ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദം; കേരളത്തില്‍ അഞ്ചു ദിവസം വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ പ്രളയ സാദ്ധ്യതാ മുന്നറിയിപ്പ്; മണിമലയാറില്‍ ഓറഞ്ച് അലര്‍ട്ട്; നാല് നദികളില്‍ യെല്ലോ അലര്‍ട്ട്; തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

നാല് ജില്ലകളില്‍ പ്രളയ സാദ്ധ്യതാ മുന്നറിയിപ്പ്

Update: 2025-05-29 06:02 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നദികള്‍ കരകവിഞ്ഞൊഴുകാന്‍ ഇടയുള്ളതിനാല്‍ പ്രളയ സാദ്ധ്യതാ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പ്രളയ സാദ്ധ്യത കണക്കിലെടുത്ത് വിവിധ നദികള്‍ക്ക് ഓറഞ്ച് - യെല്ലോ അലര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാദ്ധ്യതയുള്ളയിടങ്ങളില്‍ നിന്ന് ജനങ്ങള്‍ മാറി താമസിക്കണമെന്നാണ് നിര്‍ദേശം.

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും നിര്‍ദേശമുണ്ട്. പത്തനംതിട്ട ജില്ലയിലെ മണിമല ആറില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, വയനാട് ജില്ലയിലെ കബനി എന്നീ നദികളില്‍ മഞ്ഞ അലര്‍ട്ടും നിലനില്‍ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ പത്തനംതിട്ട ജില്ലയിലെ മണിമല ആറിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷനിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിലെ മീനച്ചില്‍ നദിയിലെ പേരൂര്‍ സ്റ്റേഷന്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം, കൊള്ളിക്കല്‍ എന്നീ സ്റ്റേഷനുകളിലും, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയിലെ കല്ലേലി, കോന്നി ജിഡി എന്നീ സ്റ്റേഷനുകളിലും വയനാട് ജില്ലയിലെ കബനി നദിയിലെ കാക്കവയല്‍ സ്റ്റേഷനിലുമാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഈ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

കനത്ത മഴയ്ക്ക് സാധ്യത

ഒഡീഷ തീരത്തിനു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. ബംഗാള്‍-ബംഗ്ലദേശ് തീരത്തിനു സമീപമായാണ് ഇത് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. വടക്കു ഭാഗത്തേക്ക് നീങ്ങുന്ന തീവ്ര ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി വീണ്ടും ശക്തി പ്രാപിച്ച് ഉച്ചയ്ക്ക് ശേഷം സാഗര്‍ ദ്വീപിനും (പശ്ചിമ ബംഗാള്‍) ഖെപ്പു പാറയ്ക്കും (ബംഗ്ലദേശ്) ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മേയ് 29-30 വരെ ഒറ്റപ്പെട്ട അതി തീവ്രമായ മഴയ്ക്കും മേയ് 29 മുതല്‍ 31 വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

കേരളത്തില്‍ വിവിധ ജില്ലകളില്‍ ഇന്നും മഴ തുടരുകയാണ്. ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും ബാക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളുടെ തീരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. വടക്ക് പടിഞ്ഞാറന്‍-ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദം മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായി മഴ ലഭിക്കുന്ന മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പുമുണ്ട്.

കണ്ണൂര്‍ വലിയന്നൂരില്‍ രാവിലെയുണ്ടായ കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായി. കനത്ത കാറ്റില്‍ ലോട്ടറി വില്‍ക്കുന്നയാളും പെട്ടിക്കടയും മറിഞ്ഞുവീണു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്കാണ് പെട്ടിക്കട വീണത്. പരുക്കേറ്റ, ലോട്ടറി വില്‍പ്പനക്കാരനായ പുരുഷോത്തമനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. രാവിലെ ഏഴുമണിയോടെ ചുഴലിക്കാറ്റാണ് ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. മരങ്ങള്‍ ഒടിഞ്ഞു വീണ് ഗതാഗതം സ്തംഭിച്ചു. വൈദ്യുതി ലൈനുകളും തകര്‍ന്നു. നിരവധി വീടുകള്‍ക്കും കടകള്‍ക്കും നാശനഷ്ടമുണ്ടായി. അഗ്‌നിരക്ഷാ സേനയെത്തിയാണ് മരങ്ങള്‍ മുറിച്ചു മാറ്റിയത്. ജില്ലയില്‍ ഇന്ന് രാവിലെ മുതല്‍ ശക്തമായ കാറ്റും മഴയുമാണ്.

ഇന്ന് അവധി

ഇടുക്കി, എറണാകുളം, കാസര്‍കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പരീക്ഷകളില്‍ മാറ്റമില്ല. ഇടുക്കി ജില്ലയിലെ മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. വേനലവധിയുടെ ഭാഗമായുള്ള ക്ലാസുകള്‍, പ്രത്യേക കോച്ചിങ് സെഷനുകള്‍ എന്നിവ പാടില്ല.

Tags:    

Similar News