മകന്റെ പ്രായമുള്ള വിദ്യാര്‍ത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്‌ക്കേണ്ടി വന്നു; ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അപര്യാപ്തതകള്‍ തുറന്നുപറഞ്ഞ ഡോ.ഹാരിസ് ചിറയ്ക്കലിന് എതിരെ വാളോങ്ങി ആരോഗ്യ വകുപ്പ്; രാജാവ് നഗ്നനെന്ന് വിളിച്ചുകൂവിയതിന് ശിക്ഷയോ?
മെഡിക്കല്‍ കോളേജില്‍ പ്രതിസന്ധിയെന്ന് ഡോ.ഹാരിസ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ലാതെ വലയുന്നതായി യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കല്‍. ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞുവെന്ന് പറഞ്ഞ അദ്ദേഹം തന്നെ പിരിച്ചുവിട്ടോട്ടെയെന്ന് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു. എന്നാല്‍, ആരോഗ്യ വകുപ്പ് ഡോക്ടറെ തള്ളി രംഗത്തെത്തി.
ഉപകരണങ്ങള്‍ ലഭ്യമാകാതെ വന്നതോടെ ശസ്ത്രക്രിയകള്‍ മാറ്റിയെന്ന് ഡോ. ഹാരീസ് പറഞ്ഞു. മകന്റെ പ്രായമുള്ള വിദ്യാര്‍ത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്‌ക്കേണ്ടി വന്നുവെന്നും ലജ്ജയും നിരാശയും ഉണ്ടെന്നും പ്രതികരിച്ചു. യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റ് മെച്ചപ്പെടുത്താന്‍ ഓടിയോടി ക്ഷീണിച്ചു. 'ബ്യൂറോക്രസിയോട് ഏറ്റുമുട്ടാന്‍ ഞാനില്ല. പിരിച്ചു വിട്ടോട്ടെയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ദുരനുഭവത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ ഇത് പിന്‍വലിച്ചു.
എന്നാല്‍ ഡോക്ടറുടെത് വൈകാരിക പ്രതികരണമെന്നും ഒരു ദിവസം മാത്രമാണ് ഉപകരണമില്ലാതെ ശസ്ത്രക്രിയ മുടങ്ങിയതെന്നും ആരോഗ്യ വകുപ്പ് പ്രതികരിച്ചു. ഉപകരണങ്ങള്‍ വാങ്ങുന്നതിലുണ്ടായ കാലതാമസം സാങ്കേതികമാണെന്നും ഒറ്റ ദിവസം മാത്രമാണ് ശാസ്ത്രക്രിയയില്‍ പ്രശ്‌നമുണ്ടായതെന്നും വകുപ്പ് മേധാവികള്‍ പറയുന്നു.
ഡോക്ടറുടേത് വൈകാരിക പ്രതികരണമെന്നും വിശദീകരണം തേടുമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. ഡോക്ടറുടെ ആരോപണങ്ങള്‍ തെറ്റെന്ന് ഡിഎംഇ വിശ്വനാഥന്‍ പ്രതികരിച്ചു. ഡിഎംഇ തലത്തില്‍ ഇതുവരെ പരാതി കിട്ടിയിട്ടില്ല. ഫേസ്ബുക്ക് പോസ്റ്റ് ആരോഗ്യവകുപ്പിനെ അപമാനിക്കാന്‍ എന്ന് ഡിഎംഇ കുറ്റപ്പടുത്തി.
വിമര്‍ശനങ്ങള്‍ ഏറിയതോടെ, ഡോക്ടര്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും താന്‍ തെറ്റുകാരനല്ല എന്നുസൂചിപ്പിച്ച് പുതിയ പോസ്റ്റിട്ടു. താന്‍ പഠിച്ചുവളര്‍ന്ന് ജോലി ചെയ്യുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിനോട് നീതി പുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ താന്‍ ജീവിച്ചിരുന്നിട്ട് എന്ത് കാര്യമെന്നും അദ്ദേഹം കുറിച്ചു.
ഡോ. ഹാരീസിന്റെ പുതിയ കുറിപ്പ്
പോസ്റ്റ് പിന്‍വലിക്കുന്നു. ഞാന്‍ തെറ്റുകാരനല്ല. പരിമിതികള്‍ ആണ് എനിക്ക് ചുറ്റും. അതിനുള്ളില്‍ നിന്ന് എന്റെ വിഭാഗത്തില്‍ ചികിത്സ തേടി വരുന്ന ഓരോ മനുഷ്യനും എനിക്ക് കഴിയുന്നതിന്റെ പരമാവധി ചികിത്സ നല്‍കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ന്നോടൊപ്പം ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന സീനിയര്‍ ഡോക്ടര്‍മാരും ജൂനിയര്‍ ഡോക്ടര്‍മാരും ആണ് എന്റെ ശക്തി. ഇന്നുവരെ വ്യക്തിപരമായ ഒരു കാര്യത്തിനും ആരുടേയും മുന്നില്‍ നട്ടെല്ല് വളയ്ക്കാത്ത ഞാന്‍, വകുപ്പ് മേധാവി ആയ ശേഷം ഒരുപാട് പേരെ സാര്‍ വിളിച്ചു, ഒരുപാട് മേശകളുടെ മുന്നില്‍ ഓച്ഛാനിച്ചു നിന്നു, ഒരുപാട് കമ്മിറ്റികള്‍ക്ക് പോയി. ഒന്നും നടന്നില്ല.എന്റെ കുടുംബങ്ങളിലെ ഒരു പരിപാടികള്‍ക്കും ഞാന്‍ ഇപ്പോള്‍ പോകാറില്ല. ടൂറിനോ ദൂര യാത്രകള്‍ക്കോ കോണ്‍ഫറന്‍സുകള്‍ക്കോ ഒന്നും പോകാറില്ല. ആശുപത്രിയില്‍ ഒരു വകുപ്പ് മേധാവിക്ക് രോഗികളുടെ മേല്‍ അത്രയ്ക്ക് ശ്രദ്ധ വേണം. എന്റെ അസാന്നിധ്യം കൊണ്ടോ അനാസ്ഥ കൊണ്ടോ ഒരു മനുഷ്യനും ബുദ്ധിമുട്ടരുത് എന്ന കര്‍ത്തവ്യ ബോധം മനസിലുണ്ട്. എപ്പോഴാണ് ആശുപത്രിയില്‍ നിന്ന് വിളിക്കുക എന്ന് അറിയാന്‍ കഴിയില്ല. ഒരു സമയത്ത് മസ്തിഷ്‌ക്ക മരണം സംഭവിച്ച വ്യക്തിയുടെ വൃക്ക കൊണ്ടുവന്ന്, ആരും ഏറ്റുവാങ്ങാന്‍ ഇല്ലാതെ കോറിഡോറില്‍ ആംബുലന്‍സ് ഡ്രൈവര്‍ കാത്തിരുന്ന സംഭവമൊക്കെ നിങ്ങള്‍ പലരും ഓര്‍ക്കുന്നുണ്ടാകും. ആ കറ മായ്ക്കാനും തെറ്റുകള്‍ തിരുത്താനും ഈ പദവി ഏറ്റെടുത്ത ദിവസം മുതല്‍ അഹോരാത്രം ഞാനും എന്റെ സഹപ്രവര്‍ത്തകരും ശ്രദ്ധിക്കുകയാണ്. സാധാരണ ജനങ്ങളുടെ ആശ്രയവും അത്താണിയുമാണ് ഞാന്‍ പഠിച്ചുവളര്‍ന്ന് ഇന്ന് ജോലി ചെയ്യുന്ന പ്രശസ്തമായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. എനിക്ക് അതിനോട് നീതി പുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ ഞാന്‍ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം.
അതേസമയം, ഡോക്ടറെ പിന്തുണച്ച് നിരവധി പേരാണ് കമന്റുകള്‍ ഇടുന്നത്.