ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന് എതിരെ മതിയായ തെളിവുകളില്ല; കൊച്ചി ഇഡി ഓഫീസില്‍ വിജിലന്‍സ് സംഘം എത്തി നോട്ടീസ് നല്‍കി; ശേഖര്‍ കുമാറിന് എതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുക ലക്ഷ്യം; കൈക്കൂലി കേസില്‍ ശേഖറിനെ തല്‍ക്കാലം അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി ഇഡി ഓഫീസില്‍ വിജിലന്‍സ് സംഘം എത്തി നോട്ടീസ് നല്‍കി;

Update: 2025-06-02 11:07 GMT

കൊച്ചി: കൊച്ചി ഇഡി ഓഫീസില്‍ വിജിലന്‍സ് സംഘമെത്തി. ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ അഴിമതി കേസിലെ വിവര ശേഖരണത്തിന്റെ ഭാഗമായി നോട്ടീസ് നല്‍കാനാണ് എത്തിയത്. അതേസമയം, കൈക്കൂലിക്കേസില്‍ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ തല്‍ക്കാലം അറസ്റ്റുചെയ്യില്ല. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ അറിയിച്ചു. ശേഖര്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

അറസ്റ്റ് തടയണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്ന ഈ മാസം പതിനൊന്നു വരെ ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്യില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കുകയായിരുന്നു. ഇടനിലക്കാര്‍ മുഖേന വന്‍ തുക കൈക്കൂലി വാങ്ങി കേസ് ഒതുക്കിത്തീര്‍ക്കുന്നു എന്നാണ് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെതിരായ ആരോപണം.

ശേഖര്‍ കുമാറിനെതിരേ ശക്തമായ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചിട്ടില്ലെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ തെൡവുകള്‍ തേടിയാണ് വിജിലന്‍സ് ഇഡി കൊച്ചി ഓഫീസില്‍ പരിശോധന നടത്തുന്നത്.

ഇടനിലക്കാര്‍ മുഖേന വന്‍ തുക കൈക്കൂലി വാങ്ങി കേസ് ഒതുക്കിത്തീര്‍ക്കുന്നു എന്നാണ് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെതിരായ ആരോപണം. കേസിലെ ഒന്നാം പ്രതിയാണ് ശേഖര്‍ കുമാര്‍. തനിക്കെതിരായ ആരോപണങ്ങളും ആക്ഷേപങ്ങളും ഗൂഢോദ്ദേശ്യത്തോടെയാണെന്നായിരുന്നു ഹര്‍ജിയില്‍ ശേഖര്‍ കുമാറിന്റെ വാദം.

ഇഡിയുടെ കേസൊതുക്കാന്‍ കൊല്ലത്തെ വ്യാപാരി അനീഷ് കുമാറില്‍ നിന്ന് രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ വിജിലന്‍സ് പ്രതി ചേര്‍ത്തത്. വിജിലന്‍സ് നേരത്തെ അറസ്റ്റ് ചെയ്ത പ്രതികള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇഡി ഉദ്യോഗസ്ഥനെ അഴിമതി നിരോധ നിയമ പ്രകാരം പ്രതിചേര്‍ത്തത്. തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷ്, ചാര്‍ട്ടേഡ് അക്കൗണ്ടായ രഞ്ജിത്ത് എന്നിവരെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News