ബുഗാട്ടിയും റോള്‍സ് റോയ്‌സും ഗാരേജിലുണ്ട്, പക്ഷേ ഭാര്യക്ക് പ്രിയം ലാളിത്യം! 'ഞാനില്ലെങ്കില്‍ നീ എന്ത് ചെയ്യും' എന്ന ചോദ്യത്തിന് സി ജെ റോയിയെ ഞെട്ടിച്ച ലിനിയുടെ മറുപടി; ലാഭവിഹിതം ബിഗ് ബോസ് വിജയികള്‍ക്കും രോഗികള്‍ക്കും; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്റെയും കുടുംബത്തിന്റെയും അറിയപ്പെടാത്ത കഥ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്റെ കുടുംബത്തിന്റെ അറിയപ്പെടാത്ത കഥ

Update: 2026-01-30 17:51 GMT

ദുബായ്: 'ഞാനില്ലെങ്കില്‍ നീ എന്ത് ചെയ്യും?' - രണ്ട് മാസം മുന്‍പ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി. ജെ. റോയ് തന്റെ ഭാര്യ ലിനി റോയിയോട് ചോദിച്ച ചോദ്യമാണിത്. ലോകം മുഴുവന്‍ അറിയപ്പെടുന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയായ അദ്ദേഹത്തിന് തന്റെ ഭാര്യയില്‍ നിന്ന് ലഭിച്ച മറുപടി ഇതായിരുന്നു: 'അങ്ങനെയൊന്നും സംസാരിക്കരത്ു.സിജെ റോയ് വീണ്ടും ചോദിച്ചപ്പോള്‍, 'എനിക്ക് നിങ്ങളുടെ സ്വത്തില്‍ താല്പര്യമില്ല, ഞാന്‍ മക്കളെയും കൂട്ടി എന്റെ അമ്മയുടെ വീട്ടിലേക്ക് പോകും.'

കോടികളുടെ ആസ്തിയും ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകളും സ്വന്തമായുള്ള ഒരാളുടെ ഭാര്യയില്‍ നിന്ന് ഇത്തരമൊരു മറുപടി അദ്ദേഹം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. എന്നാല്‍ തന്റെ ഭാര്യ എവിടെ പോയാലും ലളിതമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവളാണെന്നും അവള്‍ക്ക് ആഡംബരങ്ങളോട് ഭ്രമമില്ലെന്നും അദ്ദേഹം അഭിമാനത്തോടെ പറഞ്ഞിരുന്നു.

31 വര്‍ഷത്തെ ദാമ്പത്യം; ബിസിനസ്സിലെ കരുത്ത്

സി. ജെ. റോയിയുടെയും ലിനി റോയിയുടെയും വിവാഹം കഴിഞ്ഞിട്ട് 31 വര്‍ഷമായി. രോഹിത്, റിയ എന്നിങ്ങനെ രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. വെറുമൊരു വീട്ടമ്മ എന്നതിലുപരി കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ക്രിയേറ്റീവ് വിഭാഗമായ Confident Movies, Confident Magazines എന്നിവയുടെ പൂര്‍ണ്ണ ചുമതല ലിനി റോയിക്കാണ്.

സി. ജെ. റോയ്: അറിയപ്പെടാത്ത ചില വശങ്ങള്‍

സി. ജെ. റോയിയെ ഒരു സാധാരണ ബിസിനസ്സുകാരനില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ ചില പ്രത്യേകതകളാണ്: മലയാളം, കന്നഡ ബിഗ് ബോസ് വിജയികള്‍ക്ക് 50 ലക്ഷം രൂപയുടെ ഫ്‌ലാറ്റുകള്‍ നല്‍കി അദ്ദേഹം ശ്രദ്ധേയനായി. കൂടാതെ സൈമ (SIIMA) അവാര്‍ഡുകളുടെ 8 വര്‍ഷത്തെ പ്രധാന സ്‌പോണ്‍സറുമായിരുന്നു.

ഇന്ത്യയില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രം സ്വന്തമായുള്ള ബുഗാട്ടി (Bugatti) കാര്‍ സ്വന്തമായുള്ള വ്യക്തിയാണ് അദ്ദേഹം. റോള്‍സ് റോയ്സ്, ലംബോര്‍ഗിനി, ഫെരാരി തുടങ്ങി 25-ലധികം ആഡംബര കാറുകള്‍ അദ്ദേഹത്തിന്റെ ഗാരേജിലുണ്ട്. സീറോ ഡെബ്റ്റ് പോളിസി (Zero Debt Policy): കോടിക്കണക്കിന് രൂപയുടെ പ്രോജക്റ്റുകള്‍ ചെയ്യുമ്പോഴും ബാങ്ക് ലോണുകളോ കടങ്ങളോ ഇല്ലാതെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

അദ്ദേഹത്തിന് ഒരു സെക്രട്ടറി പോലുമില്ല. തന്റെ ബിസിനസ്സ് കാര്യങ്ങളെല്ലാം അദ്ദേഹം തന്നെ നേരിട്ട് നിയന്ത്രിക്കുന്നു. തീരുമാനങ്ങള്‍ എടുക്കാന്‍ വൈകിക്കാതെ വാട്‌സ്ആപ്പ് വഴി ഉടന്‍ തന്നെ മറുപടി നല്‍കുന്ന രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. ബിസിനസ്സിനപ്പുറം ചാരിറ്റി പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം നല്‍കുന്നു. ക്യാന്‍സര്‍ രോഗികള്‍ക്കും ഡയാലിസിസ് വേണ്ടവര്‍ക്കും ചികിത്സാ സഹായം നല്‍കുന്നതിനായി അദ്ദേഹം പ്രത്യേക ഫണ്ട് നീക്കിവെച്ചിട്ടുണ്ട്.

'വരുമാനം കുറയ്ക്കാനല്ല, മറിച്ച് വരുമാനം വര്‍ദ്ധിപ്പിക്കാനാണ് ഓരോരുത്തരും ചിന്തിക്കേണ്ടത്' എന്നതാണ് അദ്ദേഹത്തിന്റെ വിജയമന്ത്രം.

തന്റെ ആഡംബര ജീവിതത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: 'ഞാന്‍ കഠിനാധ്വാനം ചെയ്യുന്നു, അതുകൊണ്ട് തന്നെ മികച്ച ഹോട്ടലുകളില്‍ താമസിക്കാനും മികച്ച കാറുകള്‍ ഓടിക്കാനും എനിക്ക് അവകാശമുണ്ട്.' എങ്കിലും, താന്‍ ഇല്ലെങ്കിലും തന്റെ കുടുംബം ലളിതമായി ജീവിക്കാന്‍ പ്രാപ്തരാണെന്ന തിരിച്ചറിവാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം.

Tags:    

Similar News