പെണ്‍സുഹൃത്തിനെക്കൊണ്ട് വീട്ടില്‍നിന്നും വിളിച്ചിറക്കി; രണ്ടുപേര്‍ ചേര്‍ന്ന് കാറില്‍ കൂട്ടിക്കൊണ്ടുപോയി; ഒന്നരവര്‍ഷം മുന്‍പ് ഹേമചന്ദ്രനെ കാണാതായതില്‍ വഴിത്തിരിവ്; വയനാട് സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വനമേഖലയില്‍ കുഴിച്ചിട്ട നിലയില്‍; ജഡം പുറത്തെടുക്കാന്‍ ശ്രമം

വയനാട് സ്വദേശിയെ കൊലപ്പെടുത്തി കുഴിച്ചുമൂടി, ജഡം കണ്ടെത്തി

Update: 2025-06-28 10:15 GMT

വയനാട്: കോഴിക്കോടുനിന്ന് ഒന്നര വര്‍ഷം മുമ്പ് കാണാതായ വയനാട് ചെട്ടിമൂല സ്വദേശിയുടെ മൃതദേഹഭാഗങ്ങള്‍ തമിഴ്‌നാട് അതിര്‍ത്തിയിലെ വനത്തില്‍ കണ്ടെത്തി. 53കാരനായ ഹേമചന്ദ്രന്റെ തിരോധാനത്തിലാണ് നിര്‍ണായക വഴിത്തിരിവ്. തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്നുള്ള ചേരമ്പാടി വനത്തിലാണ് ഹേമചന്ദ്രന്റേതെന്നു കരുതുന്ന മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്. കേരള, തമിഴ്‌നാട് പൊലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ബത്തേരി സ്വദേശികളായ ജ്യോതിഷ്, അജേഷ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. മൃതദേഹം മറവു ചെയ്യാന്‍ സഹായിച്ച രണ്ടുപേരാണു പിടിയിലായതെന്നാണ് സൂചന.

സാമ്പത്തികതര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് സൂചന. വിദേശത്തേക്കു കടന്ന നൗഷാദ് എന്നയാള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കും. നൗഷാദാണു തട്ടിക്കൊണ്ടുപോകലിനു നേതൃത്വം നല്‍കിയതെന്നാണു വിവരം. ബത്തേരി വിനോദ് ഭവനില്‍ ഹേമചന്ദ്രന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം മായനാട് മുണ്ടിക്കത്താഴത്തെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. 2024 മാര്‍ച്ച് 20ന് പെണ്‍സുഹൃത്തിനെക്കൊണ്ടു വിളിപ്പിച്ച് മെഡിക്കല്‍ കോളജിനു സമീപമെത്തിച്ച ഹേമചന്ദ്രനെ രണ്ടുപേര്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഇയാളെ കാണാതാവുകയായിരുന്നു.

ഇതുസംബന്ധിച്ച് ഹേമചന്ദ്രന്റെ ഭാര്യ 2024 ഏപ്രില്‍ ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഹേമചന്ദ്രന്റെ കോള്‍ റെക്കോര്‍ഡും സംഭവവുമായി ബന്ധപ്പെട്ടവര്‍ എന്നു കരുതുന്നവരുടെ ടവര്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണു വനത്തില്‍ മൃതദേഹഭാഗം കണ്ടെത്തിയത്.

ഹേമചന്ദ്രനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഒട്ടേറെ ആളുകളുമായി സാമ്പത്തിക ഇടപാട് നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. അതിനാല്‍ തന്നെ പണം കടം കൊടുത്ത ആളുകളാരെങ്കിലും അപായപ്പെടുത്തിയതാണോയെന്നും പണം കൊടുക്കുവാനുള്ളവരില്‍ നിന്നും സമ്മര്‍ദ്ദം കാരണം മാറിനില്‍ക്കുകയാണോ എന്നൊക്കെയുള്ള സംശയത്തിലായിരുന്നു പോലീസ്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹേമചന്ദ്രനെ പെണ്‍സുഹൃത്ത് വീട്ടില്‍നിന്നും വിളിച്ചിറക്കി കൊണ്ടുപോയതാണെന്നും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയതാണെന്നും പോലീസ് കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് മാടാക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ് കുമാര്‍, വെള്ളപ്പന പള്ളുവാടി സ്വദേശി അജേഷ് ബി.എസ് എന്നിവരെ പ്രതികളാക്കി കേസെടുത്തു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേരളാ-തമിഴ്‌നാട് അതിര്‍ത്തിയിലെ വനത്തില്‍ പോലീസ് പരിശോധന നടത്തിയത്.

തിരച്ചില്‍ നടന്ന സമയത്ത് പ്രതികളും പോലീസിനൊപ്പം ഉണ്ടായിരുന്നതായാണ് വിവരം. സംഭവസ്ഥലത്ത് തമിഴ്‌നാട്ടില്‍ നിന്നുള്ള ആര്‍.ഡി.ഒ. പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുമുണ്ട്. സംഭവസ്ഥലം തമിഴ്‌നാട് ജില്ലയില്‍ ആയതിനാല്‍ അവിടെ വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരും.

മൃതദേഹം സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. സിറ്റി പൊലീസ് കമ്മിഷണര്‍ ടി.നാരായണ്‍, ഡിസിപി അരുണ്‍ കെ.പവിത്രന്‍, കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണര്‍ ഉമേഷ്, മെഡിക്കല്‍ കോളജ് ഇന്‍സ്‌പെക്ടര്‍ ജിജിഷ് തുടങ്ങിയ ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

Tags:    

Similar News