ഗള്‍ഫ് സ്ട്രീം തകര്‍ന്നാല്‍ എഡിന്‍ബറോയില്‍ താപനില മൈനസ് 30 വരെയായി താഴാം; ആറുമാസവും താപനില പൂജ്യത്തില്‍ താഴെയാവും; ലണ്ടനും തണുത്ത് മരയ്ക്കും; കാലാവസ്ഥാ വ്യതിയാനത്താല്‍ സംഭവിക്കുന്നത്

ഗള്‍ഫ് സ്ട്രീം തകര്‍ന്നാല്‍ എഡിന്‍ബറോയില്‍ താപനില മൈനസ് 30 വരെയായി താഴാം

Update: 2025-06-12 04:40 GMT

ലണ്ടന്‍: കാലാവസ്ഥാ വ്യതിയാനം ഗള്‍ഫ് ഉഷ്ണജല പ്രവാഹത്തെ ദുര്‍ബലപ്പെടുത്തിയാല്‍ ബ്രിട്ടന്‍ തണുത്ത് മരവിയ്ക്കുമെന്ന് ശാസ്ത്രജ്ഞര്‍. അന്തരീക്ഷ താപനില മൈനസ് 30 ഡിഗ്രി വരെയായി കുറഞ്ഞേക്കും. കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങളായി ആഗോള താപനത്തിന്റെ ഫലമായുള്ള വരള്‍ച്ചകള്‍ക്കും, മഹാപ്രളയങ്ങള്‍ക്കും എതിരെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍, ആഗോള താപനം മൂലം മറ്റൊരു സാഹചര്യം കൂടി ഉണ്ടാകാന്‍ ഇടയുണ്ട് എന്നാണ് ഇപ്പോള്‍ ശാസ്ത്രം പറയുന്നത്.

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ വലിയ വിസ്തൃതിയില്‍ തിരിയുന്ന സമുദ്രജല പ്രവാഹമായ അറ്റ്‌ലാന്റിക് മെറിഡിയോണല്‍ ഓവര്‍ടേണിംഗ് സര്‍ക്കുലേഷന്‍ അഥവാ എ എം ഒ സി, യൂറോപ്പിന്റെ കാലാവസ്ഥ നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. താപത്തെ സമുദ്രജലത്തില്‍ പുനര്‍വിന്യാസം നടത്തിയാണ് സമുദ്രത്തിലെ കണ്‍വേയര്‍ ബെല്‍റ്റ് എന്നറിയപ്പെടുന്ന ഈ പ്രവാഹം കാലാവസ്ഥയെ നിയന്ത്രിക്കുന്നത്. ഒരു പരിധിവരെ ആഗോള കാലാവസ്ഥയേയും ഇത് നിര്‍ണ്ണായകമായി സ്വാധീനിക്കുന്നുണ്ട്. ഇതിന്റെ ഒരു ഭാഗമാണ് ഗള്‍ഫ് ഉഷ്ണജല പ്രവാഹം.

ഇത് ദുര്‍ബലമായാല്‍, സ്‌കോട്ട്‌ലാന്‍ഡിലെ താപനില മൈനസ് 30 ഡിഗ്രിയിലേക്ക് താഴുമെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. മാത്രമല്ല, വര്‍ഷത്തില്‍ പകുതിയോളം സമയവും സ്‌കോട്ട്‌ലാന്‍ഡിലെ അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയിലും താഴെയായി തുടര്‍ന്നേക്കും. അതേസമയം, ലണ്ടനിലെ താപനില മൈനസ് 19 ഡിഗ്രി വരെ താഴ്‌ന്നേക്കാം എന്ന് മാത്രമല്ല, പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്നതിനേക്കാള്‍ രണ്ടു മാസക്കാലം കൂടുതലായി പൂജ്യം ഡിഗ്രിയില്‍ താഴ്ന്ന താപനില അനുഭവപ്പെടുകയും ചെയ്യും.

വ്യാപിക്കുന്ന മഞ്ഞുപാളികള്‍ ബ്രിട്ടീഷ് ദ്വീപുകളുടെ ചില ഭാഗങ്ങളെ മൂടും. അതോടൊപ്പം, ശൈത്യവാതങ്ങളും വര്‍ദ്ധിക്കും. ഭാവിയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കൂടുതല്‍ അളവില്‍ ശുദ്ധജലം ഒഴുകിയെത്തുന്നതോടെ ഗള്‍ഫ് ഉഷ്ണ ജലപ്രാവാഹം ദുബലപ്പെടുകയോ, മുഴുവനായി തകര്‍ന്നടികയോ ചെയ്യാനുള്ള സാധ്യതയുണ്ട് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇപ്പോഴത്തെ അറ്റ്‌ലാന്റിക് മെറിഡിയോണല്‍ ചാക്രിക പ്രവാഹം 80 ശതമാനത്തോളം ദുര്‍ബലമായാല്‍ എന്ത് സംഭവിക്കും എന്നത് കണ്ടെത്താന്‍ അതീവ സങ്കീര്‍ണ്ണമായ ഒരു കാലാവസ്ഥ മാതൃക ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ പഠനം നടത്തിയത്. അതോടൊപ്പം ആഗോള താപനത്തിന്റെ ആഘാതങ്ങളും പഠന വിഷയമാക്കിയിരുന്നു.

ഇത്തരത്തിലൊരു സാഹചര്യം ഉണ്ടാകുന്നത് തടയാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ സ്‌കാന്‍ഡിനേവിയന്‍ കാലാവസ്ഥയും കൂടുതല്‍ തണുപ്പേറിയതാകും. നോര്‍വേയുടെ പശ്ചിമ തീരങ്ങളില്‍ താപനില മൈനസ് 40 ലും താഴേയ്ക്ക് പോകും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, അറ്റ്‌ലാന്റിക് മെറിഡോണിയല്‍ ചാക്രിക പ്രവാഹം ദുര്‍ബലമാകുന്നത് വേനല്‍ക്കാല കാലാവസ്ഥയെ കാര്യമായി ബാധിക്കില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ചിലയിടങ്ങളില്‍ അല്പം കൂടുതല്‍ ചൂട് വേനല്‍ക്കാലങ്ങളിലൊ അനുഭവപ്പെട്ടേക്കും എന്ന് മാത്രം.

അതിന്റെ ഫലമായി വേനല്‍ക്കാലവും ശൈത്യകാലവും തമ്മിലുള്ള അന്തരം വലുതാകും. താപ നിലയിലെ വ്യത്യാസത്തെ സ്വാധീനിക്കുന്നതോടൊപ്പം ചാക്രിക പ്രവാഹം ദുര്‍ബലമായാല്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ജലനിരപ്പ് ഉയരുമെന്നും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ച്ചയായ ഹരിതവാതകങ്ങളുടെ പുറന്തള്ളല്‍ കാലാവസ്ഥാ വ്യതിയാനത്തെ ഇനിയും രൂക്ഷമായേക്കും. കൂടുതല്‍ ഉഷ്ണ തരംഗങ്ങള്‍, വരള്‍ച്ചകള്‍ എന്നിവയ്ക്കും അതി തീവ്ര കാലാവസ്ഥാ സാഹചര്യങ്ങള്‍ക്കും വഴി തെളിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News