മറുപടിക്ക് 30 ദിവസം ബാക്കി ഉണ്ടായിട്ടും അടുത്ത ദിവസം തന്നെ മറുപടി; തെറ്റായ മറുപടി നല്‍കി സര്‍ക്കാരിനും പൊലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കിയെന്ന് ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്; പിന്നാലെ സസ്‌പെന്‍ഷന്‍; തൃശൂര്‍ പൂരം കലക്കല്‍ വിവരാവകാശത്തിലും അട്ടിമറിയോ?

വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നല്‍കി സര്‍ക്കാരിനും പൊലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കി എന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി

Update: 2024-09-20 17:48 GMT

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട വിവരാവകാശ പ്രകാരമുള്ള മറുപടി നല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പോലീസ് മേധാവി നല്‍കിയത് ഗുരുതര പരാമര്‍ശത്തോടെയുള്ള റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസര്‍ക്കെതിരെ നടപടി വന്നത്. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തത് പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ്. അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദേശം നല്‍കിയത്.

തൃശ്ശൂര്‍ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നല്‍കി സര്‍ക്കാരിനും പൊലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കി എന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡിവൈഎസ്പിയുടെ നടപടി തെറ്റായ വാര്‍ത്ത പ്രചരിക്കാന്‍ കാരണമായെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്. വിവരാവകാശ ചോദ്യം തൃശൂരിലേക്ക് അയച്ചത് തെറ്റാണെന്നും പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന വിവരം അറിയാമായിരുന്നിട്ടും അത് മറച്ചുവെച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അപേക്ഷ ലഭിച്ച് മറുപടിക്ക് 30 ദിവസം ബാക്കി ഉണ്ടായിട്ടും അടുത്ത ദിവസം തന്നെ മറുപടി നല്‍കിയെന്നും ജാഗ്രത കുറവുണ്ടായെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്.

സുപ്രധാന ചോദ്യമായിട്ടും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താതെയായിരുന്നു മറുപടി ഒരു മാധ്യമത്തിന് നല്‍കിയതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. ഈ വിവരാവകാശ ചോദ്യം തൃശൂര്‍ കമ്മീഷണര്‍ക്കും അയച്ചു നല്‍കി. തൃശൂര്‍ കമ്മീഷണര്‍ അന്വേഷണമൊന്നും നടത്തുന്നില്ല. എന്നാല്‍ അന്വേഷണ കാര്യം അവിടെയുള്ളവര്‍ക്കും അറിയാം. എന്നാല്‍ അവിടെ നിന്നും ഒന്നും നടക്കുന്നില്ലെന്ന മറുപടിയാണ് അവിടെ നിന്നും നല്‍കിയത്. ഇക്കാര്യത്തിലും അന്വേഷണം നടക്കും. ഇവിടെ ഉണ്ടായ പിഴവും സര്‍ക്കാര്‍ ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. പോലീസ് ആസ്ഥാനത്തെ ഡിവൈഎസ് പിയുടെ മറുപടി ഞെട്ടലായെന്ന തരത്തിലാണ് പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. എന്തിന് അതിവേഗ മറുപടി നല്‍കിയെന്നത് ഗൂഡാലോചനയായും സര്‍ക്കാര്‍ കാണുന്നുണ്ട്.

തൃശൂര്‍ പൂരം കലക്കിയതിനേക്കുറിച്ചുള്ള അന്വേഷണം പ്രഖ്യാപനത്തിലൊതുക്കി സര്‍ക്കാര്‍ അട്ടിമറിച്ചതിന്റെ തെളിവായി വിവരാവകാശ രേഖകള്‍ മാറിയിരുന്നു. അന്വേഷണം നടക്കുന്നതായി അറിവില്ലെന്ന് പൊലീസ് ആസ്ഥാനത്ത് നിന്നുള്ള വിവരാവകാശ മറുപടി ഏറെ ചര്‍ച്ചയായി. അന്വേഷിച്ചിട്ടില്ലെന്ന് തൃശൂര്‍ സിറ്റി പൊലീസും മനോരമ ന്യൂസിന്റെ ചോദ്യത്തിന് മറുപടി നല്‍കിയിരുന്നു. ഇതോടെ അന്വേഷണം നടക്കുന്നൂവെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സി.പി.എമ്മും, സി.പി.ഐ ഉള്‍പ്പടെയുള്ള ഘടകക്ഷികളെ പറ്റിച്ചെന്ന സംശയം ബലപ്പെട്ടു. ഇതിനിടെയാണ് നടപടികള്‍ വന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ചരിത്രത്തിലാദ്യമായി പൂരം അലങ്കോലപ്പെട്ടപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വിവാദത്തെ തടഞ്ഞത്. ഏപ്രില്‍ 21ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നിറക്കിയ വാര്‍ത്താകുറിപ്പില്‍ ഇങ്ങിനെ അറിയിച്ചു. തൃശൂര്‍ കമ്മീഷണറെ മാറ്റും. പൊലീസിന്റെ നടപടികള്‍ക്കെതിരായ പരാതികള്‍ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കും. ഈ വാക്കുവിശ്വസിച്ച സി.പി.ഐ നേതാക്കള്‍ അന്ന് മുതല്‍ ആവശ്യപ്പെടുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന്. ഇതിനിടെയാണ് വിവരാവകാശം പുറത്തു വന്നത്.

ഇപ്പോള്‍ ആരോപണ വിേധയനായി നില്‍ക്കുന്ന എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനായിരുന്നു അന്വേഷണ ചുമതല. അദേഹത്തിന്റെ ആര്‍.എസ്.എസ് കൂടിക്കാഴ്ച കൂടി പുറത്തുവന്നതോടെ അന്വേഷണം എന്തായെന്ന ചോദ്യം ശക്തമായി. അതോടെയാണ് വിവരാവകാശ നിയമത്തിലൂടെ മനോരമ ന്യൂസ് ഉത്തരം തേടിയത്. പൂരം മുടങ്ങിയതിനേക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ, ഉണ്ടങ്കില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ. ഈ കാര്യങ്ങളാണ് പൊലീസ് ആസ്ഥാനത്ത് നല്‍കിയ വിവരാവകാശ ചോദ്യത്തില്‍ ഉന്നയിച്ചത്. മറുപടി ഇങ്ങിനെ അങ്ങിനെയൊരു അന്വേഷണത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടത്തെ ഓഫീസിലില്ല. കൃത്യമായ മറുപടിക്കായി തൃശൂര്‍ സിറ്റി പൊലീസിന് അയച്ചു നല്‍കുന്നു. അതായത് ഡി.ജി.പി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തേക്കുറിച്ച് പൊലീസ് ആസ്ഥാനം അറിഞ്ഞിട്ടില്ലെന്ന് വ്യാഖ്യാനമെത്തി.

തൊട്ടുപിന്നാലെ തൃശൂര്‍ പൊലീസും മറുപടി നല്‍കി. പൂരം മുടങ്ങിയതിനേക്കുറിച്ച് അന്വേഷിക്കുകയോ റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ല. അതിനാല്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുള്ളതായും കണ്ടെത്തിയിട്ടില്ല. ഇതെല്ലാം അതിവേഗ ഉത്തരങ്ങളായി. ഇങ്ങനെ ഉത്തരം നല്‍കുന്നതിന് പിന്നില്‍ ഗൂഡാലോചനയുണ്ടോ എന്നും സംശയമുണ്ട്. ഇക്കാര്യത്തിലും വിശദ അന്വേഷണം നടന്നേക്കും.

Tags:    

Similar News