മുന്‍ ഭാര്യയ്ക്കും നാല് കുട്ടികള്‍ക്കും മാസം തോറും 15.5 ലക്ഷം വീതം ജീവനാംശം നല്‍കണം; പണം നല്‍കാതിരിക്കാന്‍ സിംഗപ്പൂരില്‍ ആറു കോടി രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഭര്‍ത്താവ്; യുവതി വീണ്ടും കോടതി കയറിയതോടെ മാസം തോറും 16 ലക്ഷം നല്‍കാന്‍ വിധി

മാസം തോറും 15.5 ലക്ഷം വീതം ജീവനാംശം നല്‍കണം; ജോലി ഉപേക്ഷിച്ച് ഭര്‍ത്താവ്

Update: 2026-01-21 00:10 GMT

സിംഗപ്പൂര്‍: മുന്‍ഭാര്യയെ പാഠം പഠിപ്പിക്കാന്‍ ആറു കോടി രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച കാനേഡിയന്‍ പൗരനായ യുവാവിന് കോടതിയുടെ വക എട്ടിന്റെ പണി. സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന യുവാവ് ഭാര്യയ്ക്കും നാലു മക്കള്‍ക്കും ജീവനാംശം കൊടുക്കാതിരിക്കാനാണ് ജോലി ഉപേക്ഷിച്ചത്. വര്‍ഷം 6 കോടി വരുമാനം ലഭിച്ചിരുന്ന ജോലി ഉപേക്ഷിച്ച യുവാവ് തിരികെ കാനഡയിലേക്ക് മടങ്ങിയത്. എന്നാല്‍ സിംഗപ്പൂരിലുണ്ടായിരുന്ന ഭാര്യ കോടതിയെ സമീപിച്ചതോടെയാണ് പണി പാളിയത്.

മുന്‍ ഭാര്യയ്ക്കും നാല് കുട്ടികള്‍ക്കും മാസം തോറും 15.5 ലക്ഷം വീതം ജീവനാംശം നല്‍കാമെന്നാണ് ബന്ധം ഉപേക്ഷിച്ച സമയത്ത് യുവാവ് സമ്മതിച്ചിരുന്നത്. ന്നാല്‍ പണം നല്‍കാതായതോടെ യുവതി വീണ്ടും കോടതിയെ സമീപിച്ചു. ഇതോടെ മാസം 16 ലക്ഷം വീതം നല്‍കാന്‍ കോടതി വിധിക്കുക ആയിരുന്നു. കനേഡിയന്‍ പൗരന്മാരായ ദമ്പതികള്‍ 2013 ഡിസംബറിലാണ് നാല് കുട്ടികളുമായി സിംഗപ്പൂരിലേക്ക് വന്നത്.

സിംഗപ്പൂരിലെ ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു യുവാവിന്റെ സ്വഭാവത്തില്‍ മാറ്റം. വീട്ടമ്മയായ യുവതി നാല് കുട്ടികളെയും ഭര്‍ത്താവിനെയും പരിചരിച്ചു കഴിയുകയായിരുന്നു. എന്നാല്‍ 2023ഓടെ ഇവരുടെ ദാമ്പത്യ ജീവിതം തകരുകയും യുവാവ് മറ്റൊരു സ്ത്രീയ്ക്കൊപ്പം ജീവിതം ആരംഭിക്കുകയും ചെയ്തു. മുന്‍ഭാര്യയുമായി തയാറാക്കിയ കരാര്‍ പ്രകാരം മാസം 15.5 ലക്ഷം രൂപ നല്‍കാന്‍ ഇയാള്‍ സമ്മതിച്ചു. ഈ സമയം വര്‍ഷം 6 കോടി വരുമാനമാണ് ഇയാള്‍ക്കുണ്ടായിരുന്നത്.

ആദ്യമൊക്കെ ഈ തുക നല്‍കാന്‍ യുവാവ് തയാറായി. എന്നാല്‍ പിന്നീട് ജീവനാംശം നല്‍കിയിരുന്ന തുക പകുതിയാക്കി കുറച്ചു. തുടര്‍ന്നു ഭാര്യ കോടതിയില്‍ വിവാഹമോചനം ആവശ്യപ്പെട്ട് പരാതി നല്‍കി. ജീവനാംശം നല്‍കാതിരിക്കാന്‍ മുന്‍ഭര്‍ത്താവ് വലിയ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചതായും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ പരാതി കോടതി പരിഗണിച്ചപ്പോള്‍ മുന്‍ഭാര്യയും കുട്ടികളും കാനഡയിലേക്ക് താമസം മാറ്റണമെന്നും അവിടെ വിദ്യാഭ്യാസവും ചികിത്സയും സൗജന്യമാണെന്നും യുവാവ് വാദിച്ചു. ഒപ്പം മുന്‍ഭാര്യയുടെ ധൂര്‍ത്തും ആഡംബര ഭ്രമവും കോടതിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ കോടതി യുവാവ് ജോലി വിടാനുണ്ടായ സാഹചര്യം പരിഗണിക്കുകയും മുന്‍ഭാര്യ ന്യായമായ ജീവനാംശത്തിനു അര്‍ഹയാണെന്ന് കണ്ടെത്തി. സിംഗപ്പൂരില്‍ നിന്ന് നേടിയ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജീവനാംശം നല്‍കാനും വിധിച്ചു. ഇതുവരെയുള്ള നഷ്ടപരിഹാരമായി നാല് കോടി രൂപ മുന്‍ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കാനും മാസം തോറും 16 ലക്ഷം രൂപ നല്‍കാനും വിധിച്ചു.

Tags:    

Similar News