ഇറാനില്‍ നിന്ന് ഉടന്‍ പിന്മാറും, പക്ഷേ ആവശ്യമെങ്കില്‍ മിന്നലാക്രമണങ്ങള്‍ തുടരും! വെടിനിര്‍ത്തലിന് ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന് ട്രംപ്; പരിഹാസ്യമെന്നും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇറാന്‍; റഷ്യന്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് സൂചന; അമേരിക്കന്‍ സൈന്യം പിന്മാറുമോ അതോ അടിച്ചമര്‍ത്തുമോ? യുദ്ധം രണ്ടാം മാസത്തിലേക്ക്!

ഇറാനില്‍ നിന്ന് ഉടന്‍ പിന്മാറും

Update: 2026-04-01 15:04 GMT

വാഷിംഗ്ടണ്‍: ഇറാനില്‍ നിന്നുള്ള അമേരിക്കന്‍ സൈനിക പിന്മാറ്റം വളരെ വേഗത്തിലുണ്ടാകുമെന്നും എന്നാല്‍ ആവശ്യമെങ്കില്‍ മിന്നലാക്രമണങ്ങള്‍ക്കായി (Spot Hits) തിരിച്ചുവരുമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. നാറ്റോ (NATO) സഖ്യത്തില്‍ നിന്ന് അമേരിക്കയെ പിന്‍വലിക്കുന്ന കാര്യം താന്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഇറാന്‍ യുദ്ധം എപ്പോള്‍ അവസാനിക്കുമെന്ന് കരുതുന്നു എന്ന റോയിട്ടേഴ്‌സിന്റെ ചോദ്യത്തിന്, 'എനിക്ക് കൃത്യമായ സമയം പറയാനാവില്ല... പക്ഷേ ഞങ്ങള്‍ വളരെ വേഗത്തില്‍ അവിടെ നിന്ന് പുറത്തുകടക്കും,' എന്നായിരുന്നു ട്രംപിന്റെ മറുപടി. മേഖലയിലെ അമേരിക്കന്‍ ഇടപെടലിലൂടെ ഇറാന്‍ ആണവായുധം നിര്‍മ്മിക്കില്ലെന്ന് ഉറപ്പാക്കിയതായി ട്രംപ് അവകാശപ്പെട്ടു. 'അവര്‍ക്ക് ഇനി ആണവായുധം ഉണ്ടാവില്ല, കാരണം അതിനുള്ള ശേഷി അവര്‍ക്ക് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നു. ഞാന്‍ എല്ലാവരെയും കൂട്ടി അവിടെ നിന്ന് മടങ്ങും. ഇനി എപ്പോഴെങ്കിലും ആവശ്യമായി വന്നാല്‍ 'സ്‌പോട്ട് ഹിറ്റുകള്‍' നടത്താന്‍ ഞങ്ങള്‍ തിരിച്ചുവരും,' ട്രംപ് പറഞ്ഞു.

യുദ്ധത്തിന്റെ നിലവിലെ സാഹചര്യം വിശദീകരിച്ച് അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ട്രംപിന്റെ ഈ പ്രതികരണം പുറത്തുവന്നത്.

ഭീഷണി വേണ്ട, ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍

ഇറാന്റെ പുതിയ പ്രസിഡന്റ് മുന്‍ഗാമികളേക്കാള്‍ 'തീവ്രത കുറഞ്ഞവനും ബുദ്ധിമാനുമാണെന്നും' അദ്ദേഹം വെടിനിര്‍ത്തലിന് ആഗ്രഹിക്കുന്നുണ്ടെന്നും ഡൊണാള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹോര്‍മുസ് കടലിടുക്ക് 'തടസ്സമില്ലാതെ തുറന്നു നല്‍കിയാല്‍' മാത്രമേ വെടിനിര്‍ത്തല്‍ സാധ്യമാകൂ എന്ന നിലപാടിലാണ് ട്രംപ്.

അതേസമയം, ഹോര്‍മുസ് കടലിടുക്കിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന സൂചനയാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി നല്‍കിയത്. കടലിടുക്ക് ഇറാന്റെയും ഒമാന്റെയും പ്രാദേശിക ജലാതിര്‍ത്തിക്കുള്ളിലാണെന്നും അത് തന്ത്രപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങളുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് മാത്രമേ ഈ പാത അടച്ചിട്ടുള്ളൂ. യുദ്ധസമയത്ത് അത് സ്വാഭാവികമാണ്. ഞങ്ങളുടെ ജലാതിര്‍ത്തി ശത്രുക്കള്‍ക്ക് വാണിജ്യ ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കാന്‍ കഴിയില്ല,' അരഗ്ച്ചി പ്രസ് ടിവിയോട് പറഞ്ഞു. ഇന്‍ഷുറന്‍സ് തുകയിലെ വര്‍ദ്ധനവും സുരക്ഷാ ആശങ്കകളും കാരണം പല കപ്പലുകളും നിലവില്‍ ഈ പാത ഒഴിവാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീഷണിയുടെയും അന്ത്യശാസനത്തിന്റെയും ഭാഷയില്‍ ഇറാനോട് സംസാരിക്കാന്‍ കഴിയില്ലെന്ന് അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. 'സ്വയം പ്രതിരോധിക്കുന്നതിന് ഞങ്ങള്‍ യാതൊരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല,' അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതു മുതല്‍, യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് പറയുന്നതിനൊപ്പം തന്നെ സംഘര്‍ഷം വ്യാപിപ്പിക്കുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കുന്നുണ്ട്. ഇതിനിടെ ആയിരക്കണക്കിന് അധിക അമേരിക്കന്‍ സൈനികര്‍ പശ്ചിമേഷ്യയിലേക്ക് നീങ്ങുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

ട്രംപിന്റെ വാഗ്ദാനങ്ങള്‍ പരിഹാസ്യമെന്ന് ഐആര്‍ജിസി

ഹോര്‍മുസ് കടലിടുക്ക് തങ്ങളുടെ 'പൂര്‍ണ്ണവും നിര്‍ണ്ണായകവുമായ നിയന്ത്രണത്തില്‍' തുടരുമെന്ന് ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) വ്യക്തമാക്കി. തന്ത്രപ്രധാനമായ ഈ സമുദ്രപാത തുറന്നുനല്‍കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളെ 'പരിഹാസ്യമായ പ്രകടനം' എന്ന് വിശേഷിപ്പിച്ചാണ് ഇറാന്‍ തള്ളിക്കളഞ്ഞത്.

ഇറാന്‍ ഔദ്യോഗിക ടെലിവിഷനിലൂടെ പുറത്തുവിട്ട ശക്തമായ പ്രസ്താവനയില്‍, കടലിടുക്കിലെ സാഹചര്യം തങ്ങളുടെ നാവികസേനയുടെ ഉറച്ച നിയന്ത്രണത്തിലാണെന്നും സമ്മര്‍ദ്ദത്തിന് വഴങ്ങിയോ ചര്‍ച്ചകള്‍ നടത്തിയോ ശത്രുക്കള്‍ക്കായി ഇത് തുറന്നുകൊടുക്കില്ലെന്നും ഐആര്‍ജിസി വ്യക്തമാക്കി.

'അമേരിക്കന്‍ പ്രസിഡന്റിന്റെ പരിഹാസ്യമായ പ്രകടനങ്ങള്‍ കണ്ട് ഈ രാഷ്ട്രത്തിന്റെ ശത്രുക്കള്‍ക്കായി ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കില്ല,' പ്രസ്താവനയില്‍ പറയുന്നു.

വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ഇറാന്‍; റഷ്യന്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് സൂചന

ഇറാന്‍ ഭരണകൂടം വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടെന്ന ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ച്ചി തള്ളി. വെടിനിര്‍ത്തലിനായി ടെഹ്റാന്‍ ഒരു നിര്‍ദ്ദേശവും മുന്നോട്ടുവെച്ചിട്ടില്ലെന്നും സമാധാന കരാറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

'ആക്രമണം നടത്തിയവര്‍ ശിക്ഷിക്കപ്പെടുകയും ഇറാന് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുകയും ചെയ്യുന്നത് വരെ യുദ്ധം തുടരും,' അരഗ്ച്ചി വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിന്റെ ഭാവി തീരുമാനിക്കേണ്ടത് ഇറാന്റെയും ഒമാന്റെയും മാത്രം അധികാരമാണെന്നും ബാഹ്യശക്തികള്‍ക്ക് ഇതില്‍ സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയ്യാറാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. റഷ്യയെ ഒരു മധ്യസ്ഥനായി സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഇറാന്റെ പ്രതിനിധി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ആഗോള എണ്ണ വിപണിയുടെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി വാഷിംഗ്ടണും ടെഹ്റാനും നിലപാട് കടുപ്പിച്ചതോടെ മേഖലയില്‍ സംഘര്‍ഷം അതീവ ഗുരുതരമായി തുടരുകയാണ്.

Tags:    

Similar News