സംഘ് പരിവാറിനെ ആശയപരമായി മുഖാമുഖം നേരിടുന്ന കോണ്‍ഗ്രസിലെ ഒരു പുതുതലമുറക്ക് സൈബര്‍ സ്‌പേസില്‍ പ്രചോദനമാവാന്‍ ഞാനടക്കമുള്ളവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്; എം ബി രാജേഷടക്കമുള്ള സിജെപിക്കാര്‍ക്ക് ഇതൊന്നും കാണാനാവാതെ പോവുന്നതില്‍ അത്ഭുതമില്ല; കടന്നാക്രമിച്ച് വിടി ബല്‍റാം; സോഷ്യല്‍ മീഡിയ പദവിയില്‍ തുടരും
കൊച്ചി: മന്ത്രി എംബി രാജേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. സംഘ് പരിവാറിനെ ആശയപരമായി മുഖാമുഖം നേരിടുന്ന കോണ്‍ഗ്രസിലെ ഒരു പുതുതലമുറക്ക് സൈബര്‍ സ്‌പേസില്‍ പ്രചോദനമാവാന്‍ ഞാനടക്കമുള്ളവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനത്തോടെത്തന്നെയാണ് കാണുന്നത്. എം ബി രാജേഷടക്കമുള്ള സിജെപിക്കാര്‍ക്ക് ഇതൊന്നും കാണാനാവാതെ പോവുന്നതില്‍ അത്ഭുതമില്ലെന്നാണ് ബല്‍റാം കുറിക്കുന്നത്.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും എന്റെ നാട്ടിലെ നിലവിലെ എംഎല്‍എയുമായ എം ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇന്നലെ കണ്ടു. അദ്ദേഹത്തിന്റെ മനസ്സിന്റെ വിശാലതയും സഹിഷ്ണുതയുടെ പരപ്പും ആത്മവിശ്വാസത്തിന്റെ ആഴവും സ്‌നേഹത്തിന്റെ ഊഷ്മളതയുമൊക്കെ ആ വാക്കുകളില്‍ നല്ലോണം തെളിയുന്നുണ്ട്. ആദ്യം തന്നെ കൃത്യമായി ഒരു കാര്യം പറയട്ടെ, കെപിസിസി വൈസ് പ്രസിഡണ്ട് എന്ന നിലയില്‍ എന്നിലേല്‍പ്പിക്കപ്പെട്ട നിരവധി സംഘടനാപരമായ ചുമതലകളിലൊന്നാണ് സാമൂഹ്യ മാധ്യമ വിഭാഗത്തിന്റേത്. എന്നാല്‍ ആ ചുമതലയില്‍ തുടര്‍ന്നുകൊണ്ട് അതിനായി കൂടുതല്‍ സമയം കണ്ടെത്താന്‍ കഴിയുന്നില്ല എന്ന വ്യക്തിപരമായ പരിമിതി ഞാന്‍ മാസങ്ങളായി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും സാമൂഹിക മാധ്യമ വിഭാഗത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വി.ടി. ബല്‍റാം എന്ന ഈ ഞാന്‍ ഇതുവരെ മാറിയിട്ടോ മാറ്റപ്പെട്ടിട്ടോ ഇല്ല. ഇക്കാര്യത്തില്‍ ടൈറ്റില്‍ കാര്‍ഡുകളിറക്കുന്ന ചില ചാനലുകളുടെ ഉന്നം എളുപ്പത്തില്‍ മനസ്സിലാക്കാനാവുമെന്നാണ് ബല്‍റാം പറയുന്നത്. ഫലത്തില്‍ ആ പദവിയില്‍ താന്‍ തുടരുമെന്ന് പ്രഖ്യാപിക്കുക കൂടിയാണ് ബല്‍റാം. നേരത്തെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ബല്‍റാമിന് അനുകൂലമാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബല്‍റാം പദവിയില്‍ തുടരുമെന്നാണ് വ്യക്തമാകുന്നത്. സോഷ്യല്‍ മീഡിയാ ടീം പുനസംഘടിപ്പിച്ചേക്കും.
വിടി ബല്‍റാമിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും എന്റെ നാട്ടിലെ നിലവിലെ എംഎല്‍എയുമായ എം ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇന്നലെ കണ്ടു. അദ്ദേഹത്തിന്റെ മനസ്സിന്റെ വിശാലതയും സഹിഷ്ണുതയുടെ പരപ്പും ആത്മവിശ്വാസത്തിന്റെ ആഴവും സ്‌നേഹത്തിന്റെ ഊഷ്മളതയുമൊക്കെ ആ വാക്കുകളില്‍ നല്ലോണം തെളിയുന്നുണ്ട്.
ആദ്യം തന്നെ കൃത്യമായി ഒരു കാര്യം പറയട്ടെ, കെപിസിസി വൈസ് പ്രസിഡണ്ട് എന്ന നിലയില്‍ എന്നിലേല്‍പ്പിക്കപ്പെട്ട നിരവധി സംഘടനാപരമായ ചുമതലകളിലൊന്നാണ് സാമൂഹ്യ മാധ്യമ വിഭാഗ (DMC) ത്തിന്റേത്. എന്നാല്‍ ആ ചുമതലയില്‍ തുടര്‍ന്നുകൊണ്ട് അതിനായി കൂടുതല്‍ സമയം കണ്ടെത്താന്‍ കഴിയുന്നില്ല എന്ന വ്യക്തിപരമായ പരിമിതി ഞാന്‍ മാസങ്ങളായി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും DMC ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വി.ടി. ബല്‍റാം എന്ന ഈ ഞാന്‍ ഇതുവരെ മാറിയിട്ടോ മാറ്റപ്പെട്ടിട്ടോ ഇല്ല. ഇക്കാര്യത്തില്‍ ടൈറ്റില്‍ കാര്‍ഡുകളിറക്കുന്ന ചില ചാനലുകളുടെ ഉന്നം എളുപ്പത്തില്‍ മനസ്സിലാക്കാനാവും, എന്നാല്‍ എം ബി രാജേഷും ശിവന്‍കുട്ടിയുമടങ്ങുന്ന മന്ത്രിപ്പട ഇതില്‍ അമിതാവേശം കാണിച്ച് ഇളിഭ്യരാവണ്ട. വിവാദമായ X പോസ്റ്റുമായി ബന്ധപ്പെട്ട് എന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സമീപനം കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആര്‍ക്കും ഇല്ല. X പ്ലാറ്റ്‌ഫോം കൈകാര്യം ചെയ്യുന്ന ടീമിന്റെ ഭാഗത്തുനിന്ന് ഒരു പിഴവു വന്നതായി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അനുചിതമായ ആ പോസ്റ്റ് തിരുത്തിക്കുക എന്ന നിലയിലുള്ള സംഘടനാപരമായ ഇടപെടലാണ് എന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തിന് നന്നായറിയാം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടേയും കെപിസിസി പുന:സംഘടനയുടേയുമൊക്കെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമ വിഭാഗത്തിലും ആവശ്യമായ അഴിച്ചുപണികള്‍ ഉദ്ദേശിക്കുന്നുണ്ട്. അത് വേറെ കാര്യം. അതില്‍ മാധ്യമങ്ങളെ അറിയിക്കേണ്ട വല്ലതുമുണ്ടെങ്കില്‍ ഉചിതമായ സമയത്ത് പാര്‍ട്ടി തന്നെ അറിയിക്കും.
ഇവിടെ എന്താണ് മന്ത്രി എം.ബി. രാജേഷിന്റെ യഥാര്‍ത്ഥ പ്രശ്‌നം എന്നതിന് ഒരു വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മോദി സര്‍ക്കാരിന്റെ പൗരത്വ കരി നിയമങ്ങള്‍ക്കെതിരായ ജനകീയ പ്രക്ഷോഭകാലത്ത് സമരം ചെയ്യുന്നവര്‍ക്കെതിരെ 'ഗോലി മാരോ സാലോംകോ', (വെടിവച്ച് കൊല്ലിനെടാ അവറ്റകളെയൊക്കെ) എന്ന് ഹിന്ദുത്വ ആള്‍ക്കൂട്ടത്തോട് ആഹ്വാനം ചെയ്ത കൊടും വര്‍ഗീയവാദി അനുരാഗ് ഠാക്കൂറിനെ തന്റെ ആത്മാര്‍ത്ഥ മിത്രമായി പരിചയപ്പെടുത്തുന്നയാളാണ് എം ബി രാജേഷെന്ന് കേരളം മറന്നിട്ടില്ല. അക്കാര്യത്തിലന്ന് സ്വന്തം അനുഭാവികള്‍ക്കിടയില്‍ നിന്ന് പോലും ഏറ്റുവാങ്ങേണ്ടിവന്ന വിമര്‍ശനങ്ങളുടെ ജാള്യത തീര്‍ക്കാനവസരം നോക്കി നടക്കുകയാണ് അദ്ദേഹമെന്ന് സ്വാഭാവികമായും തോന്നിപ്പോവുന്നു.
ഇന്ത്യന്‍ ജനാധിപത്യത്തെ അട്ടിമറിക്കുന്ന ബിജെപി-ഇലക്ഷന്‍ കമ്മീഷന്‍ കൂട്ടുകെട്ടിന്റെ നെറികേടുകള്‍ക്കെതിരെ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും ഒറ്റക്ക് തുടങ്ങിവച്ച പോരാട്ടം ഇന്ന് ഇന്ത്യാ മുന്നണിയും രാജ്യത്തെ ജനങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. ബിഹാറില്‍ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നടത്തിയ രണ്ടാഴ്ച നീണ്ട 'വോട്ടര്‍ അധികാര്‍ യാത്ര'യും ജനലക്ഷങ്ങളെ ഇളക്കിമറിച്ചാണ് സമാപിച്ചത്. അതീവ ഗുരുതരമായ ഈ വിഷയത്തില്‍ മന്ത്രി എം ബി രാജേഷ് കാര്യമായ ഒരു പ്രതികരണവും ഇതുവരെ നടത്തിക്കണ്ടിട്ടില്ല. പത്ത് വര്‍ഷം എംപിയും യുവജനസംഘടനയുടെ അഖിലേന്ത്യാ പ്രസിഡണ്ടുമൊക്കെയായി നിരന്തരം ദേശീയ, അന്തര്‍ദേശീയ വിഷയങ്ങളില്‍ പ്രതികരിക്കാറുള്ളയാള്‍ക്ക് ബിഹാറിലെ ഇലക്ഷന്‍ വിഷയം ഇപ്പോഴെങ്കിലും ശ്രദ്ധയില്‍ വന്നതില്‍ സന്തോഷം. എന്നാല്‍ രാജേഷിന്റെ പരമോന്നത നേതാവ് പിണറായി വിജയന്‍ വോട്ട് അട്ടിമറി വിഷയത്തില്‍ ഇന്നേവരെ വാ തുറന്നിട്ടുണ്ടോ? അദ്ദേഹത്തെക്കൊണ്ട് ഒരക്ഷരം ഉരിയാടിക്കാന്‍ രാജേഷല്ല, എംഎ ബേബി വിചാരിച്ചാലും നടക്കുമെന്ന് തോന്നുന്നില്ല.
ബിഹാറില്‍ ബിജെപി മുന്നണിയുടെ അടിത്തറയിളക്കുന്ന ജനാവേശമാണ് രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും സൃഷ്ടിച്ചിരിക്കുന്നത്. അവിടെ സമനില തെറ്റിയ ബിജെപി പല വിവാദങ്ങളും ഉണ്ടാക്കാന്‍ ശ്രമിക്കും. പ്രധാനമന്ത്രിയുടെ അമ്മയെ അവഹേളിച്ചു എന്ന് പറഞ്ഞുള്ള വിലാപം മാത്രമല്ല, അതിന്റെ പേരില്‍ ആ സംസ്ഥാനം മുഴുവന്‍ ബന്ദും നടത്തി ബിജെപി. അതുകൊണ്ടുതന്നെ ഇനിയും പല വ്യാജ വിവാദങ്ങളും ഊതിപ്പെരുപ്പിച്ച് ബിജെപി വരുമെന്നുറപ്പ്. അതിനെയൊക്കെ മതേതര പക്ഷത്തുനിന്ന് തുറന്നുകാട്ടുക, അവരുടെ നിലവാരത്തകര്‍ച്ചയെ വിമര്‍ശിക്കുക എന്നതാണ് സാമാന്യമായ രാഷ്ട്രീയബോധമെങ്കിലുമുള്ള ഒരാള്‍ക്ക് ചെയ്യാനാവുക. എന്നാല്‍ ബിജെപിയുടെ കപടവിലാപങ്ങളുടെ മെഗാഫോണാവുക എന്നതാണ് എം ബി രാജേഷിനെപ്പോലുള്ളവര്‍ സ്വയം സ്വീകരിച്ചിരിക്കുന്ന വഴി. അനുരാഗ് ഠാക്കൂറിന്റെ ദീര്‍ഘകാലമിത്രത്തിന് സ്വാഭാവികമായ വഴി അത് തന്നെയായിരിക്കാം. പക്ഷേ എന്തൊരു ദുരന്തമാണത്!
എന്നേച്ചൊല്ലിയുള്ള ചില ഫേസ്ബുക്ക് വിവാദങ്ങള്‍ എത്ര വര്‍ഷം കഴിഞ്ഞാലും രാജേഷ് പൊടി തട്ടിയെടുക്കും എന്നത് ഒട്ടും അപ്രതീക്ഷിതമല്ല, പ്രത്യേകിച്ചും ഇലക്ഷന്‍ കാലമാണല്ലോ ഇനി വരാനിരിക്കുന്നത്. എന്നെ ഒരു സ്ഥിരം വഴക്കാളിയായി ചിത്രീകരിച്ച് വ്യക്തിഹത്യ നടത്തുക എന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും രാജേഷിന്റെ പ്രചരണ തന്ത്രമായിരുന്നല്ലോ. പഴയകാല സിപിഎം നേതാവിനേക്കുറിച്ചും 'മലയാളികളുടെ പ്രിയ എഴുത്തുകാരി'യേക്കുറിച്ചുമുള്ള പരാമര്‍ശ വിവാദങ്ങളുടെ പശ്ചാത്തലവും അതിലേക്ക് നയിച്ച പ്രകോപനങ്ങളുമെല്ലാം സാമാന്യബോധമുള്ള എല്ലാവര്‍ക്കും ഓര്‍മ്മയുണ്ട്. വൈകാരികത ആളിക്കത്തിക്കാന്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും എനിക്കെതിരെ അത് മാത്രം പറഞ്ഞു കൊണ്ടേയിരിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധി എത്രത്തോളമുണ്ടെന്നും വിലയിരുത്താന്‍ ഇന്നാട്ടുകാര്‍ക്ക് കഴിയും. പക്ഷേ, ലിസ്റ്റിന് നീളം കൂട്ടാന്‍ രാജേഷ് സ്വന്തം കയ്യില്‍ നിന്ന് പേരുകളെടുത്തിടരുത് എന്ന് മാത്രം വിനീതമായി ഓര്‍മ്മപ്പെടുത്തുന്നു. രാജേഷ് ആരോപിക്കുന്നത് പോലെ എഴുത്തുകാരന്‍ ബെന്യാമിനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തില്‍ ഞാന്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല, അദ്ദേഹം ഫേസ്ബുക്കില്‍ ഏറ്റുമുട്ടിയതും ഇരട്ടപ്പേര് വിളിച്ചതുമൊക്കെ മറ്റൊരു യുവനേതാവുമായിട്ടായിരുന്നു. ബെന്യാമിന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വന്നത് തൃത്താലയിലാണെന്ന് മാത്രം. അതുപോലെ കോണ്‍ഗ്രസ് നേതാവ് ശ്രീ വി.എം. സുധീരനെതിരായി ഞാന്‍ ഹീനമായ പ്രചരണം നടത്തി എന്ന പച്ചക്കള്ളവും മന്ത്രി എംബി രാജേഷ് പറഞ്ഞുവക്കുന്നു. രാഷ്ട്രീയ ജീവിതത്തിലുടനീളം ഞാന്‍ ഏറ്റവും ചേര്‍ന്നുനിന്ന, എന്നെ ചേര്‍ത്തുനിര്‍ത്തിയ അദ്ദേഹത്തിന്റെ പേരില്‍ എന്തിനാണ് രാജേഷ് ഇങ്ങനെ നുണ പറയുന്നത്!
പിന്നെ രാജേഷിനെതിരായ 'വ്യക്തിപരമായ' ആക്ഷേപങ്ങളുടെ കാര്യം. സംസ്ഥാനത്തെ വിവിധ യൂണിവേഴ്‌സിറ്റികളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമൊക്കെ നടന്ന വ്യാപകമായ ബന്ധുനിയമനങ്ങള്‍ ചര്‍ച്ചയാവേണ്ടിയിരുന്ന മണ്ഡലമായിരുന്നു തൃത്താല. എന്നാല്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ പിന്‍വാതില്‍ നിയമനങ്ങള്‍ വേണ്ടവിധം ചര്‍ച്ചയാക്കിയില്ല എന്നതാണ് ഞങ്ങളുടെ പരിമിതി. അസിസ്റ്റന്റ് പ്രൊഫസര്‍ 'റാങ്ക് പട്ടിക ശീര്‍ഷാസനം ചെയ്യിച്ചാ'ണ് ഏറ്റവും താഴെയുള്ള ചില വേണ്ടപ്പെട്ടവര്‍ പട്ടികയില്‍ മുകളിലെത്തിയത് എന്ന് പരസ്യമായി പറഞ്ഞത് ഞങ്ങളാരുമല്ല, ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളായ ഇടതുപക്ഷ അനുകൂലികള്‍ തന്നെയാണ്. വാളയാര്‍ കേസിന്റെ കാര്യമാണെങ്കില്‍ സിബിഐ എന്ന കേന്ദ്ര ഏജന്‍സി ഒരു കുറ്റപത്രം തയ്യാറാക്കി കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടേയുള്ളൂ. ആര്‍ക്കും നിരപരാധിയായി സ്വയം വിധിയെഴുതാനോ കുറ്റപത്രത്തിലെ സൂചനകള്‍ വച്ച് മറ്റാരെയെങ്കിലും കുറ്റവാളിയായി മുദ്രകുത്താനോ സമയമായിട്ടില്ല. മരണപ്പെട്ട കുഞ്ഞുങ്ങളുടെ അമ്മക്കെതിരെ മന്ത്രി എം ബി രാജേഷ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തര അധിക്ഷേപങ്ങള്‍ ഈ ഘട്ടത്തില്‍ അനൗചിത്യം മാത്രമല്ല, മന്ത്രി എന്ന നിലയിലുള്ള സത്യപ്രതിജ്ഞാ ലംഘനം കൂടിയാണ്. സത്യം കോടതി വഴി പുറത്തു വന്നതിന് ശേഷം രാജേഷ് ആരെ വേണമെങ്കിലും ആക്രമിച്ചോളൂ, നമ്മള്‍ നില്‍ക്കുന്നത് കൊല്ലപ്പെട്ട ആ കുഞ്ഞുങ്ങളുടെ നീതിക്ക് ഒപ്പം മാത്രമാണ്. രണ്ട് കുഞ്ഞുങ്ങള്‍ ഒന്നിന് പുറകെ ഒന്നായി മരണപ്പെട്ടിട്ടും എന്തുകൊണ്ട് അന്നത്തെ പാലക്കാട് എം പി ആ വീടൊന്ന് സന്ദര്‍ശിക്കാന്‍ പോലും തയ്യാറായില്ല എന്നത് ഇന്നും ദുരൂഹമായി തുടരുകയാണ്.
സമുദായ സംഘടനകളുടെ രാഷ്ട്രീയത്തിലെ അനഭിലഷണീയമായ കൈകടത്തലുകള്‍ക്കെതിരെ ഒരു യുവജന നേതാവ് എന്ന നിലയില്‍ 12-13 വര്‍ഷം മുന്‍പ് നടത്തിയ വിമര്‍ശനങ്ങള്‍ ഒരു വലിയ അപരാധമായി എം ബി രാജേഷ് ചിത്രീകരിക്കുന്നതിലും എനിക്കൊട്ടും അത്ഭുതമില്ല. എന്നാല്‍ ശരിയായ ഇടതു മനസ്സുള്ള നിരവധി പേര്‍ അക്കാലത്ത് ആ വിമര്‍ശനങ്ങളുടെ സാംഗത്യം അംഗീകരിച്ച് എന്നെ പിന്തുണച്ചിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അന്തരിച്ച ശ്രീ കോടിയേരി ബാലകൃഷ്ണന്‍ ആര്‍ജ്ജവമുള്ള ഇത്തരം നിലപാടുകളുടെ പേരില്‍ നിയമസഭയില്‍ പരസ്യമായി അഭിനന്ദിച്ചതും ഞാന്‍ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു. അതിന് ശേഷം 2016ല്‍ നടന്ന തെരഞ്ഞെടുപ്പിലും തൃത്താലയില്‍ CPMന് അതെനിക്കെതിരെയുള്ള ഒരു പ്രചരണ വിഷയമായിരുന്നില്ല. 2021ല്‍ എം ബി രാജേഷ് സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോഴാണ് അതൊരു ഇലക്ഷന്‍ വിഷയമായി മാറിയതും രാജേഷിന്റെ പ്രചരണ ടീം അത് ലഘുലേഖയായി സെലക്റ്റീവ് വീടുകളില്‍ പ്രചരിപ്പിച്ചതും. സവര്‍ണ്ണ സംവരണത്തെ പിന്തുണച്ചും ന്യായീകരിച്ചും പാര്‍ട്ടി പത്രത്തില്‍ ലേഖനമെഴുതി ചിലരുടെയൊക്കെ മുന്നില്‍ നല്ലപിള്ള ചമയാനും തന്റെ ജാതീയമായ ഐഡന്റിറ്റി വോട്ടാക്കി മാറ്റാനും രാജേഷിന് നല്ല മിടുക്കുണ്ടെന്ന് ഞാന്‍ അംഗീകരിക്കുന്നു.
സാന്ദര്‍ഭികമായിപ്പറയട്ടെ, ഞാന്‍ ഫേസ്ബുക്ക് പ്രധാനമായും ഉപയോഗിക്കുന്നത് സംവരണമടക്കമുള്ള അതീവ പ്രാധാന്യമുള്ള രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളില്‍ എന്റെ പാര്‍ട്ടിയുടെ സാമൂഹിക നീതിയിലധിഷ്ഠിതമായ നിലപാടുകള്‍ പ്രചരിപ്പിക്കുന്നതിനായാണ്. ഹിന്ദുത്വ സൈബര്‍ മെഷീനറിയുടെ വിഷലിപ്ത പ്രചരണങ്ങളെ ചെറുക്കാനും സ്വന്തം നിലക്കും ആശയപ്രചോദിതരായ ഒരുപറ്റം സഹപ്രവര്‍ത്തകര്‍ വഴിയും ഒരു പരിധി വരെ ഇന്ന് കഴിയുന്നുണ്ട്. സംഘ് പരിവാറിനെ ആശയപരമായി മുഖാമുഖം നേരിടുന്ന കോണ്‍ഗ്രസിലെ ഒരു പുതുതലമുറക്ക് സൈബര്‍ സ്‌പേസില്‍ പ്രചോദനമാവാന്‍ ഞാനടക്കമുള്ളവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനത്തോടെത്തന്നെയാണ് കാണുന്നത്. എം ബി രാജേഷടക്കമുള്ള സിജെപിക്കാര്‍ക്ക് ഇതൊന്നും കാണാനാവാതെ പോവുന്നതില്‍ അത്ഭുതമില്ല.
ഒമ്പതര വര്‍ഷമായി സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന CPM സര്‍ക്കാരിനേക്കുറിച്ചും നിരവധി വിമര്‍ശനങ്ങള്‍ ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവും. പാവപ്പെട്ട ഒരു ചെറുപ്പക്കാരനെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊല്ലാക്കൊല ചെയ്ത പോലീസ് സംവിധാനത്തിനെതിരെയാണ് എന്റെ ഏറ്റവും ഒടുവിലത്തെ ഫേസ്ബുക്ക് പോസ്റ്റുകള്‍. ഈ സംഭവം നടന്ന കുന്നംകുളം പോലീസ് സ്റ്റേഷന്റെ പരിധിയുടെ ഏറ്റവും അടുത്തുള്ള മന്ത്രി എം ബി രാജേഷാണ്. ആഭ്യന്തര വകുപ്പിന്റെ ഈ മനുഷ്യവേട്ടക്കെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല രാജേഷ് ഇതുവരെ, മിണ്ടുമെന്ന് പ്രതീക്ഷിക്കുന്നുമില്ല.
ഏതായാലും ഒരൊറ്റ കാര്യം മാത്രം പറഞ്ഞ് ചുരുക്കുന്നു; നിങ്ങള്‍ ബിഹാറിലേക്ക് ചുമ്മാ 'ഉറ്റു നോക്കി' ഇരുന്നോളൂ, ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ അവിടെ തെരുവില്‍ പോരാട്ടത്തിലാണ്. ബിജെപിയെ തകര്‍ത്തെറിയാന്‍, ജനാധിപത്യത്തെ തിരിച്ചുപിടിക്കാന്‍, വോട്ടിന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍. ആ പോരാട്ടത്തെ ഒരു വാക്ക് കൊണ്ട് പോലും പിന്തുണക്കാതെ ബിജെപിയുടെ വൈകാരിക പ്രൊപ്പഗണ്ടകള്‍ തലയിലേറ്റി നടക്കുന്ന നിങ്ങളുടെയൊക്കെ കുത്തിത്തിരിപ്പിനെ എളുപ്പം മനസ്സിലാക്കാന്‍ ഈ നാടിന് കഴിയും.