പി.എം ശ്രീ ഒപ്പിട്ടതുകൊണ്ട് കേന്ദ്ര സിലബസ് പഠിപ്പിക്കുമെന്ന് കരുതേണ്ട; കേരളം പഠിപ്പിക്കുന്നത് ഗാന്ധി ഘാതകന്‍ ഗോഡ്‌സെ എന്ന് തന്നെ; കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ പദ്ധതിയുമുണ്ട്; കെ. സുരേന്ദ്രന്റേത് രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ള വ്യാജപ്രചാരണം; വി ശിവന്‍കുട്ടിയുടെ മറുപടി
പി.എം ശ്രീ ഒപ്പിട്ടതുകൊണ്ട് കേന്ദ്ര സിലബസ് പഠിപ്പിക്കുമെന്ന് കരുതേണ്ട
തിരുവനന്തപുരം: കേരളത്തിലെ പാഠ്യപദ്ധതിയില്‍ ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തുമെന്ന ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവനക്ക് മറുപടിയുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ള വ്യാജപ്രചാരണം മാത്രമാണിതെന്ന് മന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബി.ജെ.പി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധ പ്രസ്താവനകള്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ പി.എം. ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാന്‍ വേണ്ടിയാണ്.
അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്ര സര്‍ക്കാരിന് അടിയറ വെക്കാനല്ല. പി.എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തില്‍ പഠിപ്പിക്കുമെന്ന് കരുതേണ്ട. കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ട് -മന്ത്രി പറഞ്ഞു.
ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വര്‍ഗീയവല്‍ക്കരിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ല. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ വധിച്ചത് നാഥുറാം വിനായക് ഗോഡ്‌സെ ആണെന്ന ചരിത്ര സത്യം കേരളത്തിലെ പാഠപുസ്തകങ്ങളില്‍നിന്ന് ആര്‍ക്കും മായ്ക്കാന്‍ കഴിയില്ല. കേരള സിലബസിന്റെ അടിസ്ഥാനത്തില്‍, ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ചുള്ള വിദ്യാഭ്യാസം തന്നെയാകും കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ തുടര്‍ന്നും നല്‍കുക.
സുരേന്ദ്രന്‍ ആഗ്രഹിക്കുന്നതുപോലെ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇത്തരം പ്രസ്താവനകളിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം വിലപ്പോവില്ലെന്നും മന്ത്രി വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതോടെ ഇനി കേരളത്തിലും ഹെഡ്‌ഗേവാറിനെയും സവര്‍ക്കറിനെയും കുറിച്ചും പഠിപ്പിക്കേണ്ടി വരുമെന്നായിരുന്നു കെ. സുരേന്ദ്രന്‍ പറഞ്ഞത്. ദേശീയ വിദ്യാഭ്യാസ നയം (ചഋജ) ഇനി പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പഠിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ പോലും അത് പഠിക്കേണ്ടിവരുമെന്നും സുരേന്ദ്രന്‍ പരാമര്‍ശിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രാധാന്യം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് ഇപ്പോള്‍ മനസ്സിലായെന്നും അതുപോലെ തന്നെ മുഖ്യമന്ത്രി പിണറായിക്കും അത് മനസ്സിലാകുമെന്ന് കരുതുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച സിപിഐയെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ''സിപിഐ കുരയ്ക്കും, പക്ഷേ കടിക്കില്ല'' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
കരിക്കുലം പരിഷ്‌കരണത്തിലും ഇനി കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്ന് സുരേന്ദ്രന്‍ സൂചിപ്പിച്ചു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി എന്തെങ്കിലും 'ഡീല്‍' ഉണ്ടായോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'കരാര്‍ ഒപ്പുവെച്ചതിനെക്കുറിച്ച് സിപിഎമ്മിലെ മറ്റ് മന്ത്രിമാര്‍ക്ക് പോലും അറിയില്ല; പിണറായിയും ശിവന്‍കുട്ടിയും മാത്രമാണ് വിവരം അറിഞ്ഞതെന്നും' സുരേന്ദ്രന്‍ ആരോപിച്ചു.
