ആദ്യ ഭാര്യയുടേത് ദുരൂഹ മരണം; ആദ്യ ഭാര്യയുടെ അസ്വാഭാവിക മരണത്തിന് ശേഷം അന്ന് താസിച്ചിരുന്ന വീടിന് എതിര്‍ഭാഗത്തെ കോത്താരി മാന്‍ഷന്‍ അപ്പാര്‍ട്‌മെന്റിലെ ഫ്‌ലാറ്റിലേക്ക് മാറിയതോടെ നല്ല കാലം വന്നു; വന്‍കിട പലിശ ഇടപാടുകള്‍ നടത്തുമ്പോഴും പരിചയക്കാരില്‍ നിന്നു ചെറു തുകകള്‍ കടം വാങ്ങും; ആരാണ് ഉണ്ണികൃഷ്ണന്‍ പോറ്റി?

Update: 2025-10-27 02:17 GMT

ബംഗളൂരു: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ആദ്യ ഭാര്യയുടെ ദുരൂഹ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന തുടരും. എല്ലാവരോടും ശാന്തമായും സരസമായുമാണു സംസാരിച്ചിരുന്നത്. ശ്രീരാംപുരയിലായിരുന്നു താമസം. 20 വര്‍ഷമായി സ്വന്തം നാടു പോലെയാണ് ഈ സ്ഥലം പോറ്റിയ്ക്ക്. ആദ്യ ഭാര്യയുടെ അസ്വാഭാവിക മരണത്തെ തുടര്‍ന്നാണ് താസിച്ചിരുന്ന വീടിന് എതിര്‍ഭാഗത്തെ കോത്താരി മാന്‍ഷന്‍ അപ്പാര്‍ട്‌മെന്റിലെ ഫ്‌ലാറ്റിലേക്ക് 2004ല്‍ പോറ്റി മാറിയത്. തുടര്‍ന്നായിരുന്നു രണ്ടാം വിവാഹം. ആദ്യഭാര്യയുടെ മരണത്തോടെ പോറ്റി ശ്രീരാംപുര ക്ഷേത്രത്തില്‍ നിന്നും ജോലി പോയി. ഈ മരണത്തിലെ വിവാദങ്ങളാണ് ഇതിന് കാരണമെന്ന് സൂചനയുണ്ട്.

007 മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. തന്റെ കാലം മുതല്‍ അല്ല. 2007ന് മുമ്പ് ബെംഗളൂരു ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ തന്ത്രി ആരാണെന്ന് അന്വേഷിച്ചു നോക്കണമെന്നും തന്ത്രിയെ ഉന്നം വെച്ച് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ വിമര്‍ശിച്ചിരുന്നു. തിരുവനന്തപുരം കാരേറ്റ് സ്വദേശിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. ആരാണ് ശബരിമലിയലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഗോഡ് ഫാദര്‍ എന്ന ചര്‍ച്ച പല തലത്തില്‍ നടക്കുന്നുണ്ട്. ഇതിനിടെയാണ് ജലഹള്ളിയിലേക്ക് പത്മകുമാര്‍ വിരല്‍ ചൂണ്ടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തന്ത്രിയില്‍ വ്യക്തത വരുന്നത്. ജലഹള്ളി അയ്യപ്പക്ഷേത്രത്തിലെ തന്ത്രി കണ്ഠരര് രാജീവര് ആണ്. അതായത് രാജീവര് എന്ന തന്ത്രിയ്ക്കെതിരെയാണ് പത്മകുമാര്‍ ആരോപണം ഉന്നയിക്കുന്നതെന്നതാണ് സൂചന. എന്നാല്‍ തന്ത്രി വഴിയാണ് ശബരിമലയില്‍ എത്തിയതെങ്കിലും അതുക്കും മേലെ ഉണ്ണികൃഷ്ണന്‍ പോറ്റി വളര്‍ന്നു. തട്ടിപ്പുകളില്‍ തന്ത്രിക്ക് പങ്കില്ലെന്നാണ് അന്വേഷണ സംഘം പറയുന്നതും.

ജലഹള്ളി അയ്യപ്പക്ഷേത്രത്തിന്റെ വെബ് സൈറ്റില്‍ രാജീവര് ആണ് തന്ത്രിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 2007ലും കണ്ഠരര് രാജീവര് ആയിരുന്നു തന്ത്രി എന്നാണ് ലഭ്യമായ വിവരം. ആലപ്പുഴയിലെ കീഴ് ശാന്തിയുടെ സഹായിയായാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി 2007ല്‍ ശബരിമലയില്‍ എത്തിയത്. ജലഹള്ളിയിലെ മുന്‍ ശാന്തിക്കാരനാണ് ഉണ്ണികൃഷ്ണ്‍ പോറ്റിയെന്നതും വസ്തുതയാണ്. അപ്പോഴും താമസിച്ചിരുന്നത് ശ്രീരാംപുരയിലാണ്. പോറ്റിയുടെ സ്വര്‍ണ, ഭൂമി ഇടപാടുകളെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ശ്രീരാംപുര നിവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. വന്‍കിട പലിശ ഇടപാടുകള്‍ നടത്തുമ്പോഴും പരിചയക്കാരില്‍ നിന്നു ചെറു തുകകള്‍ കടം വാങ്ങുന്ന പ്രകൃതക്കാരനായിരുന്നു പോറ്റി.

ശബരിമലയില്‍ കീഴ്ശാന്തിയുടെ പരികര്‍മിയായതിന്റെ മേല്‍വിലാസം പോറ്റി ഗുണകരമാക്കി മാറ്റി. രണ്ടാം ശബരിമല എന്നറിയപ്പെടുന്ന ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിലില്‍ സ്വര്‍ണം പൂശിയതും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ ചെന്നൈ സ്മാര്‍ട് ക്രിയേഷന്‍സിലായിരുന്നു. 2019 മാര്‍ച്ചില്‍ ശബരിമല ശ്രീകോവിലിന്റെ വാതിലില്‍ സ്വര്‍ണം പൂശി സമര്‍പ്പിച്ച ശേഷമായിരുന്നു ഇത്. ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവില്‍ കോടികളുടെ ഭൂമി ഇടപാട് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ടെത്തിയിട്ടുണ്ട്. ഫ്‌ലാറ്റുകളും ഭൂമിയും വാങ്ങിക്കൂട്ടിയതിന്റെ രേഖകള്‍ എസ്‌ഐടി പിടിച്ചെടുത്തു. ബെംഗളൂരുവിനു പുറമേ ചെന്നൈയിലെ സ്ഥാപനമായ സ്മാര്‍ട് ക്രിയേഷന്‍സിലും എസ്‌ഐടി പരിശോധന നടത്തി. ഇവിടെവച്ചാണ് സ്വര്‍ണപാളികളിലെ സ്വര്‍ണം വേര്‍തിരിച്ചത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിലെ വീട്ടില്‍നിന്ന് ആഭരണങ്ങള്‍ കണ്ടെടുത്തിയിരുന്നു. നിരവധി നിക്ഷേപം പോറ്റി നടത്തി. സ്വന്തം പേരിലും പങ്കാളിയായ രമേശ് റാവുവിന്റെയും ഭാര്യയുടെയും പേരില്‍ ഭൂമിയും കെട്ടിടവും വാങ്ങിയെന്നും പലിശ ഇടപാടുകള്‍ നടത്തിയെന്നും എസ്‌ഐടി കണ്ടെത്തി. ഉണ്ണിക്കൃഷ്ണന്‍ പോറ്റി ദ്വാരപാലക ശില്‍പങ്ങളില്‍ നിന്നു കവര്‍ന്നതെന്നു കരുതുന്ന 400 ഗ്രാം സ്വര്‍ണം കര്‍ണാടക ബെള്ളാരിയിലെ ജ്വല്ലറിയില്‍നിന്ന് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. ഇയാളുടെ ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ നിന്നു 176 ഗ്രാം സ്വര്‍ണാഭരണങ്ങളും വസ്തുവകകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ബെള്ളാരിയിലെ റൊഡ്ഡാം ജ്യുവല്‍സ് ഉടമ ഗോവര്‍ധനു സ്വര്‍ണം വിറ്റെന്ന പോറ്റിയുടെ മൊഴിയെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു 400 ഗ്രാം സ്വര്‍ണക്കട്ടികള്‍ കണ്ടെത്തിയത്.

Tags:    

Similar News