തൂവല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണു; ഒഴുക്കില്‍പ്പെട്ട യുവാവ് പാറയില്‍ തങ്ങിനിന്നതോടെ നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം; മധുര സ്വദേശിയെ കയറിട്ട് കുരുക്കി മുകളിലേക്ക് വലിച്ച് രക്ഷപ്പെടുത്തിയത് സാഹസികമായി

തൂവല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണു

Update: 2025-06-08 06:22 GMT

തൂവല്‍: ഇടുക്കി തൂവല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ ഒഴുക്കില്‍പെട്ട മധുര സ്വദേശിയായ യുവാവിനെ സാഹസികമായി നാട്ടുകാര്‍ രക്ഷപ്പെടുത്തി. പാറക്കൂട്ടത്തില്‍ തങ്ങിനിന്ന ഇയാളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മധുര സ്വദേശിയായ വിനോദസഞ്ചാരിയാണ് അപകടത്തില്‍ പെട്ടതെന്ന് ഒപ്പമുള്ളവര്‍ പറഞ്ഞു.

മധുരയില്‍നിന്ന് നാലുപേരടങ്ങുന്ന സംഘമാണ് തൂവല്‍വെള്ളച്ചാട്ടം കാണാന്‍ എത്തിയത്. ഇവര്‍ സെല്‍ഫി എടുക്കുന്നതിനിടെ കൂട്ടത്തിലൊരാള്‍ കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഒഴുക്കില്‍പെട്ട് മുന്നോട്ടുനീങ്ങിയ ഇയാള്‍ ഒരു പാറയിടുക്കില്‍ തങ്ങിനില്‍ക്കുകയായിരുന്നു.

ഇടുക്കി രാമക്കല്‍മേട് സന്ദര്‍ശനത്തിന് എത്തിയ നാലംഗ സംഘം തൂവല്‍ വെള്ളച്ചാട്ടം കാണാന്‍ എത്തുകയായിരുന്നു. സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി ഒഴുക്കില്‍പ്പെട്ടെങ്കിലും യുവാവ് പാറയില്‍ പിടിച്ചുനിന്നു. കൂടെ എത്തിയവര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തി. യുവാവിന്റെ ശരീരത്തില്‍ കയര്‍ കെട്ടി വലിച്ച് കയറ്റി. യുവാവ് തങ്ങി നിന്നതിനു താഴെ വലിയ രണ്ട് കയങ്ങളാണ്.

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 12 ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. കഴിഞ്ഞ വര്‍ഷവും രണ്ട് യുവാക്കള്‍ ഇവിടെ അപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു. മഴ മാറിയതോടെ നിരവധി വിനോദസഞ്ചാരികളാണ് തൂവലിലേക്ക് എത്തുന്നത്. വെള്ളച്ചാട്ടത്തിന് അരികിലേക്ക് പോകരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ട്. ഇത് അവഗണിച്ചാണ് ആളുകള്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങുന്നത്.

സ്ഥിരം അപകടം നടക്കുന്ന മേഖലയാണ് തൂവല്‍ വെള്ളച്ചാട്ടമെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ബോര്‍ഡുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

എന്നാല്‍ ഇത് അവഗണിച്ചാണ് സഞ്ചാരികള്‍ വെള്ളച്ചാട്ടത്തിനടുത്തേക്ക് എത്തുന്നതും അപകടത്തില്‍പെടുന്നതും. അതേസമയം, സ്ഥലത്ത് മറ്റ് സുരക്ഷാ ക്രമീകരണങ്ങളൊന്നും ഒരുക്കിയിട്ടില്ല എന്നതും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ബാരിക്കേഡോ, സുരക്ഷാമതിലുകളോ കെട്ടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Tags:    

Similar News