പൂനെ നിയമ സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ഥിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫളുവന്‍സറും; ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളുടെ നിശബ്ദതയെ വിമര്‍ശിച്ചപ്പോള്‍ കേസും അറസ്റ്റുമായി കൊല്‍ക്കത്ത പോലീസ്; ശര്‍മിഷ്ഠ പനോളിയെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് സൈബറിടത്തില്‍ പ്രചരണം ശക്തം; അറസ്റ്റില്‍ വിവാദം കത്തുമ്പോള്‍

പൂനെ നിയമ സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ഥിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫളുവന്‍സറും

Update: 2025-06-02 01:24 GMT

കൊല്‍ക്കത്ത: പൂനെ നിയമ സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ഥിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫളുവന്‍സറുമാണ് ശര്‍മിഷ്ഠ പനോളി. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് ആരോപിക്കപ്പെട്ട് ശര്‍മിഷ്ഠ പനോളി എന്ന 22കാരിയെ കഴിഞ്ഞ ദിവസമാണ് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് സൈബറിടത്തില്‍ വലിയ വിവാദമാണ് ഉടലെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയാ പോസ്റ്റിന്റെ പേരില്‍ അന്തര്‍സംസ്ഥാന പോലീസ് ഇടപെടല് അടക്കം വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ നിശബ്ദത പാലിക്കുന്നുവെന്നായിരുന്നു ശര്‍മിഷ്ഠ തന്റെ വിവാദ വീഡിയോയില്‍ പറഞ്ഞത്. വീഡിയോയില്‍ പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവച്ചുകൊണ്ടുള്ള പരാമര്‍ശങ്ങളും ഉണ്ടായിരുന്നു. വിവാദമായതോടെ വീഡിയോ നീക്കം ചെയ്യുകയും, ശര്‍മിഷ്ഠ മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ വീഡിയോ നീക്കം ചെയ്യുന്നതിന് മുന്‍പ് തന്നെ ശര്‍മിഷ്ഠയ്ക്കെതിരെ കൊല്‍ക്കത്ത പൊലീസിന് പരാതി ലഭിച്ചു, പൊലീസ് അവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്ററും ചെയ്തു.

വെള്ളിയാഴ്ച്ച രാത്രിയാണ് കൊല്‍ക്കത്ത പൊലീസ് ശര്‍മിഷ്ഠയെ ഗുരുഗ്രാമില്‍വച്ച് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ വീഡിയോ നീക്കം ചെയ്യുന്നതിന് മുന്‍പ് തന്നെ ശര്‍മിഷ്ഠയ്ക്കെതിരെ കൊല്‍ക്കത്ത പൊലീസിന് പരാതി ലഭിച്ചു, പൊലീസ് അവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്ററും ചെയ്തു.

നിയമ വിദ്യാര്‍ഥിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫളുവന്‍സറുമായ ശര്‍മിഷ്ഠ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലുള്ള തന്റെ നിലപാടുകള്‍ തുറന്ന് പറയുന്ന വ്യക്തിയാണ്. ഇത്തരം വീഡിയോകളാണ് അവരെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയാക്കിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ നിലപാടിനെ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഒരു പാകിസ്ഥാന്‍ യുവാവ് എത്തിയിരുന്നു. ഇതിനുള്ള മറുപടി 2025 മെയ് 14ന് ശര്‍മിഷ്ഠ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. ഈ വീഡിയോയില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ബോളിവുഡ് നടന്മാര്‍ പാലിച്ച മൗനത്തെയും നിശിതമായി വിമര്‍ശിച്ചിരുന്നു.

ഇതാണ് വിവാദമായത്. മുസ്ലീം പ്രവാചകന്മാരെ അധിക്ഷേപിച്ചു എന്നതായിരുന്നു ശര്‍മിഷ്ഠയ്ക്കെതിരായ മറ്റൊരു ആരോപണം. വീഡിയോ വൈറലായതോടെ #ArrestSharmishta പോലുള്ള നിരവധി ഹാഷ്ടാഗുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു, വധഭീഷണിയും. നിരവധി പരാതികളാണ് ശര്‍മിഷ്ഠയ്ക്കെതിരെ കൊല്‍ക്കത്ത പൊലീസിന് ലഭിച്ചത്. ശര്‍മിഷ്ഠയ്ക്കും കുടുംബത്തിനും വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും കൈപ്പറ്റാന്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. നോട്ടീസുകള്‍ കൈപ്പറ്റാത്തതിനാലും, മറുപടി ലഭിക്കാത്തതിനാലും കൊല്‍ക്കത്തയിലെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അങ്ങനെ അവര്‍ അറസ്റ്റിലുമായി. കൂടുതല്‍ അന്വേഷണത്തിനും ഫൊറന്‍സിക് പരിശോധനയ്ക്കുമായി പൊലീസ് ശര്‍മിഷ്ഠയുടെ ലാപ്‌ടോപ്പും ഫോണും പിടിച്ചെടുത്തിരിക്കുകയാണ്.

ശനിയാഴ്ച്ച അലിയപ്പോര്‍ കോടതിയിയായിരുന്നു ശര്‍മിഷ്ഠയുടെ വിചാരണ നടത്തിയത്. ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല, അവരെ ജൂണ്‍ 13 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. 'നിയമപരമായി സാധ്യമായ എല്ലാം ചെയ്തു. വക്കീല്‍ നോട്ടീസ് കുടുംബത്തിന് നല്‍കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഒളിവിലായതിനാല്‍ അത് കൈപ്പറ്റിയിരുന്നില്ല. ഇതേതുടര്‍ന്നായിരുന്നു കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തെറ്റിദ്ധരിപ്പിക്കുന്നതും, വിവാദമുണ്ടാക്കുന്നതുമായ കാര്യങ്ങളില്‍ നിന്ന് ആളുകള്‍ വിട്ട് നില്‍ക്കണം.' കൊല്‍ക്കത്ത പൊലീസ് പറഞ്ഞു.

പിന്തുണയുമായി കങ്കണ

വിവാദങ്ങള്‍ക്ക് പിന്നാലെ നടിയും, രാഷ്ട്രീയ നേതാവുമായ കങ്കണ റണൗട്ട് ശര്‍മിഷ്ഠയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. 'ശര്‍മിഷ്ഠ തന്റെ വീഡിയോയില്‍ ചില അസുഖകരമായ വാക്കുകള്‍ ഉപയോഗിച്ചിരുന്നു എന്നത് ഞാനും ശരിവക്കുന്നു. എന്നാല്‍ ഈ കാലത്ത് എല്ലാ യുവാക്കളും ഉപയോഗിക്കുന്ന വാക്കുകളാണിത്. അവര്‍ താന്‍ ചെയ്തതിന് മാപ്പ് പറഞ്ഞു, പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. ഇനിയും അവരെ ഉപദ്രവിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യരുത്. ശര്‍മിഷ്ഠയെ ഉടന്‍ വിട്ടയയ്ക്കണം.' കങ്കണ വ്യക്തമാക്കി. എന്നാല്‍ പിന്തുണ അറിയിച്ചതിന് പിന്നാലെ കങ്കണയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തി. കങ്കണ വിവാദ പ്രസംഗത്തെ നിസ്സാരവത്കരിക്കുകയാണ് എന്നായിരുന്നു പ്രധാന ആക്ഷേപം.

ശര്‍മിഷ്ഠയുടെ അറസ്റ്റിന് ശേഷം നിരവധി ആളുകള്‍ ചേരിതിരിഞ്ഞ് വാഗ്വാദം ആരംഭിച്ചിരിക്കുകയാണ്. ഇത്തരം പരാമര്‍ശങ്ങള്‍ ഇനിയും ഉണ്ടാകാതിരിക്കാന്‍ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഒരുപക്ഷവും, മാപ്പ് പറഞ്ഞതിനാല്‍ ക്ഷമിക്കാമെന്ന് മറ്റൊരു പക്ഷവും പറയുന്നു. ശര്‍മിഷ്ഠ ജുഡീഷ്യല്‍ കസ്റ്റഡിയിലായതോടെ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ കൂടുതല്‍ ചൂടുപിടിക്കുകയാണ്.

ശര്‍മിഷ്ഠ പനോളിക്ക് പിന്തുണയുമായി ഡച്ച് പാര്‍ലമെന്റ് അംഗം അടക്കം രംഗത്തുവന്നിരുന്നു. പാര്‍ട്ടി ഫോര്‍ ഫ്രീഡം നേതാവ് ഗീര്‍ട്ട് വൈല്‍ഡേഴ്‌സ് ആണ് ശര്‍മിഷ്ഠ പനോളിക്ക് പിന്തുണയുമായി എത്തിയത്. ''ശര്‍മിഷ്ഠ പനോളിയെ മോചിപ്പിക്കുക. അവരെ അറസ്റ്റ് ചെയ്തതിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേല്‍ കളങ്കമുണ്ടായി. പാക്കിസ്ഥാനെയും മുഹമ്മദിനെയും കുറിച്ച് സത്യം സംസാരിച്ചതിന് അവരെ ശിക്ഷിക്കരുത്, അവരെ സഹായിക്കൂ.'' പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് ഗീര്‍ട്ട് വൈല്‍ഡേഴ്‌സ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

ശര്‍മിഷ്ഠയുടെ അറസ്റ്റിന് പിന്നാലെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിമര്‍ശിച്ച് ജനസേന നേതാവ് പവന്‍ കല്യാണ്‍ എത്തി. ''ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് നിയമവിദ്യാര്‍ഥി ശര്‍മിഷ്ഠ പറഞ്ഞ ചില വാക്കുകള്‍ ചിലരെ വിഷമിപ്പിച്ചു. തെറ്റ് മനസ്സിലാക്കി വിഡിയോ ഡിലീറ്റ് ചെയ്ത അവര്‍ മാപ്പും പറഞ്ഞു. ബംഗാള്‍ പൊലീസ് ഉടനടി ശര്‍മിഷ്ഠയ്ക്ക് എതിരെ നടപടിയെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിമാര്‍ സനാതന ധര്‍മത്തെ പരിഹസിച്ചപ്പോള്‍ എന്താണുണ്ടായത്? എവിടെയാണ് മാപ്പ്? എവിടെയാണ് അറസ്റ്റ്?'' പവന്‍ കല്യാണ്‍ എക്‌സില്‍ കുറിച്ചു.

Tags:    

Similar News