സ്വര്‍ണപാളികള്‍ മാറ്റിയപ്പോള്‍ അവിടെ കണ്ടത് കല്‍ത്തൂണുകള്‍ മാത്രം! എന്നിട്ടും തന്ത്രി മിണ്ടിയില്ല; ചൈതന്യം കാക്കേണ്ട തന്ത്രി 'കൊള്ളയ്ക്ക്' മൗനാനുവാദം നല്‍കി; ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് വഴിവിട്ട സഹായം; ദേവസ്വം ശമ്പളം വാങ്ങിയിട്ടും ബോര്‍ഡിനെ ചതിച്ചു; കുറ്റകരമായ മൗനവും ഗൂഢാലോചനയും; കണ്ഠരര് രാജീവര് റിമാന്‍ഡില്‍

കണ്ഠരര് രാജീവര് റിമാന്‍ഡില്‍

Update: 2026-01-09 15:47 GMT

കൊല്ലം: ശബരിമലയിലെ കട്ടിളപ്പാളി സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശബരിമല തന്ത്രി കണ്ഠര് രാജീവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊല്ലം വിജിലന്‍സ് കോടതിയാണ് തന്ത്രിയെ റിമാന്‍ഡ് ചെയ്തത്. തന്ത്രിയെ സ്‌പെഷ്യല്‍ സബ്ജയിലേക്ക് കൊണ്ടുപോയി. ആവശ്യമെങ്കില്‍ ജയിലില്‍ വൈദ്യസഹായം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

കൊല്ലം വിജിലന്‍സ് കോടതി ജഡ്ജ് ഡോ. സി.എസ്. മോഹിത് ആണ് തന്ത്രിയെ റിമാന്‍ഡ് ചെയ്തത്. ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത തന്ത്രിയെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് വൈകിട്ടോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷം കൊല്ലത്തേക്ക് കൊണ്ടുവന്ന് ജഡ്ജിയുടെ ക്വാര്‍ട്ടേഴ്‌സില്‍ ഹാജരാക്കുകയായിരുന്നു. അതേസമയം, കേസില്‍ തന്ത്രി ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഈ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഈ മാസം 13-ന് പരിഗണിക്കും.

കേസില്‍ മറ്റ് പ്രതികള്‍ക്കൊപ്പം തന്ത്രി ഗൂഢാലോചനയില്‍ പങ്കാളിയായിട്ടുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വര്‍ണം പതിച്ച കട്ടിളപ്പാളികള്‍ കൊണ്ടുപോകുന്നത് തടയാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് എസ്.ഐ.ടി. അറസ്റ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രത്തില്‍ നടന്ന ആചാരലംഘനം ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തിയില്ലെന്നും സ്വര്‍ണപ്പാളികള്‍ കൈമാറുന്നത് തടയാതെ കുറ്റകരമായ മൗനാനുവാദം നല്‍കി വീഴ്ച വരുത്തിയെന്നും എസ്ഐടി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ പതിമൂന്നാം പ്രതിയായാണ് കണ്ഠര് രാജീവറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുഖ്യപുരോഹിതനായ തന്ത്രി എന്ന നിലയില്‍ ശബരിമല ക്ഷേത്രത്തിന്റെ ചൈതന്യവും പരിപാവനതയും ആത്മീയമൂല്യവും കാത്തുസൂക്ഷിക്കാന്‍ കണ്ഠര് രാജീവറിന് ബാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ എസ്ഐടി ചൂണ്ടിക്കാട്ടുന്നു. ശ്രീകോവിലിന്റെ വാതില്‍ക്കട്ടിളയില്‍ ഘടിപ്പിച്ചിരുന്ന ദശാവതാരങ്ങള്‍ ആലേഖനം ചെയ്ത സ്വര്‍ണം പതിച്ച രണ്ട് ചെമ്പ് പാളികളും, കട്ടിളയുടെ മുകള്‍പ്പടിയിലുള്ള സ്വര്‍ണം പതിച്ച ചെമ്പ് പാളിയും, കട്ടിളയ്ക്ക് മുകളില്‍ പതിച്ചിരുന്ന സ്വര്‍ണം പതിച്ച ശിവ, വ്യാളീരൂപങ്ങളടങ്ങിയ രണ്ട് പ്രഭാമണ്ഡല പാളികളും അറ്റകുറ്റപ്പണി നടത്തി സ്വര്‍ണം പൂശുന്നതിനായി ഇളക്കിയെടുത്ത് ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറുന്നതിന് തന്ത്രി ദേവന്റെ അനുജ്ഞ വാങ്ങിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

താന്ത്രിക നടപടികള്‍ പാലിക്കാതെയാണ് ദേവസ്വം ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പതിമൂന്നാം പ്രതിയായ തന്ത്രിക്ക് അറിയാമായിരുന്നുവെന്ന് എസ്ഐടി വ്യക്തമാക്കുന്നു. എന്നിട്ടും ഇത് തടയാന്‍ തന്ത്രി തയ്യാറായില്ലെന്നും കുറ്റകരമായ മൗനാനുവാദം നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. 2019 മേയ് 18-ന് ശ്രീകോവില്‍ വാതില്‍ കട്ടിള പാളികളും പ്രഭാമണ്ഡല പാളികളും അഴിച്ചെടുത്ത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറുമ്പോള്‍ ഉഷാ പൂജയ്ക്കും ഉച്ചാ പൂജയ്ക്കും അത്താഴ പൂജയ്ക്കും തന്ത്രി കണ്ഠര് രാജീവര് സന്നിധാനത്ത് ഉണ്ടായിരുന്നു. ഈ പാളികള്‍ മാറ്റി സ്ഥാപിച്ചിരുന്ന സ്ഥലത്ത് കല്‍ത്തൂണുകള്‍ മാത്രം കാണുന്ന സാഹചര്യത്തിലും, മേയ് 19-ന് ശ്രീകോവിലില്‍ പ്രവേശിച്ച് പതിവ് പൂജകള്‍ നടത്തിയ തന്ത്രിക്ക് ഇവ ഇളക്കിയെടുത്ത വിവരം നിശ്ചയമായും അറിയാമായിരുന്നെന്നും എസ്ഐടി റിപ്പോര്‍ട്ട് പറയുന്നു.

മറ്റു പ്രതികളോടൊപ്പം ഗൂഢാലോചന നടത്തി ദേവസ്വം ബോര്‍ഡിന് നഷ്ടമുണ്ടാക്കിയെന്നും തന്ത്രിയുടെ അനുമതിയോടെയല്ല കട്ടിളപ്പാളികള്‍ കൊണ്ടുപോയതെങ്കില്‍ പോലും അദ്ദേഹം അധികൃതരെ വിവരമറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവസ്വം ബോര്‍ഡില്‍ നിന്ന് ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥന്‍ കൂടിയായ തന്ത്രി ഈ വിഷയത്തില്‍ മൗനാനുവാദം നല്‍കുകയായിരുന്നുവെന്നും എസ്.ഐ.ടി. അറസ്റ്റ് നോട്ടീസില്‍ പറഞ്ഞു.

Tags:    

Similar News