വിഎസ് പറഞ്ഞ അതേ കാര്യം കുഞ്ഞികൃഷ്ണനും പറയുന്നു! കൊലയാളി കുടുംബങ്ങളെ എന്തിന് സംരക്ഷിക്കണം? പയ്യന്നൂരില്‍ ആവേശമായി പുസ്തകപ്രകാശനം; വെല്ലുവിളികളെ അതിജീവിച്ച് കുഞ്ഞികൃഷ്ണന്‍; അശ്ലീല സന്ദേശങ്ങള്‍ അയച്ച് തേജോവധം ചെയ്യാന്‍ ശ്രമം; രക്തസാക്ഷി ഫണ്ട് വെട്ടിപ്പില്‍ ഇനി കേള്‍ക്കേണ്ടത് സിപിഎമ്മിന്റെ കണക്ക്
പയ്യന്നൂരില്‍ ആവേശമായി പുസ്തകപ്രകാശനം
പയ്യന്നൂര്‍ : രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉള്‍പ്പെടെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന തലക്കെട്ടിലെഴുതിയ പുസ്തകമാണ് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ പ്രകാശനം ചെയ്തത്.
മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഐ ടി ഉപദേഷ്ടാവും രാഷ്ട്രീയ നിരീക്ഷകനുമായ ജോസഫ് സി മാത്യുവാണ് എം.എന്‍ വിജയന്റെ മകനും എഴുത്തുകാരനുമായ വി.എസ് അനില്‍ കുമാറിന് നല്‍കി പുസ്തകം പ്രകാശനം ചെയ്തത്. സി.പി.എമ്മിന്റെ എതിര്‍പ്പിനെ മറികടന്ന്
ചടങ്ങില്‍ പങ്കെടുക്കാന്‍ വലിയ ജനാവലിയാണ് എത്തിയത്.
നിരവധി പേര്‍ വേദിയിലെത്തി വി. കുഞ്ഞികൃഷ്ണന് കൈകൊടുക്കുകയും അഭിനന്ദിക്കുകയും ചെയ്തു. സദസിലിരിക്കുന്നവര്‍ ഇന്‍ക്വിലാബ് വിളിക്കുന്നതിനിടെയാണ് പുസ്തക പ്രകാശന ചടങ്ങ് നടത്തിയത്. പുസ്തക പ്രകാശന ചടങ്ങ് മാറ്റിവെച്ചു എന്ന് നവ മാധ്യമങ്ങളിലൂടെ പ്രചാരണം ഉണ്ടായതായി വി കുഞ്ഞികൃഷ്ണന്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.
'എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. സദസിന് മുന്നില്‍ പറയാന്‍ പറ്റാത്ത അശ്ലീല സന്ദേശങ്ങള്‍ തുടര്‍ച്ചയായി വാട്‌സ്ആപ്പിലൂടെ വന്നു. വ്യക്തിപരമായി തേജോവധം ചെയ്യുന്ന കാര്യങ്ങളിലേക്ക് കടക്കുകയാണെന്നും ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ പുതിയ കാലത്തും നടപ്പാക്കാനുള്ള ശ്രമമാണെന്നും' കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
അതേസമയം, വിഎസ് പറഞ്ഞതിന് സമാനമായ കാര്യങ്ങളാണ് കുഞ്ഞികൃഷ്ണനും പറയുന്നതെന്ന് ജോസഫ് സി മാത്യു പ്രകാശനം ചെയ്തതിനു ശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. സത്യത്തിനൊപ്പം നില്‍ക്കുന്നതിന്റെ പേരിലാണ് വിഎസ് പോളിറ്റ് ബ്യുറോയ്ക്ക് പുറത്തായത്. എന്നാണ് കമ്മ്യൂണിസവും സത്യവും രണ്ടായതെന്ന് ജോസഫ് സി മാത്യു ചോദിച്ചു. പാര്‍ട്ടി തള്ളിപ്പറഞ്ഞ കൊലയാളികളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത എങ്ങനെയാണു പാര്‍ട്ടിക്ക് വരുന്നതെന്നും ചോദിച്ചു.
സിപിഎം പ്രവര്‍ത്തകര്‍ പുസ്തക പ്രകാശന ചടങ്ങ് അലങ്കോലമാക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് വി കുഞ്ഞികൃഷ്ണന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പുസ്തക പ്രകാശന ചടങ്ങിന് വലിയ സുരക്ഷ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഏര്‍പ്പെടുത്തിയിരുന്നു.
രണ്ടുദിവസമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉള്‍പ്പെടെ വി കുഞ്ഞിക്കൃഷ്ണന് എതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. പയ്യന്നൂരില്‍, വികസന മുന്നേറ്റ ജാഥയുടെ സ്വീകരണസമ്മേളനത്തില്‍ പ്രസംഗിക്കവെ കുഞ്ഞികൃഷ്ണന്റെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൂട്ടയിലാണെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലുടെയും വി. കുഞ്ഞികൃഷ്ണനെ തിരെ അതിശക്തമായ എതിര്‍പ്പാണ് സി.പി.എം സൈബര്‍ പോരാളികള്‍ ഉയര്‍ത്തിയത്.
ജാഗ്രത പയ്യന്നൂരാണ് പുസ്തക പ്രകാശ ചടങ്ങ് നടത്തിയത്. 100 പേജുള്ള പുസ്തകം വി. കുഞ്ഞികൃഷ്ണന്‍ തന്നെയാണ് സ്വന്തം ചെലവില്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചത്. അതില്‍ ഏരിയാ കമ്മിറ്റിയെന്ന അധ്യായത്തിലാണ് രക്തസാക്ഷി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളുള്ളത്. രക്തസാക്ഷി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇറങ്ങിയതിനുശേഷം കണക്കുകള്‍ വിശദീകരിക്കാനാണ് സി.പി.എം തീരുമാനം. ഈ കാര്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെ കണക്ക് മാധ്യങ്ങളെ അറിയിക്കേണ്ടതില്ലെന്നാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നത്. ഈ കാര്യം വിവാദമായപ്പോള്‍ സംസ്ഥാനനേതൃത്വം തിരുത്തുകയായിരുന്നു..
ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിലും ധനരാജ് ഫണ്ടിലും മാത്രമായി പാര്‍ട്ടിക്ക് നഷ്ടമായത് 91.22 ലക്ഷം രൂപയാണെന്നാണ് വി.കുഞ്ഞിക്ക്യഷ്ണന്‍ തന്റെ പുസ്തകത്തിലൂടെ വെളിപ്പെടു ത്തുന്നത്. ഇത്രയും അപഹരിക്കപ്പെട്ടപ്പോഴാണ് പാര്‍ട്ടിയുടെ ഒരു പൈസ പോലും ആരും അപഹരിച്ചിട്ടില്ലെന്ന് നേതൃത്വം പറയുന്നതെന്നും കുഞ്ഞിക്കൃഷ്ണന്‍ 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ധനരാജ് രക്തസാക്ഷി ഫണ്ടില്‍ യഥാര്‍ഥത്തില്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടത് 86.58 ലക്ഷം രൂപ യാണ്. 46.58 ലക്ഷം രൂപ ബാക്കി വേണ്ടിടത്താണ് 40 ലക്ഷം രൂപ ഏരിയാ കമ്മിറ്റി ഓഫീസ് കെട്ടിട നിര്‍മാണത്തിന് നല്‍കിയ തെന്നും ഏരിയാ കമ്മിറ്റി അത് തിരികെ നല്‍കണമെന്നും ജില്ലാ കമ്മിറ്റി പറഞ്ഞത്.ആ 46.58 ലക്ഷം രൂപ ഇല്ലെന്ന് മാത്രമല്ല 40 ലക്ഷം ബാധ്യത കൂടി ചേര്‍ത്തതാണ് പാര്‍ട്ടിക്ക് നഷ്ടമായതെന്ന് കുഞ്ഞിക്കൃഷ്ണന്‍ പറയുന്നു.
കേസ് നടത്തിപ്പിന് വേണ്ടിക്കൂടിയാണ് ഫണ്ട് പിരിച്ചത്. എന്നാല്‍ പാര്‍ട്ടി കണക്ക് പ്രകാരം 27,762 രൂപ മാത്രമാണ് ബാക്കി. കേസ് നടത്തണമെങ്കില്‍ ഫണ്ട് വേറെ കണ്ടെത്തണമെന്ന് കുഞ്ഞിക്കൃഷ്ണന്‍ പുസ്തകത്തില്‍ പറയുന്നു. ഇതൊക്കെ ചേര്‍ത്തതാണ് താന്‍ പരാതി നല്‍കിയത്. ഇതൊരു കൂട്ടക്കവര്‍ച്ചയാണ്. പാര്‍ട്ടിയെ സംരക്ഷിക്കണോ അതോ നേതാവിനെ സംരക്ഷിക്കണോയെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ തന്റെ മന:സാക്ഷി പറഞ്ഞത് പാര്‍ട്ടിയെ സംരക്ഷിക്കാനാണെന്നും അതാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്നും വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.
