ട്രംപ് തിരിച്ചയച്ച ഇന്ത്യക്കാരില്‍ ഏറെയും പഞ്ചാബില്‍നിന്നുള്ളവര്‍; സി-17 സൈനിക വിമാനം നാളെ പറന്നിറങ്ങുക അമൃത്സറില്‍; രാജ്യത്ത് തിരിച്ചെത്തിക്കുന്നത് 205 പേരെ; അനധികൃത കുടിയേറ്റത്തിന് സഹായിച്ചവരെ തിരിച്ചറിയേണ്ടതുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍
ട്രംപ് തിരിച്ചയച്ച ഇന്ത്യക്കാരില്‍ ഏറെയും പഞ്ചാബില്‍നിന്നുള്ളവര്‍
ന്യൂയോര്‍ക്ക്: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം പിടികൂടി തിരിച്ചയച്ച 205 ഇന്ത്യക്കാരില്‍ ഏറെയും പഞ്ചാബില്‍നിന്നുള്ളവരാണെന്നാണ് സൂചന. അമൃത്സര്‍ വിമാനത്താവളത്തിലായിരിക്കും യു എസ് സൈനിക വിമാനം ഇറങ്ങുക. ബുധനാഴ്ച വിമാനം ഇന്ത്യയില്‍ പറന്നിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സി-17 സൈനിക വിമാനത്തിലാണ് ഇന്ത്യക്കാരെ തിരിച്ചയച്ചത്. ടെക്സാസിലെ സാന്‍ അന്റോണിയെ വിമാനത്താവളത്തില്‍നിന്നാണ് വിമാനം പറന്നുയര്‍ന്നത്. ഇന്ത്യയില്‍ ഇറങ്ങുന്നതിന് മുമ്പ് ജര്‍മനിയിലെ റാംസ്റ്റെയിനില്‍ വിമാനം ഇന്ധനം നിറയ്ക്കാന്‍ നിര്‍ത്തും.
ഇന്ത്യയില്‍ ഇറങ്ങിയ ഉടന്‍ വിമാനത്തിലുള്ളവരുടെ വിവരങ്ങള്‍ വിശദമായി പരിശോധിക്കും. ഇന്ത്യയില്‍ നിന്നും യു എസിലേക്ക് കുടിയേറിയവര്‍ തന്നെയാണോ ഇവരെന്ന് തിരിച്ചറിയാനാണ് പരിശോധന. അനധികൃത കുടിയേറ്റത്തിന് സഹായിച്ചവരേയും തിരിച്ചറിയേണ്ടതുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ഇന്ത്യക്കാരടക്കം 5,000-ഓളം അനധികൃതകുടിയേറ്റക്കാരെയാണ് അമേരിക്ക ആദ്യഘട്ടത്തില്‍ തിരിച്ചയയ്ക്കുന്നത്. ഗ്വാട്ടിമല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കാണ് ഇത്രയും പേരെ തിരിച്ചയച്ചത്. യു.എസിലടക്കം അടക്കം ലോകത്ത് എവിടെയായാലും അനധികൃതമായി താമസിക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു ഇതിനോട് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം. 18,000-ഓളം പേര്‍ തിരിച്ചയക്കല്‍ ഭീഷണി നേരിടുന്നുണ്ടെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടുചെയ്യുന്നത്.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് ഭരണകൂടം തയാറെടുക്കുന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. എന്നാല്‍, 7.25 ലക്ഷം ഇന്ത്യക്കാര്‍ അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്നാണ് സൂചനകള്‍.
അമേരിക്കയിലെ അനധികൃതമായി കുടിയേറി പാര്‍ത്തവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. യു.എസില്‍ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തുന്നവരുടെ കൃത്യമായ എണ്ണം ഇതുവരെയും ലഭ്യമായിട്ടില്ലെന്നും ആ വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നുമാണ് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ മുമ്പ് പറഞ്ഞത്. സാധുവായ രേഖകളില്ലാതെ അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചെത്തുന്നതില്‍ തടസ്സമില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.
അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ കാര്യത്തില്‍ ഉചിതമായത് ചെയ്യുമെന്നാണ് നരേന്ദ്ര മോദി നിലപാട് എടുത്തിട്ടുള്ളതെന്നാണ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് അനധികൃതമായി കുടിയേറിയ ആളുകളുമായുള്ള വിമാനം ഇതിനോടകം തന്നെ പുറപ്പെട്ടുകഴിഞ്ഞു. അമേരിക്കയില്‍ നിന്ന് യാത്രാസമയം ഏറ്റവും കൂടുതല്‍ വേണ്ട രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് തിരിച്ചെത്തിയതിന് ശേഷം ആദ്യമായാണ് ഇന്ത്യക്കാരെ നാടുകടത്തുന്നത്. അനധികൃത കുടിയേറ്റം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായും യു.എസ്. പ്രതിനിധികള്‍ സംസാരിച്ചിരുന്നു.
അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന നടപടി സുഗമമാക്കുന്നതിനായി ട്രംപ് ഭരണകൂടം യു.എസ്.സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി യു.എസ്-മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കുടിയേറ്റക്കാരെ നാടുകടത്താന്‍ സൈനിക വിമാനങ്ങള്‍ അയയ്ക്കുകയും അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ സൈനിക താവളങ്ങള്‍ തുറക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈമാസം യു.എസ് സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 12, 13 തീയതികളിലാകും സന്ദര്‍ശനമെന്നാണ് പുറത്തുവരുന്ന വിവരം. വൈറ്റ്ഹൗസില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഫ്രാന്‍സില്‍ 10, 11 തീയതികളില്‍ നടക്കുന്ന എ.ഐ (നിര്‍മിത ബുദ്ധി) ഉച്ചകോടിക്കു ശേഷമായിരിക്കും മോദി അമേരിക്കയിലേക്ക് പോകുക. ഇരു നേതാക്കളും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷം ഫെബ്രുവരി 12-ന് വൈകുന്നേരമാണ് മോദി അമേരിക്കയിലെത്തുക. രണ്ട് ദിവസം അവിടെ തങ്ങുന്ന മോദിക്ക് വൈറ്റ്ഹൗസ് സന്ദര്‍ശനമടക്കം മറ്റ് ഔദ്യോഗിക പരിപാടികളുമുണ്ട്. മോദിക്ക് വൈറ്റ് ഹൗസില്‍ അത്താഴവിരുന്നൊരുക്കുമെന്നും സൂചനയുണ്ട്. അനധികൃത കുടിയേറ്റ വിഷയമടക്കമുള്ളവ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. വിഷയത്തില്‍ നരേന്ദ്രമോദി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്നത്.