വൈറ്റ് കോളര്‍ ഭീകരതയ്ക്കായി ഇന്ത്യയില്‍ ഒരു യൂണിവേഴ്സിറ്റിയോ? 1997-ല്‍ ചാരിറ്റി ഗ്രൂപ്പിന്റെ പേരില്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനം ഡീംഡ് വാഴ്സിറ്റിയായത് 2009-ല്‍; 2014-ല്‍ സര്‍വകലാശാലയും; അഞ്ചുവര്‍ഷം കൊണ്ട് ഒഴുകിയത് 500 കോടിയോളം; അല്‍ ഫലാഹ് യൂണിവേഴ്സിറ്റിക്ക് പിന്നിലാര്?

അല്‍ ഫലാഹ് യൂണിവേഴ്സിറ്റിക്ക് പിന്നിലാര്?

Update: 2025-11-19 15:44 GMT

ഫരീദാബാദ്: ചാരിറ്റി പ്രവര്‍ത്തനത്തിന്റെയും, ന്യൂനപക്ഷ പരിഗണനയുടെയും പേരില്‍ വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുക. വിദേശ സഹായം വാങ്ങിക്കൊണ്ട് പടിപടിയായി അതിനെ ഉയര്‍ത്തുക. ഒടുവില്‍ വൈറ്റ് കോളര്‍ ഭീകരതയുടെ യൂണിവേഴ്‌സിറ്റിയായി മാറ്റുക! ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഹരിയാനയിലെ ഫരീദാബാദിലെ അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയുടെ പേരില്‍ ഇപ്പോള്‍ പുറത്തുവരുന്നത്. ഡല്‍ഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍മാരെ ഒന്നിപ്പിക്കുന്ന കണ്ണിയായി പ്രവര്‍ത്തിച്ചത് ഈ യൂണിവേഴ്‌സിറ്റിയാണെന്നാണ് എന്‍ഐഎ വൃത്തങ്ങളെ ഉന്നയിച്ച് ഇന്ത്യാ ടുഡെ നല്‍കുന്ന സുചന.


ചെങ്കോട്ട സ്ഫോടനത്തില്‍ ചാവേറായ ഡോക്ടര്‍ ഉമര്‍ നബിയുടെയും ഫരീദാബാദില്‍ അറസ്റ്റിലായ മുസമിലിന്റെയും അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ മുറികളില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയില്‍ വലിയ സ്ഫോടന പരമ്പരയാണ് ആസൂത്രണം ചെയ്തതെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഭീകരര്‍ എല്ലം കണക്റ്റ് ചെയ്യപ്പെട്ട പൊതുപോയിന്റും ഈ സര്‍വകലാശാലയുമായുള്ള ബന്ധമാണ്.

ചാരിറ്റിയുടെ മറവില്‍

1997-ല്‍ അല്‍ ഫലാഹ് ഗ്രൂപ്പാണ് ഈ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത്. 2009-ല്‍, കല്‍പിത സര്‍വകലാശാലയായും 2014-ല്‍ സര്‍വകലാശാലയായും അപ്ഗ്രേഡ് ചെയ്തു. 2019-ലാണ് ഇവിടെ എം.ബി.ബി.എസ് കോഴ്സ് ആരംഭിച്ചത്. അന്നുമുതലാണ് ഭീകരതയുടെ ഡോക്ടര്‍ നെറ്റ്്വര്‍ക്കിന് ഇവിടെ സ്ഥാനം കിട്ടുന്നത്. ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനം നടത്തിയ ഡോ.ഉമര്‍ നബിയെയും അറസ്റ്റിലായ ഡോ. മുസമ്മില്‍ അഹമ്മദ് ഗനായിയെയുമെല്ലാം ബന്ധിപ്പിക്കുന്ന കണ്ണിയായാണു ഫരീദാബാദ് ധൗജിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച് സെന്റര്‍ പ്രവര്‍ത്തിച്ചതെന്നാണ് കണ്ടെത്തല്‍. ഭീകരബന്ധമുള്ള ഡോക്ടര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 52 പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

അതിനിടെ ചെങ്കോട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട് സംശയനിഴലില്‍ നില്‍ക്കെ അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ അറസ്റ്റിലുമായി. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാനായ ജാവേദ് അഹമ്മദ് സിദ്ദീഖിയാണ് അറസ്റ്റിലായത്.

സര്‍വകലാശാലയുടെ സ്ഥാപക ചെയര്‍മാന്‍ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ സഹോദരന്‍ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ ഒന്നിലധികം നിക്ഷേപ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ടാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ജവാദ് അഹമ്മദും അറസ്റ്റിലാവുന്നത്. കലാപവും കൊലപാതകശ്രമവും ഉള്‍പ്പെടെ കുറഞ്ഞത് നാല് കേസുകളിലെങ്കിലും ഹമൂദിനെ വിവിധ അന്വേഷണ ഏജന്‍സികള്‍ തിരയുകയായിരുന്നു.

തുടക്കം മുതല്‍ സിദ്ദിഖി ഇതിന്റെ ട്രസ്റ്റിയാണ്. ട്രസ്റ്റിന് കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളും ഇയാളുടെ നിയന്ത്രണത്തിലാണ്. വളരെ പെട്ടെന്നാണ് ട്രസ്റ്റ് പടര്‍ന്ന് പന്തലിച്ചത്. ട്രസ്റ്റിന്റെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ചും ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. അനധികൃതമായി വിദേശ ഫണ്ട് ട്രസ്റ്റിലേക്ക് എത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.

അഞ്ചു വര്‍ഷത്തിനുള്ളില്‍ 500 കോടി

അതേസമയം അല്‍ഫലാഹ് യൂണിവേഴ്സിറ്റിയുടെ അക്കൗണ്ടിലേക്ക് കോടികള്‍ ഒഴുകിയെത്തിയതായി ഇ ഡിയും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് അല്‍-ഫലാഹ് സ്ഥാപനങ്ങളിലേക്ക് ഒഴുകിയത് 500 കോടിയോളം രൂപയെന്ന് ഇഡിയുടെ കണ്ടെത്തല്‍. സര്‍വകലാശാലയ്ക്ക് അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കൈപ്പറ്റിയ പണവും ഇക്കൂട്ടത്തില്‍ പെടും. അല്‍ ഫലാഹ് സ്ഥാപകന്‍ ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കള്ളപ്പണക്കേസില്‍ അറസ്റ്റിലായ സിദ്ദിഖിയെ 13 ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടിരിക്കയാണ്.

അതേസമയം ഡല്‍ഹി ഭീകരാക്രമണത്തിന് പിന്നാലെ അല്‍-ഫലാഹ് സര്‍വകലാശാലയിലെ നിരവധി പേരെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്. കാണാതായവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവരെ കണ്ടെത്താന്‍ ഹരിയാന ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഭീകരാക്രമണത്തിന്റെ പ്രധാന കേന്ദ്രം ഈ സര്‍വകലാശാല ആയിരിക്കാമെന്ന് അന്വേഷണ സംഘം സംശയിക്കുന്നതായി ഉദ്യോഗസ്ഥരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. നവംബര്‍ 10-ന് ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഹ്യുണ്ടായ് ശ20 കാറില്‍ അമോണിയം നൈട്രേറ്റ് ഫ്യൂവല്‍ ഓയില്‍ നിറച്ച് സ്‌ഫോടനം നടത്തിയ 'ടെറര്‍ ഡോക്ടര്‍' സംഘത്തിന്റെ ഭാഗമായവരാകാം ഇപ്പോള്‍ കാണാതായവര്‍ എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കരുതുന്ന പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ്, കൂടുതല്‍ ചാവേര്‍(ഫിദായീന്‍) ആക്രമണങ്ങള്‍ക്കായി 'സംഭാവന' നല്‍കാന്‍ ആഹ്വാനം നടത്തിയതായി നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. 20,000 പാക്കിസ്ഥാനി രൂപ വീതമാണ് ഇവര്‍ സംഭാവനയായി ആവശ്യപ്പെട്ടത്.

ചെങ്കോട്ട സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ലഭിച്ച സൂചനകള്‍ പ്രകാരം, ജെയ്ഷ് നേതാക്കള്‍ സദാപേ എന്ന പാക് ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ പണം സമാഹരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ചെങ്കോട്ട സ്‌ഫോടനത്തിലെ പ്രധാന പ്രതികളിലൊരാളായ ഡോ. ഷഹീന്‍ സയീദ് ഈ യൂണിറ്റിലെ അംഗമാണെന്നാണ് റിപ്പോര്‍ട്ട്. 'മാഡം സര്‍ജന്‍' എന്ന രഹസ്യനാമത്തില്‍ അറിയപ്പെട്ടിരുന്ന ഇവര്‍, ആക്രമണത്തിന് പണം നല്‍കിയതായും സംശയിക്കുന്നു. ജമാഅത്ത് ഉല്‍ മുഅ്മിനാത്ത് എന്നാണ് ഈ യൂണിറ്റിന്റെ പേര്. ഇത്തരം ഒരു സാമ്പത്തിക യൂണിറ്റും ഈ സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ചതായി സംശയമുണ്ട്.

Tags:    

Similar News