പാട്യം മുതിയങ്ങയില്‍ കൃഷിയിടത്തില്‍ നിന്നും കര്‍ഷകനെ കുത്തിക്കൊന്ന കാട്ടുപന്നിയെ നാട്ടുകാര്‍ തല്ലിക്കൊന്നു; നേരത്തെ നിരവധി തവണ കാട്ടുപന്നിയുടെ ശല്യം ഉണ്ടെന്ന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍

കാട്ടുപന്നിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

Update: 2025-03-02 10:59 GMT

കണ്ണൂര്‍: പാനൂരിനടുത്തെ പാട്യം മുതിയങ്ങ വയലില്‍ കര്‍ഷകനെ കുത്തിയ കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തി. സംഭവ സ്ഥലത്ത് നിന്നും രണ്ടു കിലോമീറ്റര്‍ ദൂരെയാണ് കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത്. കാട്ടു പന്നിയെ നാട്ടുകാര്‍ തല്ലിക്കൊന്നതാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. കാട്ടുപന്നികള്‍ കൃഷിയിടത്തില്‍ സ്ഥിരമായെത്തി കൃഷി നശിപ്പിക്കുന്നുവെന്ന് കര്‍ഷകര്‍ പറഞ്ഞു. നേരത്തെ നിരവധി തവണ കാട്ടുപന്നിയുടെ ശല്യം ഉണ്ടെന്ന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്.

മൊകെരിവള്ള്യായിലെ എകെ ശ്രീധരനാണ് ഞായറാഴ്ച്ച രാവിലെ ഏഴുമണിക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചത്. കണ്ണൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടത് ദുഃഖകരമായ സംഭവമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കുടുംബത്തിന് നിയമപരമായ എല്ലാ സഹായവും നല്‍കുമെന്നും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉത്തര മേഖല സി. സി. എഫ് ദീപക് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. പാട്യം മൊകേരി മുതിയങ്ങയിലാണ് കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ അതിദാരുണമായി കൊല്ലപ്പെട്ടത്.വള്ള്യായി സ്വദേശി ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്. ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം.

ഞായറാഴ്ച രാവിലെ സ്വന്തം കൃഷിയിടത്തില്‍ നനച്ചുകൊണ്ടിരിക്കെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടാകുന്നത്. ദേഹത്താകമാനം മുറിവേറ്റതിനെ തുടര്‍ന്ന് ശ്രീധരനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം തലശ്ശേരി ഇന ന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ഉയര്‍ന്ന ജനസാന്ദ്രതയുള്ള മേഖലയാണ് പാനൂര്‍. വ്യവസായ സ്ഥാപനങ്ങളും കൃഷിയിടങ്ങളുമുള്ള സ്ഥലത്താണ് ഇപ്പോള്‍ വന്യജീവിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇവിടെ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു.

2025-ല്‍ ഇതുവരെ വന്യജീവി ആക്രമണത്തില്‍ 15 പേര്‍ക്ക് ജീവന്‍ നഷ്ടമായാതാണ് ഔദ്യോഗികകണക്കുകള്‍ സൂചിപ്പിക്കുന്നത്. ആറളം ഫാമില്‍ കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് വള്ളി ലീല ആദിവാസിദമ്പതികള്‍ക്ക് ജീവന്‍ നഷ്ടമായത്. ഏറ്റവും ഒടുവില്‍ കര്‍ഷകനായ വയോധികന്‍ കാട്ടുപന്നിയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ടത് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

രണ്ടു ദിവസം മുന്‍പ് മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കണ്ണാടിപറമ്പ് - വാരം കടവ് റോഡില്‍ഓട്ടോയിലേക്ക് മുള്ളന്‍പന്നി പാഞ്ഞുകയറി നിയന്ത്രണം വിട്ടു മറിഞ്ഞു, പരുക്കേറ്റഡ്രൈവര്‍ ദാരുണമായി മരിച്ചിരുന്നു ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിലേക്ക് മുള്ളന്‍പന്നി പാഞ്ഞു കയറിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു മറഞ്ഞാണ്ഓട്ടോ ഡ്രൈവര്‍ മരിച്ചത് കൊളച്ചേരി പൊന്‍കുത്തി ലക്ഷംവീട് സങ്കേതത്തിലെ ഇടച്ചേരിയന്‍ വിജയനാണ് (52) മരിച്ചത്.

കഴിഞ്ഞബുധനാഴ്ച രാത്രി പത്തരയോടെ കണ്ണാടിപ്പറമ്പ്' വാരം കടവ് റോഡ് പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. വിജയന്‍ ഓടിച്ചു പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഡ്രൈവറുടെ ഭാഗത്തേക്ക് മുള്ളന്‍ പന്നി ഓടിക്കയറുകയായിരുന്നു. ഇതോടെ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു.

Tags:    

Similar News