എക്‌സൈസിന്റെ നടപടി ക്രമങ്ങളില്‍ വീഴ്ച്ച; വൈദ്യ പരിശോധന നടത്തിയില്ല; കഞ്ചാവ് കണ്ടെടുത്ത രണ്ട് പേര്‍ക്കെതിരെ മാത്രമേ കേസ് നില നില്‍ക്കൂ; കഞ്ചാവ് വലിച്ചതിന്റ അവശിഷ്ടങ്ങള്‍ കണ്ടെത്തിയല്ല; യു. പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

യു. പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Update: 2025-03-01 09:09 GMT

ആലപ്പുഴ: കായംകുളം എംഎല്‍എ യു. പ്രതിഭയുടെ മകന്‍ കനിവ് പ്രതിയായ കഞ്ചാവ് കേസില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ നടപടികളില്‍ വീഴ്ച സംഭവിച്ചുവെന്നും വൈദ്യ പരിശോധന നടത്തിയില്ലെന്നും റിപ്പോര്‍ട്ട്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഭ എംഎല്‍എ നല്‍കിയ പരാതിയിലാണ് അസി.എക്‌സൈസ് കമ്മീഷണര്‍ എസ് അശോക് കുമാര്‍ സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

പ്രതിഭയുടെ മകനടക്കം 7 പേര്‍ക്കെതിരെ കേസ് നില നില്‍ക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതികളില്‍ കഞ്ചാവ് കണ്ടെടുത്ത രണ്ട് പേര്‍ക്കെതിരെ മാത്രമേ കേസ് നില നില്‍ക്കൂ. കനിവ് കഞ്ചാവ് വലിച്ചതിന് സാക്ഷികളില്ല. ഉദ്യോഗസ്ഥരും കനിവ് വലിക്കുന്നത് കണ്ടിട്ടില്ല. ശ്വാസത്തില്‍ നിന്ന് കഞ്ചാവിന്റെ ഗന്ധം വന്നുവെന്ന് മാത്രമാണ് പറയുന്നത്.

7 പേര്‍ക്കെതിരെ കേസെടുക്കാന്‍ ഇത് മതിയാവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. തീപ്പെട്ടിയോ കഞ്ചാവ് വലിച്ചതിന്റ അവശിഷ്ടമോ കണ്ടെത്തിയിട്ടില്ല. രക്തം, മുടി, നഖം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് കഞ്ചാവ് വലിച്ചോ എന്ന് പരിശോധിക്കേണ്ടിയിരുന്നു. ഒരു പരിശോധനയും നടത്തിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശുപാര്‍ശ റിപ്പോര്‍ട്ടില്‍ ഇല്ല. റിപ്പോര്‍ട്ട് പരിഗണിച്ച് തുടര്‍ നടപടി എടുക്കേണ്ടത് എക്‌സൈസ് കമ്മീഷണറാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കുട്ടനാട് എക്‌സൈസ് സിഐ ജയരാജ്, റേഞ്ച് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ എന്നിവരുടെയും സംഘത്തിലുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തിരുന്നു.

ഡിസംബര്‍ 28നാണ് യു പ്രതിഭയുടെ മകന്‍ കനിവ് അടക്കം 9 പേരെ തകഴിയില്‍ നിന്ന് കഞ്ചാവ് കേസില്‍ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും മകനെ ഉപദ്രവിച്ചുവെന്നും ഉള്‍പ്പെടെ ആരോപിച്ചാണ് യു പ്രതിഭ പരാതി നല്‍കിയത്. മകനെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ ഗുരുതര ആരോപണമാണ് പ്രതിഭ ഉന്നയിച്ചത്.

കഞ്ചാവു പിടിച്ചത് ഒന്നുംരണ്ടും പ്രതികളുടെ പക്കല്‍നിന്നാണ്. മകനില്‍നിന്നു കഞ്ചാവു കിട്ടാഞ്ഞിട്ടും സ്റ്റേഷനില്‍ തടഞ്ഞുവെച്ചെന്നും പ്രതിയാക്കിയെന്നും മൊഴി നല്‍കിയെന്നാണു വിവരം. പ്രതിഭയുടെ വാദങ്ങളെ ശരിവെക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്.

Tags:    

Similar News