അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച സഹപൈലറ്റ് ബോളിവുഡ് യുവതാരത്തിന്റെ ബന്ധു; ക്ലൈവ് സുന്ദറിന്റെ മരണത്തില്‍ അനുശോചന കുറിപ്പുമായി വിക്രാന്ത് മാസി; 'ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെയും പ്രിയപ്പെട്ടവരെയും ഓര്‍ത്ത് എന്റെ ഹൃദയം തകരുന്നു; ദുരന്തം ആഴത്തില്‍ ബാധിച്ച എല്ലാവര്‍ക്കും ദൈവം ശക്തി നല്‍കട്ടെ'യെന്ന് വിക്രാന്ത്

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച സഹപൈലറ്റ് ബോളിവുഡ് യുവതാരത്തിന്റെ ബന്ധു

Update: 2025-06-13 01:22 GMT

മുംബൈ: അഹമ്മദാബാദില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ കോ പൈലറ്റ് തന്റെ ബന്ധുവാണെന്ന് ബോളിവുഡ് നടന്‍ വിക്രാന്ത് മാസി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എഐ 171 വിമാനം നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണത്. വ്യാഴാഴ്ച വൈകീട്ടാണ് അപകടത്തില്‍ മരണപ്പെട്ടവരില്‍ തന്റെ കസിന്‍ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദറും ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം വിമാനത്തിലെ ഫസ്റ്റ് ഓഫീസര്‍ ആയിരുന്നുവെന്നും വിക്രാന്ത് മാസി ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

ക്ലൈവ് സുന്ദറിന്റെ മരണത്തില്‍ താരം അനുശോചനം അറിയിച്ചു. വിക്രാന്തിന്റെ അമ്മാവന്റെ മകനാണ് ക്ലൈവ് സുന്ദര്‍. അഹമ്മദാബാദില്‍ ഉണ്ടായ ദാരുണമായ വിമാനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെയും പ്രിയപ്പെട്ടവരെയും ഓര്‍ത്ത് എന്റെ ഹൃദയം തകരുന്നു. എന്റെ അമ്മാവന്‍ ക്ലിഫോര്‍ഡ് കുന്ദറിന് അദ്ദേഹത്തിന്റെ മകന്‍ ക്ലൈവ് കുന്ദര്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞപ്പോള്‍ കൂടുതല്‍ വേദന തോന്നി. ആ വിമാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസറായിരുന്നു ക്ലൈവ്. ദൈവം നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ദുരന്തം ബാധിച്ച എല്ലാവര്‍ക്കും ശക്തി നല്‍കട്ടെ- വിക്രാന്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനം പറത്തിയിരുന്നത് പരിചയ സമ്പന്നരായ പൈലറ്റുമാരെന്ന് അധികൃതര്‍ അറിയിച്ചു. ക്യാപ്റ്റന്‍ സുമീത് സബര്‍വാളും ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദറുമായിരുന്നു പൈലറ്റുമാര്‍. വിമാനം പറന്നയുടന്‍ തന്നെ പൈലറ്റുമാര്‍ അപായ സന്ദേശം (മേയ് ഡേ സന്ദേശം) നല്‍കിയിരുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നും തിരിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ക്യാപ്റ്റന്‍ സുമീത് സബര്‍വാളും ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദറും ചേര്‍ന്ന് 9300 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ളവരായിരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പറഞ്ഞു. ക്യാപ്റ്റന്‍ സബര്‍വാള്‍ 8200 മണിക്കൂര്‍ വിമാനം പറത്തിയിട്ടുണ്ട്. സഹപൈലറ്റായ ക്ലൈവ് സുന്ദര്‍ 1100 മണിക്കൂറും വിമാനം പറത്തി പരിചയമുണ്ട്.

ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ഇന്ത്യ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനമാണ് ജൂണ്‍ 12 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38 ന് പറന്നുയര്‍ന്ന ഉടനെ നിലംപതിച്ച് അഗ്‌നിഗോളമായി മാറിയത്. ഒരു കെട്ടിടത്തിലേക്കാണ് വിമാനം വീണത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും ജീവന്‍ നഷ്ടപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടണ്ട്. പരിക്കേറ്റവരുടെ ചികിത്സാ ചിലവുകളും ടാറ്റാ ഗ്രൂപ്പ് വഹിക്കും. വിമാനം തകര്‍ന്നു വീണ ബി ജെ ഹോസ്റ്റലിന്റെ പുനര്‍നിര്‍മാണത്തിനും തങ്ങള്‍ പിന്തുണ നല്‍കുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ അറിയിച്ചു, സംഭവത്തില്‍ 242 പേര്‍ മരണപ്പെട്ടപ്പോള്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.11 അ സീറ്റിലിരുന്ന വിശ്വാസ് കുമാര്‍ രമേശ് ആണ് എമര്‍ജന്‍സി എക്‌സിറ്റ് വഴി രക്ഷപ്പെട്ടത്.

169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

Tags:    

Similar News