ബ്രസീല്‍ പ്രസിഡന്റിന്റെ സ്വന്തം ആള്‍! മോസ്‌കോയില്‍ സഹപാഠിയും ഹോസ്റ്റലില്‍ സഹമുറിയനും; അന്നുതൊട്ടേ ചങ്കുകള്‍; ലൂല പ്രസിഡന്റായപ്പോള്‍ സത്യപ്രതിജ്ഞയ്ക്ക് നേരിട്ട് ക്ഷണം; ഹൈറേഞ്ചിന്റെ സ്വന്തം എം എല്‍ എ വാഴൂര്‍ സോമന്‍ വിട വാങ്ങിയപ്പോള്‍ ഒരു അറിയാക്കഥ പങ്കുവച്ച് പ്ലാനിംഗ് ബോര്‍ഡ് അംഗം രാംകുമാര്‍
ബ്രസീല്‍ പ്രസിഡന്റിന്റെ സ്വന്തം ആള്‍!
ഇടുക്കി: ഹൈറേഞ്ചിന്റെ പ്രിയപ്പെട്ട എം എല്‍ എ വാഴൂര്‍ സോമന് കേരളം വെള്ളിയാഴ്ച വിട നല്‍കി. സിപിഐ നേതാവിന്റെ അധികം അറിയാത്ത ചില അനുഭവകഥകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പങ്കുവയ്ക്കുകയാണ്. പീരുമേട് എം.എല്‍.എ.യായിരുന്ന വാഴൂര്‍ സോമന് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയുമായി അടുത്ത സൗഹൃദമായിരുന്നു എന്ന വിവരവും പുറത്തുവന്നു.
വാഴൂര്‍ സോമന്റെ ജീവിതത്തിലെ ഈ വിസ്മരിക്കപ്പെട്ട അധ്യായം കേരള സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ആര്‍. രാംകുമാര്‍ പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പുറത്തുവന്നത്. മോസ്‌കോയില്‍ പഠനം നടത്തുന്ന കാലഘട്ടത്തിലാണ് വാഴൂര്‍ സോമനും ലുലയും സഹപാഠികളും ഹോസ്റ്റല്‍ റൂംമേറ്റ്‌സുമായിരുന്നത്. ആ കാലഘട്ടത്തിലെ അടുത്ത സൗഹൃദം തുടര്‍ന്നും നിലനിന്നെന്നും, ലുല ബ്രസീലിന്റെ പ്രസിഡന്റായപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വാഴൂര്‍ സോമനെ നേരിട്ട് ക്ഷണിച്ചെന്നും രാംകുമാര്‍ കുറിച്ചു. ക്ഷണപ്രകാരം വാഴൂര്‍ സോമന് ബ്രസീല്‍ സന്ദര്‍ശിക്കുകയും ലുലയുടെ അഭ്യര്‍ത്ഥന മാനിച്ച ഒരു നിശ്ചിത കാലയളവ് അവിടെ ചിലവഴിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. ബ്രസീലിലെ കാര്‍ഷിക രീതികള്‍ കേരളത്തില്‍ പരീക്ഷിക്കാന്‍ വാഴൂര്‍ സോമന് താല്പര്യമുണ്ടായിരുന്നതായും രാംകുമാര്‍ അനുസ്മരിച്ചു.
സി.പി.ഐയുടെയും തോട്ടം തൊഴിലാളികളുടെയും ഇടുക്കി ജില്ലയിലെ പ്രധാന നേതാവായിരുന്ന വാഴൂര്‍ സോമന്‍, 2016 മുതല്‍ 2021 വരെ കേരള സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനവും വഹിച്ചിരുന്നു. ഈ കാലയളവില്‍ അദ്ദേഹം കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും കേരളമെമ്പാടും വെയര്‍ഹൗസുകളുടെ ശൃംഖല സ്ഥാപിക്കാനും ലക്ഷ്യമിട്ടിരുന്നു. സാമ്പത്തികപരമായ തടസ്സങ്ങള്‍ നേരിട്ടെങ്കിലും, പദ്ധതിക്കായി നബാര്‍ഡില്‍ നിന്നും മറ്റ് ധനകാര്യ സ്രോതസ്സുകളില്‍ നിന്നും ഫണ്ട് കണ്ടെത്താന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളെ രാംകുമാര്‍ പ്രശംസിച്ചു. കോര്‍പ്പറേഷന്റെ പദ്ധതി വിഹിതം ഒരു വര്‍ഷം മൂന്നു കോടി രൂപയായി ഉയര്‍ത്താനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
വാഴൂര്‍ സോമന്റെ മോസ്‌കോയിലെ വിദ്യാഭ്യാസം, അവിടെ വെച്ച് രൂപപ്പെട്ട സൗഹൃദങ്ങള്‍, പ്രത്യേകിച്ച് ബ്രസീല്‍ പ്രസിഡന്റുമായുള്ള ബന്ധം എന്നിവയാണ് ഇപ്പോള്‍ പുറത്തുവരുന്ന പ്രധാന വിവരങ്ങള്‍. വാഴൂര്‍ സോമന്റെ രാഷ്ട്രീയ ജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും പല അറിയപ്പെടാത്ത വശങ്ങളിലേക്കും ഈ വെളിപ്പെടുത്തല്‍ വെളിച്ചം വീശുന്നു.
ആര്‍ രാംകുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സഖാവ് വാഴൂര്‍ സോമന്‍ മരിച്ചു എന്നത് അവിശ്വസനീയമായ വാര്‍ത്തയാണ്. സിപിഐയുടെയും തോട്ടം തൊഴിലാളികളുടെയും ഇടുക്കി ജില്ലയിലെ പ്രമുഖനായ നേതാവായിരുന്നു സഖാവ് സോമന്‍. എനിക്ക് വ്യക്തിപരമായി വളരെയേറെ അടുപ്പം ഉണ്ടായിരുന്ന ഒരു വ്യക്തി കൂടിയായിരുന്നു. 2016 മുതല്‍ വളരെ ഊഷ്മളമായ സ്‌നേഹബന്ധം അദ്ദേഹവുമായി എനിക്കുണ്ട്. അന്നുമുതല്‍ പലപ്പോഴായി തിരുവനന്തപുരം വെച്ചും ഇടുക്കിയില്‍ വെച്ചും അദ്ദേഹത്തെ കാണാന്‍ ഇടയായിട്ടുണ്ട്.
2016ല്‍ ആണ് അദ്ദേഹം കേരള സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ആകുന്നത്. 2021 വരെ തുടര്‍ന്നു. കോര്‍പ്പറേഷന്റെ ചുമതലയുള്ള ആസൂത്രണ ബോര്‍ഡ് അംഗം ഞാനായിരുന്നു. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി കേരളത്തില്‍ ഉടനീളം വെയര്‍ഹൗസുകളുടെ ഒരു ശൃംഖല തന്നെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് പരിപാടിയുണ്ടായിരുന്നു. പണം ഒരു തടസ്സമായി നിന്നെങ്കിലും ഞങ്ങള്‍ ഒരുമിച്ച് കുറെ അധികം പണം പദ്ധതി വിഹിതത്തില്‍ നിന്നും നബാര്‍ഡില്‍ നിന്നും ഒക്കെ സംഘടിപ്പിച്ചു. ഒരു വര്‍ഷം മൂന്നു കോടി രൂപ വരെ കോര്‍പ്പറേഷന്റെ പദ്ധതി വിഹിതം ഉയര്‍ത്താനായി. തുടങ്ങിയ നിര്‍മ്മാണങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ആ കോര്‍പ്പറേഷന്റെ ഏറ്റവും മികച്ച ചെയര്‍പേഴ്‌സണ്‍മാരില്‍ ഒരാള്‍ സഖാവ് സോമന്‍ തന്നെയായിരുന്നിരിക്കണം.
പിന്നീട് 2021ല്‍ സഖാവ് സോമന്‍ പീരുമേട് എംഎല്‍എയായി. ഇടുക്കി പാക്കേജ് നിലവില്‍ ഉണ്ടായിരുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട് ദീര്‍ഘമായ ചര്‍ച്ചകള്‍ അദ്ദേഹവുമായി സ്ഥിരമായി നടത്താറുണ്ടായിരുന്നു. ഇടുക്കിയിലുള്ളപ്പോള്‍ അദ്ദേഹം കാണാന്‍ വരിക അദ്ദേഹത്തിന്റെ പ്രശസ്തമായ ജീപ്പില്‍ തന്നെ. അസാധാരണമായ ധിഷണാബോധമുള്ള ഒരു സഖാവായിരുന്നു സോമന്‍.
ഒരു സംസാരത്തിനിടയില്‍ കുറെ ചരിത്രം പറഞ്ഞു. അപ്പോഴാണ് കൗതുകകരമായ കുറേ കാര്യങ്ങള്‍ ഞാന്‍ അറിഞ്ഞത്. സഖാവ് സോമന്‍ ഏറെക്കാലം പഠനത്തിന് മോസ്‌കോവില്‍ ആയിരുന്നു. അന്നത്തെ സോവിയറ്റ് കാര്‍ഷിക രീതികളെ കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും ഏറെ സംസാരിക്കും. ഒപ്പം ചോദിച്ചു, മോസ്‌കോയില്‍ എന്റെ സഹപാഠിയും ഹോസ്റ്റല്‍ മേറ്റും ആരായിരുന്നു എന്നറിയാമോ? ഉത്തരം: ലൂയിസ് ഇനാസിയോ ലൂല ദി സില്‍വ. അതെ, പിന്നീട് ബ്രസീലിയന്‍ പ്രസിഡണ്ടായ ലൂല. അത്ഭുതത്തോടെ കേട്ടിരുന്ന എന്നോട് അദ്ദേഹം തുടര്‍ന്നു: അന്നുമുതല്‍ ലൂലയുമായി അദ്ദേഹത്തിന് അടുത്ത സൗഹൃദ ബന്ധമാണ്. ലൂല ബ്രസീലിന്റെ പ്രസിഡന്റ് ആയപ്പോള്‍ സത്യപ്രതിജ്ഞയ്ക്ക് സഖാവ് സോമനെ നേരിട്ട് ക്ഷണിച്ചു. അദ്ദേഹം ബ്രസീലില്‍ പോയി.
ലൂലയുടെ നിര്‍ദ്ദേശപ്രകാരം അല്പ ദിവസങ്ങള്‍ അവിടെ ചിലവഴിക്കുകയും അവിടത്തെ കൃഷിക്കാരുമായി സംവദിക്കുകയും ഗ്രാമീണ മേഖലയില്‍ ആരംഭിച്ച വിവിധ സ്ഥാപനങ്ങളെ പറ്റി മനസ്സിലാക്കുകയും ചെയ്തു. ആ പരീക്ഷണങ്ങള്‍ ഒക്കെ കേരളത്തിലും നടത്തണം എന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. അതിന്റെ ഭാഗമായി പീരുമേട്ടിലും ഇടുക്കിയിലും ഒക്കെ ഒരു കൂട്ടം കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍ (CFC) വേണമെന്ന് അദ്ദേഹത്തിന് കൃത്യമായ ധാരണയും അഭിപ്രായവും ഉണ്ടായിരുന്നു. കേരളത്തിലെ കാര്‍ഷിക മേഖലയിലെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന് ചെറുകിട കൃഷിക്കാരുടെ ഉല്‍പ്പന്നങ്ങളുടെ ശേഖരണം അസാധ്യമായതാണ് എന്ന വിഷയത്തില്‍ എനിക്കും അദ്ദേഹത്തിനും ഒരേ അഭിപ്രായമായിരുന്നു. എങ്ങനെ അത് ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്താം എന്നതിനെക്കുറിച്ച് ഞങ്ങള്‍ അടുത്ത സമയത്തും ഫോണില്‍ സംസാരിച്ചിരുന്നു.
ആധുനികനും ഊര്‍ജ്ജസ്വലനും ആയ ഒരു സഖാവിനെയാണ് കേരളത്തിന്റെ കാര്‍ഷിക ലോകത്തിന് നഷ്ടപ്പെട്ടത്. തോട്ടം തൊഴിലാളികളുടെ ഉശിരനായ ഒരു നേതാവിനെയും. ഈ വേര്‍പാട് എനിക്ക് വ്യക്തിപരമായി കൂടി വേദനാജനകമാണ്. അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും കുടുംബത്തിനും എന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ.
ലാല്‍സലാം സഖാവേ.