'ഇമ്മാനുവല്‍ മാക്രോണ്‍ ഭാര്യയുടെ തല്ലുവാങ്ങുന്നവന്‍; താടിയെല്ലിന് കിട്ടിയ ആ അടിയില്‍ നിന്ന് അദ്ദേഹം ഇനിയും മുക്തനായിട്ടില്ല': 'നാറ്റോ'യോടുള്ള അനിഷ്ടത്തില്‍ ഫ്രഞ്ച് പ്രസിഡന്റിനെ പരസ്യമായി അപമാനിച്ച് ട്രംപ്; വിമാനത്തില്‍ വച്ച് നടന്ന സംഭവം കുത്തിപ്പൊക്കിയത് മാന്യമല്ലാത്ത പ്രവൃത്തിയെന്ന് മാക്രോണ്‍; ഹാനോയിലെ ആ വീഡിയോ വീണ്ടും ചര്‍ച്ചയാക്കി യുഎസ് പ്രസിഡന്റ്

മാക്രോണിനെ പരിഹസിച്ച് ട്രംപ്

Update: 2026-04-02 12:28 GMT

വാഷിങ്ടണ്‍/ പാരീസ്: അമേരിക്കയും നാറ്റോയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ, തന്റെ ദാമ്പത്യജീവിതത്തെ പരിഹസിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ശക്തമായ മറുപടി. ട്രംപിന്റെ പരാമര്‍ശങ്ങള്‍ 'മാന്യമോ നിലവാരമുള്ളതോ' അല്ലെന്ന് മാക്രോണ്‍ വ്യാഴാഴ്ച പ്രതികരിച്ചു.

കഴിഞ്ഞ മെയ് മാസത്തില്‍ വിയറ്റ്‌നാമില്‍ വിമാനത്തില്‍ നിന്നിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ ഫ്രഞ്ച് പ്രഥമ വനിത മാക്രോണിന്റെ മുഖത്ത് അടിക്കുന്നതായി തോന്നിക്കുന്ന വീഡിയോയെ ആസ്പദമാക്കിയായിരുന്നു ട്രംപിന്റെ പരിഹാസം. ബുധനാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ഈസ്റ്റര്‍ വിരുന്നിനിടെയാണ് ട്രംപ് വിവാദ പരാമര്‍ശം നടത്തിയത്. ഇറാനുമായുള്ള യുദ്ധത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ഇത്.

'പിന്നീട് ഞാന്‍ ഫ്രാന്‍സിലെ മാക്രോണിനെ വിളിച്ചു - അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തോട് വളരെ മോശമായാണ് പെരുമാറുന്നത് - താടിയെല്ലിന് കിട്ടിയ ആ അടിയില്‍ നിന്ന് അദ്ദേഹം ഇനിയും മുക്തനായിട്ടില്ല,' ട്രംപ് തമാശരൂപേണ പറഞ്ഞു.




തുടര്‍ന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു: 'ഞാന്‍ പറഞ്ഞു: 'ഇമ്മാനുവല്‍, ഗള്‍ഫ് മേഖലയില്‍ ഞങ്ങള്‍ക്ക് കുറച്ച് സഹായം വേണം. ഞങ്ങള്‍ അവിടെ വില്ലന്മാരെ തകര്‍ക്കുന്നതിലും ബാലിസ്റ്റിക് മിസൈലുകള്‍ വെടിവെച്ചിടുന്നതിലും റെക്കോഡുകള്‍ സൃഷ്ടിക്കുകയാണെങ്കിലും, നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക് ആവശ്യമുണ്ട്... ദയവായി ഉടന്‍ തന്നെ കപ്പലുകള്‍ അയക്കാമോ?''

ഇതിന് മാക്രോണ്‍ നല്‍കിയ മറുപടിയെ ഫ്രഞ്ച് ശൈലി അനുകരിച്ചുകൊണ്ട് ട്രംപ് പരിഹസിച്ചു: 'അല്ലല്ല ഡോണാള്‍ഡ്, എനിക്കത് ചെയ്യാന്‍ കഴിയില്ല, യുദ്ധം ജയിച്ചതിന് ശേഷം ഞങ്ങള്‍ വരാം.'

ഇതിന് താന്‍ നല്‍കിയ മറുപടിയും ട്രംപ് വിവരിച്ചു: 'ഞാന്‍ പറഞ്ഞു: 'ഇല്ലില്ല ഇമ്മാനുവല്‍, യുദ്ധം ജയിച്ചതിന് ശേഷം എനിക്ക് നിങ്ങളുടെ സഹായം ആവശ്യമില്ല'.'

നാറ്റോയെയും മാക്രോണിനെയും പരിഹസിച്ച് ട്രംപ്

'ഞാന്‍ നാറ്റോയെക്കുറിച്ച് പഠിച്ചു - ഒരു വലിയ യുദ്ധം ഉണ്ടായാല്‍ നാറ്റോ അവിടെ ഉണ്ടാകില്ല, വലിയ യുദ്ധം എന്ന് പറഞ്ഞാല്‍ എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുമല്ലോ,' കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാതെ ട്രംപ് പറഞ്ഞു. ട്രംപിന്റെ ഈ പരാമര്‍ശങ്ങള്‍ മാക്രോണിന്റെ വിമര്‍ശകര്‍ ഉള്‍പ്പെടെയുള്ള ഫ്രഞ്ച് രാഷ്ട്രീയക്കാര്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.

'സത്യം പറഞ്ഞാല്‍, ഇത് നിലവാരമില്ലാത്ത പെരുമാറ്റമാണ്,' ഫ്രഞ്ച് പാര്‍ലമെന്റിന്റെ അധോസഭയുടെ പ്രസിഡന്റ് യേല്‍ ബ്രൗണ്‍-പിവെറ്റ് പറഞ്ഞു. 'ലോകത്തിന്റെ ഭാവി സംബന്ധിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ഇറാനിലെ സാഹചര്യം ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിക്കുന്നു, യുദ്ധക്കളത്തില്‍ ആളുകള്‍ മരിക്കുന്നു, അപ്പോഴാണ് മറ്റുള്ളവരെ പരിഹസിച്ചും ചിരിച്ചും ഒരു പ്രസിഡന്റ് ഇരിക്കുന്നത്,' അവര്‍ ഫ്രാന്‍സ് ഇന്‍ഫോയോട് പറഞ്ഞു.

മാക്രോണിന്റെ കടുത്ത രാഷ്ട്രീയ എതിരാളിയായ തീവ്ര ഇടതുപക്ഷ പാര്‍ട്ടിയുടെ കോര്‍ഡിനേറ്റര്‍ മാനുവല്‍ ബോംപാര്‍ഡ് പോലും മാക്രോണിനെ പിന്തുണച്ച് രംഗത്തെത്തി. 'പ്രസിഡന്റുമായി എനിക്ക് എത്രത്തോളം അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെന്ന് നിങ്ങള്‍ക്കറിയാം, എന്നാല്‍ ഡോണള്‍ഡ് ട്രംപ് അദ്ദേഹത്തോടും അദ്ദേഹത്തിന്റെ ഭാര്യയോടും ഇത്തരത്തില്‍ സംസാരിക്കുന്നത് തികച്ചും അസ്വീകാര്യമാണ്,' അദ്ദേഹം ബിഎഫ്എം ടിവിയോട് പ്രതികരിച്ചു.

വിമാനത്തില്‍ വെച്ച് ഭാര്യ മാക്രോണിനെ അടിച്ചോ ?

കഴിഞ്ഞ മെയ് മാസത്തില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഉണ്ടായ തര്‍ക്കത്തിനിടെ ഭാര്യ ബ്രിജിത്ത് മാക്രോണിനെ തള്ളിയതായി അദ്ദേഹത്തിന്റെ ഓഫീസ് സമ്മതിച്ചു. വിമാനത്തിന്റെ വാതില്‍ക്കല്‍ വെച്ച് പ്രഥമ വനിത മാക്രോണിന്റെ മുഖത്ത് തള്ളുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണിത്.

ഹാനോയിയില്‍ വെച്ച് അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി പകര്‍ത്തിയ ഞെട്ടിപ്പിക്കുന്ന വീഡിയോയില്‍, ഫ്രഞ്ച് പ്രസിഡന്റിന്റെ വിമാനവാതില്‍ തുറക്കുമ്പോള്‍ അദ്ദേഹം പുറത്തേക്ക് വരുന്നത് കാണാം. തൊട്ടുപിന്നാലെ ഇടതുവശത്തുനിന്ന് ബ്രിജിത്തിന്റെ കൈകള്‍ ഉയരുകയും ഭര്‍ത്താവിന്റെ മുഖത്ത് ഇരു കൈകളും വെച്ച് ആഞ്ഞുതള്ളുകയും ചെയ്യുന്നു. പെട്ടെന്ന് പതറിപ്പോയെങ്കിലും ഉടന്‍ തന്നെ സ്വയം നിയന്ത്രിച്ച് മാക്രോണ്‍ പുറത്തേക്ക് കൈവീശി കാണിക്കുന്നുണ്ട്. വിമാനത്തിനുള്ളിലായതിനാല്‍ ബ്രിജിത്തിന്റെ മുഖഭാവമോ ശരീരഭാഷയോ കാണാന്‍ സാധ്യമല്ല. തുടര്‍ന്ന് ഗോവണിയിലൂടെ താഴേക്ക് ഇറങ്ങിയ ഇരുവരെയും വിയറ്റ്‌നാം ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. എന്നാല്‍ മാക്രോണ്‍ നല്‍കിയ കൈ പിടിക്കാന്‍ ബ്രിജിത്ത് തയ്യാറായില്ല.



ആദ്യം ഈ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് മാക്രോണിന്റെ ഓഫീസ് വാദിച്ചെങ്കിലും പിന്നീട് അത് യഥാര്‍ത്ഥമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ദമ്പതികള്‍ക്കിടയിലുണ്ടാകുന്ന ഒരു സാധാരണ 'പിണക്കം' മാത്രമാണിതെന്ന് പ്രസിഡന്റുമായി അടുത്ത വൃത്തങ്ങള്‍ വിശദീകരിച്ചു. 2007 മുതല്‍ വിവാഹിതരായ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി എന്ന വാര്‍ത്ത എലിസി കൊട്ടാരം വക്താവ് തള്ളി. 'യാത്ര തുടങ്ങുന്നതിന് മുമ്പ് പ്രസിഡന്റും ഭാര്യയും തമാശ പറഞ്ഞ് ചിരിക്കുകയായിരുന്നു. അതൊരു ആത്മബന്ധത്തിന്റെ നിമിഷമായിരുന്നു,' വക്താവ് പറഞ്ഞു.



റഷ്യന്‍ അനുകൂല അക്കൗണ്ടുകളാണ് ഈ സംഭവത്തെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നതെന്നും ഇത് ദമ്പതികള്‍ക്കിടയിലെ സ്‌നേഹപ്രകടനമാണെന്നും മാക്രോണിന്റെ സംഘത്തിലുള്ള മറ്റൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നിരുന്നാലും, ഫ്രഞ്ച് പ്രസിഡന്റിനെതിരെ നില്‍ക്കുന്ന സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചു വരികയാണ്.

Tags:    

Similar News