അച്ചടക്കത്തിന്റെ പേരില്‍ വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തി; ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പീഡനത്തിന് ഒത്താശ ചെയ്ത മൂന്ന് വനിതാ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍; തെളിവുകള്‍ നശിപ്പിക്കുന്നതിന് കൂട്ടുനിന്നു; ചൈതന്യാനന്ദ സരസ്വതിയുടെ മുറിയില്‍ നിന്നും സെക്‌സ് ടോയ്‌സ് ഉള്‍പ്പെടെ കണ്ടെത്തി; ഫോണില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍
ചൈതന്യാനന്ദ സരസ്വതിയുടെ മുറിയില്‍ നിന്നും സെക്‌സ് ടോയ്‌സ് ഉള്‍പ്പെടെ കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ശ്രീ ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് റിസര്‍ച്ചിലെ വിദ്യാര്‍ത്ഥിനികളെ സ്വാമി ചൈതന്യാനന്ദ സരസ്വതി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ (പാര്‍ത്ഥസാരഥി) നിര്‍ദേശപ്രകാരം വിദ്യാര്‍ഥിനികളെ ചൂഷണം ചെയ്യുന്നതിന് കൂട്ടുനിന്ന മൂന്ന് വനിതാ ഉദ്യോഗസ്ഥരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. അസോസിയേറ്റ് ഡീന്‍ ശ്വേത ശര്‍മ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഭാവന കപില്‍, സീനിയര്‍ ഫാക്കല്‍റ്റി കാജല്‍ എന്നിവരാണ് അറസ്റ്റിലായത്.
പാര്‍ത്ഥസാരഥിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നും അച്ചടക്കത്തിന്റെയും കൃത്യനിഷ്ഠയുടെയും മറവില്‍ വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നെന്നും ചോദ്യം ചെയ്യലില്‍ അറസ്റ്റിലായവര്‍ സമ്മതിച്ചതായി പൊലീസ് സൂചിപ്പിച്ചു.കുറ്റകൃത്യം മറച്ചുവയ്ക്കല്‍, പരാതിക്കാരെ ഭീഷണിപ്പെടുത്തല്‍, തെളിവുകള്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്.
സ്വാമി പറയുന്നത് അനുസരിക്കാന്‍ ഈ സ്ത്രീകള്‍ കുട്ടികളെ നിര്‍ബന്ധിച്ചിരുന്നെന്നും സ്വാമിക്കെതിരെയുള്ള തെളിവുകള്‍ പെണ്‍കുട്ടികളുടെ ഫോണില്‍നിന്ന് ഇവര്‍ ഇല്ലാതാക്കിയെന്നും കുട്ടികള്‍ പരാതിയില്‍ ആരോപിച്ചിരുന്നു. 17 പെണ്‍കുട്ടികളാണ് ചൈതന്യാനന്ദയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്. സ്വാമിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചിരുന്നെന്നും സ്വാമിയുടെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങാന്‍ കുട്ടികളെ നിര്‍ബന്ധിച്ചിരുന്നെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ ആഴ്ചയാണ് 62കാരനായ ചൈതന്യാനന്ദ ആഗ്രയില്‍ വച്ച് പിടിയിലായത്. സാമ്പത്തിക പിന്നാക്കവസ്ഥയിലായവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ എന്റോള്‍ ചെയ്ത 17ലധികം വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഇയാള്‍ പ്രതി. അശ്ലീല സന്ദേശങ്ങള്‍ അയക്കുക, അനാവശ്യമായി ശരീരത്തില്‍ സ്പര്‍ശിക്കുക, ഭീഷണിപ്പെടുത്തുക എന്നിവയാണ് ഇയാള്‍ക്കെതിരെയുള്ള പ്രധാന ആരോപണങ്ങള്‍.പ്രതിയുടെ ഫോണില്‍ നിന്ന് ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതായും പൊലീസ് പറയുന്നു.
യോഗാ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ക്ക് നേരെ ഇയാള്‍ മോശമായ കമന്റുകള്‍ നല്‍കിയിരുന്നു. ഇത്രയധികം തെളിവുകള്‍ ലഭിച്ചിട്ടും പാര്‍ത്ഥസാരഥി കുറ്റബോധമോ പശ്ചാത്താപമോ കാണിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ത്ഥസാരഥി വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം താമസിച്ചതായി പറയപ്പെടുന്ന ഉത്തരാഖണ്ഡിലെ ആല്‍മോറയിലെ ഒരു ഗസ്റ്റ് ഹൗസ് പൊലീസ് സംഘം സന്ദര്‍ശിച്ചിരുന്നു. ഇയാള്‍ക്കെതിരെയുള്ള വിവരങ്ങള്‍ അവിടത്തെ നാട്ടുകാര്‍ ശരിവച്ചതായും റിപ്പോര്‍ട്ടുണ്ട്.
സ്ഥാപനത്തിന്റെ ഡയറക്ടറായി മുമ്പ് ഇയാളെ നിയമിച്ച ശ്രീ ശൃംഗേരി മഠം അഡ്മിനിസ്‌ട്രേഷന്‍ നിലവില്‍ ഇയാളുമായുള്ള ബന്ധം വിച്ഛേദിക്കുകയും ഫണ്ട് ദുരുപയോഗം ചെയ്തതിന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. 20 കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേടുകള്‍ പ്രാഥമിക ഓഡിറ്റില്‍ കണ്ടെത്തുകയും ചെയ്തു. കൂടാതെ പ്രതി മറ്റൊരു പേരില്‍ വ്യാജ പാസ്പോര്‍ട്ട് നേടിയതായും പൊലീസ് അറിയിച്ചു. സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളും സിസിടിവി ദൃശ്യങ്ങളും പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
കേസില്‍ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ മുറിയില്‍ ഇന്നലെ പൊലീസ് നടത്തിയ തിരച്ചിലില്‍ സെക്‌സ് ടോയ്‌സ് ഉള്‍പ്പെടെ കണ്ടെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്കുമൊപ്പം സ്വാമി നില്‍ക്കുന്ന മോര്‍ഫ് ചെയ്ത ചിത്രങ്ങളും കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു.
ഞായറാഴ്ചയാണ് 62 വയസ്സുകാരനായ ചൈതന്യാനന്ദയെ ഒളിവില്‍ കഴിഞ്ഞിരുന്ന ആഗ്രയിലെ ഹോട്ടലില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ 5 ദിവസം റിമാന്‍ഡ് ചെയ്തു. ഒഡിഷ സ്വദേശിയായ ചൈതന്യാനന്ദയുടെ ശരിയായ പേര് പാര്‍ഥസാരഥിയെന്നാണ്. ഇയാളില്‍നിന്ന് 3 ഫോണുകളും ഒരു ഐപാഡും കണ്ടെടുത്തിട്ടുണ്ട്. വിദ്യാര്‍ഥിനികളുടെ യോഗ ചിത്രങ്ങളെക്കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തുന്നതിന്റെ ദൃശ്യങ്ങളും ഫോണിലുണ്ട്.