ഷോക്കേറ്റ കുട്ടികളെ രക്ഷിക്കാന്‍ വിനീഷ് തയ്യാറായില്ല; ആളുകള്‍ കൂടിയപ്പോള്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് പണവും വസ്ത്രവും എടുത്തുവെക്കാന്‍ ആവശ്യപ്പെട്ടു; ഒളിവില്‍ പോകാന്‍ ശ്രമിക്കവെ പിടിയിലായി; അപകടം നടക്കുമ്പോള്‍ പ്രതി സമീപത്തുണ്ടായിരുന്നു; വിനീഷ് കോണ്‍ഗ്രസുകാരന്‍; വഴിക്കടവിലെ പന്നിക്കെണി അട്ടിമറി തിയറിയ്ക്ക് പിന്നിലെ സിപിഎം കഥ ഇങ്ങനെ

Update: 2025-06-08 09:24 GMT

വഴിക്കടവ്: നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍നിന്നും വിദ്യാര്‍ഥി ഷോക്കേറ്റ് മരണപ്പെട്ടപ്പോള്‍ പ്രതി വിനീഷ് സമീപത്തുണ്ടായിരുന്നുവെന്ന് പൊലീസ്. ഷോക്കേറ്റ കുട്ടികളെ രക്ഷിക്കാന്‍ ഇയാള്‍ തയ്യാറായില്ല. ആളുകള്‍ കൂടിയപ്പോള്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് പണവും വസ്ത്രവും എടുത്തുവെക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒളിവില്‍ പോകാന്‍ ശ്രമിക്കവെയാണ് വിനീഷ് പിടിയിലായത്. ഗൂഡാലോചന തിയറി സജീവമാക്കാനാണ് ഇടതുപക്ഷത്തെ ഒരുവിഭാഗത്തിന്റെ ശ്രമം. മന്ത്രി എകെ ശശീന്ദ്രന്റെ പ്രസ്താവനയും വിനീഷിന്റെ രാഷ്ട്രീയ ബന്ധം മനസ്സില്‍ വച്ചാണ്.

കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് വിനീഷ് എന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം. വിനീഷിന് യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത് ഭരണസമിതിയിലെ പ്രമുഖരുമായുള്ള ബന്ധം പൊലീസ് അന്വേഷിക്കും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ഉറ്റഅനുയായിയാണ് വാര്‍ഡ് മെമ്പര്‍. സംഭവത്തില്‍ വാര്‍ഡ് മെമ്പറുടെ പങ്കും അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. പന്നിയെ അനധികൃതമായി വേട്ടയാടി മാംസം വില്‍ക്കുന്നയാളാണ് വിനീഷ്. ഇയാള്‍ ഇതിന് മുമ്പും പന്നിയെ വേട്ടയാടി ഇറച്ചി വില്‍ക്കാറുണ്ടെന്നും കണ്ടെത്തി. കെഎസ്ഇബിയുടെ സിംഗിള്‍ ഫേസ് ലൈനില്‍ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുക്കുകയായിരുന്നു. വയര്‍ ഉപയോഗിച്ചും, ചിലയിടത്ത് ഇന്‍സുലേഷനില്ലാത്ത കമ്പികള്‍ ഉപയോഗിച്ചും ലൈന്‍ വലിച്ചിരിക്കുകയായിരുന്നു. തോട്ടിലൂടെ വലിച്ച വയറില്‍ നിന്നും മീന്‍ പിടിക്കുന്ന കുട്ടികള്‍ക്കാണ് അപകടം സംഭവിച്ചത്.

ശനി രാത്രിയാണ് വഴിക്കടവില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തു പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുകുട്ടികള്‍ക്കും ഷോക്കേറ്റു. ഷാനു, യദു എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടികളില്‍ ഒരാള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും മറ്റേയാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തു. വല ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. അനന്തുവിന്റെ മരണം ഷോക്കേറ്റാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തില്‍ പൊള്ളലേറ്റ മുറിവുകളുണ്ട്.

വഴിക്കടവില്‍ ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചതിനുപിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ സമരനാടകത്തിനെതിരെ വ്യാപകപ്രതിഷേധമുണ്ടെന്ന് ദേശാഭിമാനിയും പറയുന്നു. ദാരുണമരണത്തെപ്പോലും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടുകിട്ടാനുള്ള അവസരമാക്കാനാണ് യുഡിഎഫും കോണ്‍ഗ്രസും ശ്രമിക്കുന്നത്. അതേസമയം വിദ്യാര്‍ഥി മരണപ്പെടാനിടയായ അനധികൃത പന്നിക്കെണി വെച്ച വിനീഷ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നതും, ഇയാള്‍ക്ക് യുഡിഎഫ് നേതാക്കളുമായുള്ള ബന്ധം മൂടിവെക്കാനും ശ്രമം നടക്കുന്നുണ്ടെന്നും ദേശാഭിമാനി പറയുന്നു.

ശനി രാത്രിയാണ് പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തു പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചത്. സംഭവത്തിന് മണിക്കൂറുകള്‍ക്കകം പ്രതി വിനീഷിനെ പൊലീസ് പിടികൂടി. ഇയാള്‍ കര്‍ഷകനല്ലെന്നും, പന്നിയെ വേട്ടയാടി മാംസം വില്‍ക്കുന്നയാളാണെന്നും കണ്ടെത്തി, ഇതിന് മുമ്പും പന്നിയെ വേട്ടയാടി വിനീഷ് ഇറച്ചി വിറ്റിട്ടുണ്ട്. കെഎസ്ഇബിയുടെ ലൈനില്‍ നിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ചാണ് പന്നിക്കെണി വെച്ചത്. കെഎസ്ഇബിയുടെ സിംഗിള്‍ ഫേസ് ലൈനില്‍ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുക്കുകയായിരുന്നു. വയര്‍ ഉപയോഗിച്ചും, ചിലയിടത്ത് ഇന്‍സുലേഷനില്ലാത്ത കമ്പികള്‍ ഉപയോഗിച്ചും ലൈന്‍ വലിച്ചിരിക്കുകയായിരുന്നു.

എന്നാല്‍ സംഭവത്തിനുപിന്നാലെ വൈദ്യുതി വകുപ്പിനും വനംവകുപ്പിനുമെതിരെ കള്ളപ്രചരണം നടത്തുകയായിരുന്നു കോണ്‍ഗ്രസ്. കെഎസ്ഇബി സ്ഥാപിച്ച ഫെന്‍സിങാണെന്നും, പന്നിശല്യം നേരിടാന്‍ കര്‍ഷകര്‍ സ്ഥാപിച്ച കെണിയാണെന്നും പറഞ്ഞായിരുന്നു സമരം. ഈ വാദങ്ങളെല്ലാം പ്രദേശവാസികള്‍തന്നെ നിഷേധിച്ചിട്ടും വഴിതടയലുള്‍പ്പെടെ സമാരാഭാസം ആരംഭിച്ചു. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ജ്യോതികുമാര്‍ ചാമക്കാല ഉള്‍പ്പെടെയുള്ള നേതാക്കളെത്തി. മാധ്യമശ്രദ്ധനേടിയശേഷം സോഷ്യല്‍മീഡിയയില്‍ നേതാക്കളൊന്നിച്ച് ചിരിച്ചിരിക്കുന്ന ഫോട്ടോയാണ് ചാമക്കാല പോസ്റ്റ് ചെയ്തത്. സമരനാടകത്തിനെതിരെ വ്യാപകവിമര്‍ഷനം ഉയര്‍ന്നപ്പോള്‍ ചാമക്കാല പോസ്റ്റ് ഡിലീറ്റ് ചെയ്തുവെന്ന് സിപിഎം ആരോപിക്കുന്നു.

Similar News