ഹോംസ്റ്റേകള്‍ക്ക് മുദ്ര ലോണുകള്‍; ടൂറിസ്റ്റ് സ്പോട്ടുകളിലേക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം; 'ചലഞ്ച്മോഡി'ല്‍ രാജ്യത്തെ മികച്ച 50 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കും; വിദേശികള്‍ക്കായി 'ഹീല്‍ ഇന്‍ ഇന്ത്യ' മെഡിക്കല്‍ ടൂറിസം; വിനോദ സഞ്ചാര മേഖലയ്ക്ക് പ്രതീക്ഷ നല്‍കി നിര്‍മല സീതാരാമന്റെ പ്രഖ്യാപനങ്ങള്‍

വിനോദ സഞ്ചാര മേഖലയ്ക്ക് പ്രതീക്ഷ നല്‍കി കേന്ദ്ര ബജറ്റ്

Update: 2025-02-01 11:15 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച 50 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിച്ച് ലോകനിലവാരത്തിലാക്കുന്നതടക്കം വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കുന്ന ഒട്ടേറ പ്രഖ്യാപനങ്ങളുമായാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ഇത്തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തില്‍ 50 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുക്കുക, വിദേശ യാത്രികരെ പ്രോത്സാഹിപ്പിക്കാന്‍ വിസ ചട്ടങ്ങളില്‍ ഇളവു നല്‍കുക, പ്രാദേശിക വിമാന സര്‍വീസുകള്‍ മെച്ചപ്പെടുത്തുക, മെഡിക്കല്‍ ടൂറിസത്തിന് പ്രാധാന്യം നല്‍കുക എന്നിങ്ങനെ വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍ നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച 2025ലെ കേന്ദ്ര ബജറ്റിലുണ്ട്. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും വിദേശത്തു നിന്നുള്ള സഞ്ചാരികളുടെ വരവ് കൂടാനും പ്രാദേശിക സമൂഹങ്ങളില്‍ സാമ്പത്തിക വളര്‍ച്ച നേടാനും ഈ പ്രഖ്യാപനങ്ങള്‍ സഹായിച്ചേക്കും.

ഏറ്റവും മികച്ച 50 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയുടെ ടൂറിസം മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതികളാണ് കേന്ദ്ര ബജറ്റില്‍ മേഖലയുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനം. സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് ഒരു 'ചലഞ്ച്മോഡി'ല്‍ ആകും പദ്ധതികള്‍ നടപ്പാക്കുകയെന്നാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചിരിക്കുന്നത്. പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് സംസ്ഥാനങ്ങള്‍ ഭൂമി ലഭ്യമാക്കി കൊടുക്കേണ്ടി വരുമെന്നും ധനമന്ത്രി വ്യക്തമാക്കുകയുണ്ടായി.

മുദ്ര ലോണുകള്‍ വിപുലീകരിച്ച് ഹോംസ്റ്റേകള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. കൂടാതെ ടൂറിസ്റ്റ് സ്പോട്ടുകളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തും. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന പൈതൃകത്തിനും സാംസ്‌കാരിക അടയാളങ്ങള്‍ക്കും സാമ്പത്തിക വളര്‍ച്ചയില്‍ വലിയ സാധ്യതകളുണ്ടെന്ന് ധനമന്ത്രി പ്രഖ്യാപനത്തിനിടെ വ്യക്തമാക്കുകയുണ്ടായി. സ്വകാര്യമേഖലയുമായി സഹകരിച്ച് ഇന്ത്യയിലെ മെഡിക്കല്‍ ടൂറിസം മെച്ചപ്പെടുത്തുന്നതിനും പദ്ധതികളുണ്ട്. ടൂറിസ്റ്റ് വിസ മാനദണ്ഡങ്ങള്‍ എളുപ്പമുള്ളതാക്കി ഈ രംഗത്തെ പ്രോത്സാഹിപ്പിക്കുമെന്നും നിര്‍മല അറിയിച്ചു. അന്താരാഷ്ട്ര സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി തിരഞ്ഞെടുത്ത ടൂറിസ്റ്റ് ഗ്രൂപ്പുകള്‍ക്ക് കാര്യക്ഷമമായ ഇ-വിസ സൗകര്യങ്ങളും വിസ ഫീസ് ഇളവുകളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.

വിനോദസഞ്ചാര സൗകര്യങ്ങള്‍, ശുചിത്വം എന്നിവ ഉള്‍പ്പെടെയുള്ള ഫലപ്രദമായ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് നടപ്പിലാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അവരുടെ പ്രകടനത്തിനനുസരിച്ച് പ്രോത്സാഹനം നല്‍കുമെന്നും കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറയുകയുണ്ടായി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനാവും ഊന്നല്‍ നല്‍കുക. ഇതിനായി സ്ഥലം ഏറ്റെടുത്തു നല്‍കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരിക്കും. മേഖലകളിലെ ഹോട്ടലുകളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വികസനത്തിനാവും ശ്രമിക്കുക.

ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സ്ഥാപനങ്ങളിലെ യുവജനങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിച്ചെടുക്കാനുള്ള പദ്ധതിയും ആവിഷ്‌ക്കരിക്കും. ഹോം സ്റ്റേകള്‍ വികസിപ്പിക്കുന്നതിന് മുദ്ര വായ്പ നല്‍കുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാനുള്ള പദ്ധതികള്‍ക്കും മുന്‍തൂക്കം ലഭിക്കും. വിനോദ സഞ്ചാരികള്‍ക്കുള്ള സൗകര്യങ്ങള്‍, വൃത്തി, പ്രചാരണ പ്രവൃത്തികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ മികച്ച പ്രകടനം നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് അധിക തുക അനുവദിക്കുമെന്നും കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തിനിടെ അറിയിച്ചു.

പ്രത്യേക വിനോദ സഞ്ചാരികളുടെ സംഘങ്ങള്‍ക്ക് വിസ തുക ഒഴിവാക്കാനുള്ള നടപടികളും സുസംഘടിതമായ ഇ വിസ സൗകര്യങ്ങളും വിദേശ സഞ്ചാരികള്‍ക്ക് ലഭ്യമാക്കും. ആത്മീയവും മതപരവുമായി പ്രാധാന്യമുള്ള മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വികസന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും നിര്‍മല സീതാരാമന്‍ ആവര്‍ത്തിച്ചു. ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി വികസിപ്പിച്ചെടുക്കാനുള്ള പദ്ധതികളും ആവിഷ്‌ക്കരിക്കും.

കേരളത്തിന്റെ കൂടി സാധ്യതയായ മെഡിക്കല്‍ ടൂറിസം രംഗത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് നിര്‍മല സീതാരാമന്‍ അറിയിച്ചിട്ടുണ്ട്. ഹീല്‍ ഇന്‍ ഇന്ത്യ എന്ന രീതിയില്‍ ഇന്ത്യയിലെത്തി വിദേശികള്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ കുറഞ്ഞ ചിലവില്‍ ആസ്വദിക്കാനുള്ള അവസരം ഒരുക്കും. സ്വകാര്യ മേഖലയിലെ ആശുപത്രികളുടേയും മറ്റു സ്ഥാപനങ്ങളുടേയും സഹകരണത്തിലായിരിക്കും മെഡിക്കല്‍ ടൂറിസം നടപ്പാക്കുക.

'സാധാരണക്കാരെ പറക്കാന്‍ അനുവദിക്കുന്ന' ഉഡാന്‍ പദ്ധതി കൂടുതല്‍ വിപുലപ്പെടുത്തും. പ്രാദേശികമായ പ്രദേശങ്ങള്‍ തമ്മില്‍ കൂടുതല്‍ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി 120 പുതിയ സ്ഥലങ്ങളിലേക്കു കൂടി പ്രാദേശിക വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനവും നിര്‍മല സീതാരാമന്‍ നടത്തി. അടുത്ത പത്തു വര്‍ഷത്തിനിടെ നാലു കോടി വിമാനയാത്രികരെ ഉള്‍ക്കൊള്ളുകയാണ് ഉഡാന്‍ പദ്ധതിയുടെ ലക്ഷ്യം. വിമാനയാത്ര കൂടുതല്‍ ജനകീയമാക്കുന്നതിനൊപ്പം വിനോദ സഞ്ചാര സാധ്യതകള്‍ വികസിപ്പിക്കുക കൂടി ഇതുകൊണ്ട് ലക്ഷ്യമിടുന്നുണ്ട്.

Tags:    

Similar News