം, കോണ്‍ഗ്രസിന്റെ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് നടക്കും. ഇന്നലെ രാത്രി അന്‍വറിനെ കാണാന്‍ കെ സി വേണുഗോപാല്‍ വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പ്രശ്‌ന പരിഹാരത്തിന് കെസി ഇടപെടുമെന്ന വിവരം പുറത്തുവരുന്നത്. ഇന്ന് കെസിയുമായി സംസാരിച്ചേക്കും.

പിവി അന്‍വറിനെ കൂടെ നിര്‍ത്തുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെസി വേണുഗോപാലുമായി അന്‍വര്‍ സംസാരിക്കുന്നതില്‍ സന്തോഷമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിനെ അസോസിയേറ്റ് അംഗമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കെസി വേണുഗോപാല്‍ എഐസിസി ജനറല്‍ സെക്രട്ടറിയാണ്. കെസി വേണുഗോപാലും വിഡി സതീശനും കുഞ്ഞാലിക്കുട്ടിയും താനും അന്‍വര്‍ വിഷയമടക്കം പരസ്പരം സംസാരിച്ചിരുന്നു.

അന്‍വറിനെയും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് എല്ലാവരുടെയും നിലപാട്. കാര്യങ്ങള്‍ സംസാരിച്ച് പരിഹരിക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്താന്‍ നിലമ്പൂരില്‍ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. വമ്പിച്ച ഭൂരിപക്ഷത്തോടെ ഷൗക്കത്തിനെ ജയിപ്പിക്കുമെന്ന് ഉറപ്പുണ്ട്. നിലമ്പൂരില്‍ മണ്ഡലം കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും.

എല്ലാ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി ഷൗക്കത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് നിലമ്പൂരിലുള്ളത്. ഉപതെരഞ്ഞെടുപ്പിന്റെ കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. മഴക്കാലമാണ് തെരഞ്ഞെടുപ്പ് വേണ്ടയെന്ന് വേണമെങ്കില്‍ സര്‍ക്കാരിന് ആവശ്യപ്പെടമായിരുന്നല്ലോ. പരാജയഭീതികൊണ്ടാണ് എംവി ഗോവിന്ദന്റെ ഈ ജ്വല്‍പ്പനങ്ങളെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


അതേസമയം, അന്‍വര്‍ വിഷയം കോണ്‍ഗ്രസ് പരിഹരിക്കണമെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അസ്വാരസ്യങ്ങള്‍ ഒഴിവാക്കണം. അന്‍വറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും വിവാദങ്ങളും ഉപതിരഞ്ഞെടുപ്പില്‍ ദോഷമുണ്ടാക്കും. പ്രശ്‌നപരിഹാരത്തിന് കോണ്‍ഗ്രസ് നേതൃത്വം മുന്‍കയ്യെടുക്കണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം അന്‍വര്‍ ഉയര്‍ത്തിയ വിവാദങ്ങളില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും ലീഗ് വിലയിരുത്തി

Tags:    

Similar News