യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസ്; മൊഴിമാറ്റി രണ്ട് സാക്ഷികള്‍; എംഎല്‍എയുടെ മകന്‍ കനിവ് കഞ്ചാവ് ഉപയോഗിക്കുന്നത് തങ്ങള്‍ കണ്ടില്ലെന്ന് തകഴി സ്വദേശികള്‍; കനിവിനെ കഞ്ചാവ് കേസില്‍ നിന്നും ഒഴിവാക്കും

യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസ്

Update: 2025-03-03 07:08 GMT

ആലപ്പുഴ: യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കേസ് ഇല്ലാതാകുന്നു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയെന്ന റിപ്പോര്‍ട്ടിന് പിനനാലെ കഞ്ചാവ് കേസിലെ പ്രതികളും മൊഴിമാറ്റി. തകഴി സ്വദേശികളായ രണ്ട് സാക്ഷികളാണ് മൊഴി മാറ്റിയത്. എംഎല്‍എയുടെ മകന്‍ കനിവ് കഞ്ചാവ് ഉപയോഗിക്കുന്നത് തങ്ങള്‍ കണ്ടില്ലെന്നാണ് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ മുന്‍പാകെ ഇവര്‍ പുതിയ മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം അന്വേഷണ റിപ്പോര്‍ട്ട് എക്‌സൈസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു.

അതേ സമയം പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവിനെ കഞ്ചാവ് കേസില്‍ നിന്നും ഒഴിവാക്കും. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കനിവ് അടക്കം ഒമ്പത് പേരെയായിരുന്നു കേസില്‍ പ്രതി ചേര്‍ത്തത്. പ്രതിഭ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

അതേസമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന കുട്ടനാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയരാജനെതിരെ നടപടിയുണ്ടാകും. ഡിസംബര്‍ 28-നാണ് തകഴിയില്‍ നിന്ന് എംഎല്‍എയുടെ മകന്‍ കനിവ് അടക്കം ഒന്‍പതുപേരെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വെച്ചതിനുമാണ് കനിവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സംഘത്തില്‍ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും എഫ്ഐആറില്‍ പറഞ്ഞിരുന്നു.

എന്നാല്‍ കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തത് മെഡിക്കല്‍ പരിശോധന ഇല്ലാതെയാണെന്നും മകനെ എക്സൈസ് സംഘം ദേഹോപദ്രവം ചെയ്തതിനാല്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും എംഎല്‍എ മൊഴി നല്‍കിയിരുന്നു. നേരത്തെ മകന്‍ കഞ്ചാവുമായി പിടിയിലായെന്ന വാര്‍ത്ത പുറത്തുവന്നതോട മകന്‍ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും വ്യാജ വാര്‍ത്തയാണെന്നുമുള്ള വാദവുമായി യു പ്രതിഭ പരസ്യമായി രംഗത്തെത്തി. പിന്നാലെ കേസിന്റെ എഫ്‌ഐആര്‍ ഉള്‍പ്പടെ പുറത്ത് വന്നതോടെ വിവാദം രൂക്ഷമായി. നിയമസഭയിലും സിപിഎം ജില്ലാ സമ്മേളനത്തിലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ യു പ്രതിഭ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു.

തുടര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഭ എംഎല്‍എ മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും എക്‌സൈസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയുണ്ടായി. എക്‌സൈസ് ഉദ്യോഗസ്ഥരുടെ നടപടികളില്‍ വീഴ്ച സംഭവിച്ചുവെന്നും വൈദ്യ പരിശോധന നടത്തിയില്ലെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പ്രതിഭയുടെ മകനടക്കം 7 പേര്‍ക്കെതിരെ കേസ് നില നില്‍ക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതികളില്‍ കഞ്ചാവ് കണ്ടെടുത്ത രണ്ട് പേര്‍ക്കെതിരെ മാത്രമേ കേസ് നില നില്‍ക്കൂ. കനിവ് കഞ്ചാവ് വലിച്ചതിന് സാക്ഷികളില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

Tags:    

Similar News