മൊസാദിന് നിര്‍ണായക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി; യുവാവിന്റെ വധശിക്ഷ നടപ്പാക്കി ഇറാന്‍

യുവാവിന്റെ വധശിക്ഷ നടപ്പാക്കി ഇറാന്‍

Update: 2025-06-22 07:32 GMT

ടെഹ്റാന്‍: ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിനു വേണ്ടി ചാരവൃത്തി നടത്തിയ യുവാവിന് വധശിക്ഷ. ഇന്റലിജന്‍സ് രഹസ്യങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തിക്കൊടുത്തെന്ന് ആരോപിച്ചാണ് ഒരാളെ ഇറാന്‍ വധശിക്ഷയ്ക്കു വിധേയനാക്കിയത്. ചാരവൃത്തി ആരോപിച്ചാണ് മജീദ് മൊസെയ്ബി എന്ന വ്യക്തിക്ക് വധശിക്ഷ നല്‍കിയത്.

ഇസ്രയേല്‍ ചാരസംഘടനായ മൊസാദിന് മജീദ് നിര്‍ണായക രഹസ്യങ്ങള്‍ കൈമാറിയെന്നാണ് വിവരം. ഇയാളെ എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നു വ്യക്തമായിട്ടില്ല. വധശിക്ഷ ഇന്ന് നടപ്പാക്കിയതായി ഇറാന്‍ മാധ്യമമായ 'മിസാന്‍' റിപ്പോര്‍ട്ട് ചെയ്തു.

മൊസാദിന് വിവരങ്ങള്‍ കൈമാറിയ ഫെക്രി എന്ന യുവാവിനെ നേരത്തെ വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു. അറസ്റ്റ് ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഇയാള്‍ മൊസാദിന് വിവരങ്ങള്‍ കൈമാറിയതായി ഇന്റലിജന്‍സ് കണ്ടെത്തിയെന്ന് ടെഹ്റാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷിതമായ ആശയവിനിമയ മാര്‍ഗങ്ങളിലൂടെ തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ സ്ഥാനങ്ങള്‍, പ്രത്യേക വ്യക്തികളുടെ വിശദാംശങ്ങള്‍, ആന്തരിക സംഘടനാ ദൗത്യങ്ങള്‍ എന്നിവ പോലുള്ള വളരെ സെന്‍സിറ്റീവും രഹസ്യവുമായ ദേശീയ സുരക്ഷാ വിവരങ്ങള്‍ ശേഖരിക്കാനും കൈമാറാനും ശ്രമിച്ചിരുന്നുവെന്നും ജുഡീഷ്യല്‍ രേഖകള്‍ വെളിപ്പെടുത്തുന്നു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫെക്രിയുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറന്‍സിക് വിശകലനം നടത്തിയത്തില്‍ മൊസാദില്‍ നിന്നുള്ള ആളുകളുമായുള്ള ആശയവിനിമയങ്ങളും നിര്‍ദ്ദേശങ്ങളും കണ്ടെത്തി. വിവരങ്ങള്‍ ശേഖരിച്ച് ഇസ്രായേലി ഇന്റലിജന്‍സിന് കൈമാറാനുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്ന് സംശയിച്ച് രണ്ട് പേരെ ഇറാന്‍ ഞായറാഴ്ച അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ ഇറാന്റെ ആക്രമണം തുടരുന്നതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പത്ത് സ്ഥലങ്ങളില്‍ ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. 11 പേര്‍ക്കു പരുക്കേറ്റു. സംരക്ഷിത മേഖലകളില്‍നിന്ന് പുറത്തേക്ക് പോകാനുള്ള അനുമതി പൊതുജനത്തിന് നല്‍കിയതായി ഇസ്രയേല്‍ വ്യക്തമാക്കി.

ഇറാനില്‍നിന്നുള്ള ഏറ്റവും പുതിയ ആക്രമണത്തിന്റെ ഭീഷണി അവസാനിച്ചതായും രാവിലെ 10.50ന് റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പടിഞ്ഞാറന്‍ ഇറാനില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടത്. ഇറാനില്‍നിന്ന് മിസൈലുകള്‍ വിക്ഷേപിച്ച കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞതായി നേരത്തെ ഇസ്രയേല്‍ വ്യക്തമാക്കിരുന്നു.

ജോര്‍ദാനിലെ അമ്മാനില്‍ രാവിലെ രണ്ടു തവണ അപായ സൈറണുകള്‍ മുഴങ്ങിയതായി ബിബിസി റിപ്പോര്‍ട്ടു ചെയ്തു. ജോര്‍ദാനെ ലക്ഷ്യമാക്കിയല്ല, ഇസ്രയേലിനെ ലക്ഷ്യമിട്ടാണ് മിസൈലുകളെത്തിയത്. ഇതില്‍ ചില മിസൈലുകളും ഡ്രോണുകളും ജോര്‍ദാന്‍ വ്യോമസേന പ്രതിരോധിച്ചു.

Similar News